നിലയ്ക്കലിൽ സെൻട്രൽ എംപവേർഡ് കമ്മിറ്റിയുടെ പരിശോധന തുടങ്ങി: മാസ്റ്റർ പ്ലാനിലെ സ്ഥലങ്ങള്‍ സന്ദർശിച്ചു
പത്തനംതിട്ട: ഗ്രീൻ കമ്യൂണിറ്റി പരിസ്ഥിതി സംഘടന സമർപ്പിച്ച പരാതി അന്വേഷിക്കുന്നതിനു സുപ്രീം കോടതി നിയോഗിച്ച സെൻട്രൽ എംപവേർഡ് കമ്മിറ്റിയുടെ പരിശോധന നിലയ്ക്കലിൽ ആരംഭിച്ചു. ശബരിമല മാസ്റ്റർ പ്ലാൻ സമയബന്ധിതമായി നടപ്പാക്കുന്നില്ലെന്നു കാണിച്ചായിരുന്നു പരാതി നൽകിയിരുന്നത്.
മാസ്റ്റർ പ്ലാനിൽ നിർദേശിച്ചിരുന്ന ഓരോ സ്ഥലവും സംഘം സന്ദർശിച്ചു പുരോഗതി വിലയിരുത്തി. വെള്ളിയാഴ്ച കോട്ടയത്ത് എത്തിയ സംഘം എരുമേലിയിലെ സന്ദർശനത്തിനു ശേഷമാണു നിലയ്ക്കലിൽ എത്തിയത്. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദീപക് മിശ്ര സംഘത്തെ സന്ദർശിച്ച് എരുമേലിയിലെ സ്ഥിതി വിശദീകരിച്ചു. ഇന്ന് സന്നിധാനത്തെ പരിശോധനകൾക്കു ശേഷം സംഘം മടങ്ങും. 2007ലാണ് മാസ്റ്റർ പ്ലാൻ തയാറാക്കിയത്.
11 വർഷം പിന്നിട്ടിട്ടും നിലയ്ക്കലിൽ ഏതാനും കെട്ടിടങ്ങളുടെ നിർമാണം മാത്രമാണു നടന്നത്. കോഴിക്കോട് സ്വദേശിയും ഗ്രീൻ കമ്യൂണിറ്റി പരിസ്ഥിതി സംഘടനാ പ്രവർത്തകനുമായ പ്രഫ. ശോഭീന്ദ്രൻ സമർപ്പിച്ച പരാതിയിലാണ് അമിക്കസ് ക്യൂറി അടക്കം നാലംഗ ഉന്നത സംഘം പരിശോധന നടത്തുന്നത്. പല പ്രവർത്തനങ്ങളിലും കമ്മിറ്റി അതൃപ്തി പ്രകടിപ്പിച്ചതായാണു സൂചന.
മാസ്റ്റർ പ്ലാനിലെ നിർദേശങ്ങൾ ലംഘിച്ചതിലും മാസ്റ്റർ പ്ലാൻ നടത്തിപ്പു വൈകുന്നതിലും ദേവസ്വം ബോർഡിനെ സംഘം അതൃപ്തി അറിയിച്ചു. നിലയ്ക്കൽ അടിസ്ഥാന താവളത്തിലെ പാർക്കിംഗ് സ്ഥലം, മാലിന്യ സംസ്‌കരണ മേഖല, ശുദ്ധജലം സംഭരിക്കുന്നതിനു നിർമിച്ച തടയണ, ജലസംഭരണി, ആശുപത്രി തുടങ്ങിയവ സംഘം സന്ദർശിച്ചു. മാസ്റ്റർ പ്ലാനിലെ ഓരോ സ്ഥലവും വിശദമായി നിരീക്ഷിച്ച ശേഷം ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണു പമ്പയ്ക്കു തിരിച്ചത്. വൈകുന്നേരത്തോടെ സംഘം മല കയറി.
സെൻട്രൽ എംപവേർഡ് കമ്മിറ്റി ചെയർമാൻ ടി.വി.ജയകൃഷ്ണൻ, സെക്രട്ടറി അമർനാഥ് ഷെട്ടി, മഹേന്ദ്രവ്യാസ്, അമിക്കസ് ക്യൂറി എ.ഡി.എൻ.റാവു എന്നിവർ അടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്. പമ്പയിൽ ചെറിയാനവട്ടത്ത് മാലിന്യ പ്ലാന്റ് സംഘം സന്ദർശിച്ചു. സംഘത്തിന്റെ സന്ദർശനത്തിനു മുന്നോടിയായി പ്ലാന്റിനു സമീപം കിടന്ന മാലിന്യത്തിനു മുകളിൽ മണ്ണിട്ടു മൂടിയിരുന്നു. ജില്ലാ കലക്ടർ പി.ബി.നൂഹ്, മുഖ്യ വനപാലകൻ പി.കെ.കേശവൻ, ഫീൽഡ് ഡയറക്ടർ ജോർജി പി.മാത്തച്ചൻ, ദക്ഷിണ മേഖല സിസിഎഫ് വിജയാനന്ദ്, പെരിയാർ കടുവ സങ്കേതം ഈസ്റ്റ് ഡപ്യൂട്ടി ഡയറക്ടർ സി.കെ.ഹാബി, റാന്നി ഡിഎഫ്ഒ എം.ഉണ്ണിക്കൃഷ്ണൻ, എസിഎഫ് ഫെൻ ആന്റണി, ചീഫ് എൻജിനീയർ ജനറൽ ശങ്കരൻ പോറ്റി തുടങ്ങിയവർ സംഘത്തെ അനുഗമിക്കുന്നുണ്ട്.
മാസ്റ്റർ പ്ലാനിലെ പ്രവർത്തനങ്ങൾ സമയബന്ധിതമായി മുന്നോട്ടു പോകുന്നില്ലെന്നു കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടിയതായി ദേവസ്വം കമ്മിഷണർ എൻ.വാസു പറഞ്ഞു. ഫണ്ടിന്റെ അഭാവമാണു നിർമാണങ്ങൾ നീളാൻ കാരണമെന്ന് കമ്മിഷണർ മാദ്ധ്യമങ്ങളോടു പറഞ്ഞു. കേന്ദ്ര സംഘത്തിന്റെ സന്ദർശനത്തിനു മുന്നോടിയായി ഈ മാസം 10നു ഡൽഹിയിൽ ഹിയറിങ് നടന്നിരുന്നു. വനംവകുപ്പിലെയും ദേവസ്വം ബോർഡിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. 110 ഹെക്ടറാണ് നിലയ്ക്കൽ അടിസ്ഥാന താവളത്തിനായി ദേവസ്വം ബോർഡിനു വനംവകുപ്പ് വിട്ടു നൽകിയത്. മാസ്റ്റർ പ്ലാനിനു വിരുദ്ധമായ പ്രവർത്തനങ്ങളാണ് നിലയ്ക്കലിൽ നടക്കുന്നതെന്നായിരുന്നു വനംവകുപ്പിന്റെ പ്രധാന വാദം. മാസ്റ്റർ പ്ലാൻ തയാറാക്കിയത് 2017 ൽ 11 വർഷം പിന്നിട്ടിട്ടും നിലയ്ക്കലിൽ ഏതാനും കെട്ടിടങ്ങളുടെ നിർമാണം മാത്രം കോഴിക്കോട് സ്വദേശിയും ഗ്രീൻ കമ്യൂണിറ്റി പരിസ്ഥിതി സംഘടനാ പ്രവർത്തകനുമായ പ്രഫ. ശോഭീന്ദ്രൻ സമർപ്പിച്ച പരാതിയിലാണ് അമിക്കസ് ക്യൂറി അടക്കം നാലംഗ ഉന്നത സംഘം പരിശോധന നടത്തുന്നത്.