തിരുവല്ല ഏറ്റെടുക്കാനുറച്ച് കോണ്‍ഗ്രസ്: ആശങ്കയില്‍ ജോസഫ് എം പുതുശ്ശേരിയും കേരള കോണ്‍ഗ്രസ്
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ മികച്ച മുന്നേറ്റം നല്‍കിയ ആത്മവിശ്വാസത്തിലാണ് പത്തനംതിട്ട ജില്ലയില്‍ എല്‍ഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുന്നത്. ഉപതിരഞ്ഞെടുപ്പില്‍ കോന്നിയും പിടിച്ചതോടെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും നിലവില്‍ എല്‍ഡിഎഫ് അംഗങ്ങളാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ നേട്ടം ആവര്‍ത്തിക്കാനാണ് അവര്‍ ഒരുങ്ങുന്നത്. എന്നാല്‍ മറുവശത്ത് യുഡിഎഫ് ആവട്ടെ ശക്തമായൊരു തിരിച്ച് വരവിനൊള്ള ഒരുക്കത്തിലാണ്. എന്നാല്‍ തിരുവല്ല ഉള്‍പ്പടേയുള്ള സീറ്റുകളുടെ കാര്യത്തില്‍ മണ്ഡലത്തില്‍ യുഡിഎഫില്‍ തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്.

ജെഡിഎസിലെ മാത്യൂ ടി തോമസ്
കഴിഞ്ഞ മൂന്ന് തവണയായി ജെഡിഎസിലെ മാത്യൂ ടി തോമസിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തുന്ന മണ്ഡലമാണ് തിരുവല്ല. 2006 ല്‍ കേരള കോണ്‍ഗ്രസില്‍ നിന്നം പിടിച്ച മണ്ഡലം 2011 ലും 2016 ലും മാത്യൂ ടി തോമസ് നിലനിര്‍ത്തി. 1987 ല്‍ ജനതാപാര്‍ട്ടിയുടെ ഭാഗമായും മാത്യൂ ടി തോമസ് മണ്ഡലത്തില്‍ വിജയിച്ചിരുന്നു. പിന്നീട് 1991 ലും 96 ലും 2001 ലും മാമന്‍ മത്തായിലൂടെ കേരള കോണ്‍ഗ്രസ് സീറ്റ് പിടിച്ചു.

കേരള കോണ്‍ഗ്രസിന് വേണ്ടി
2003 ല്‍ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കേരള കോണ്‍ഗ്രസിന് വേണ്ടി എലിസബത്ത് മാമന്‍ മത്തായിയും സീറ്റ് നിലനിര്‍ത്തി. എന്നാല്‍ 2006 ലും എല്‍ഡിഎഫിന് വേണ്ടി സീറ്റ് പിടിച്ചെടുത്ത മാത്യൂ ടി തോമസ് കഴിഞ്ഞ മൂന്ന് വര്‍ഷവും മണ്ഡലത്തില്‍ വിജയം തുടര്‍ന്നു. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എമ്മിലെ ജോസഫ് എം പുതുശ്ശേരിയെ 8262 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു മാത്യൂ ടി തോമസിന്‍റെ വിജയം.

തിരുവല്ലയില്‍ ഇത്തവണയും
എല്‍ഡിഎഫില്‍ സീറ്റ് ഇത്തവണയും മാത്യൂ ടി തോമസിന് തന്നെയായിരിക്കും. കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന സീറ്റാണെങ്കിലും തിരുവല്ലക്കായി അവര്‍ ഇതുവരെ അവകാശവാദം ഒന്നും ഉന്നയിച്ചിട്ടില്ല. തിരുവല്ലയ്ക്ക് പകരം റാന്നിക്കായാണ് അവരുടെ നോട്ടം. തിരുവല്ലയില്‍ മാത്യൂ ടി തോമസിനെ മത്സരിപ്പിച്ച് റാന്നി കേരള കോണ്‍ഗ്രസിന് നല്‍കാനാണ് സിപിഎമ്മിനും താല്‍പര്യം.

പിജെ കൂര്യനെ മത്സരിപ്പിക്കണം
മറുവശത്ത് യുഡിഎഫിലാവട്ടെ സീറ്റിനെ ചൊല്ലി ഇപ്പോഴെ തര്‍ക്കം രൂക്ഷമായിട്ടുണ്ട്. തിരുവല്ല സീറ്റ് എറ്റെടുത്ത് അവിടെ മുതിര്‍ന്ന നേതാവായ പിജെ കൂര്യനെ മത്സരിപ്പിക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിനുണ്ട്. മാര്‍ത്തോമ സഭയുടെ കേന്ദ്രമായ തിരുവല്ലയില്‍ അദ്ദേഹത്തെ മത്സരിപ്പിക്കുന്നതില്‍ സഭ അനുകൂല നിലപാട് സ്വീകരിച്ചതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥി
എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പിജെ കൂര്യന്‍ വ്യക്തമാക്കിയത്. തിരുവല്ലയില്‍ മത്സരിക്കാന്‍ സഭാ നേതൃത്വത്തന്‍റെ പിന്തുണ ഉറപ്പാക്കിയെന്ന പ്രചാരണം വ്യാജമാണ്. മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിക്കണമെന്ന പലരും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നും ആ സ്ഥാനാര്‍ത്ഥിയ പിന്തുണയ്ക്കണമെന്നുമാണ് ആവശ്യപ്പെട്ടതെന്നും പിജെ കുര്യന്‍ വ്യക്തമാക്കി.

സഭാവിശ്വാസികൾ
സഭ കുര്യനെ പിന്തുണയ്ക്കുന്നതായുള്ള വാര്‍ത്തകള്‍ സഭാ വൃത്തങ്ങളും തള്ളി. മാത്യൂ ടി തോമസും മാര്‍ത്തോമ സഭക്കാരനാണ്. ഈ സാഹചര്യത്തില്‍ രണ്ട് മാർത്തോമാ സഭാവിശ്വാസികൾ തന്നെ ഇടത്, വലത് മുന്നണികളിൽ നിന്ന് സ്ഥാനാർത്ഥികൾ ആകുന്നതിനോടും സഭ വിയോജിപ്പ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജോസഫ് വിഭാഗം
എന്നാല്‍ തിരുവല്ല സീറ്റ് ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തോട് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നതോടെയാണ് പിജെ കുര്യന്‍ പിന്‍മാറിയതെന്നാണ് അവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. യുഡിഎഫില്‍ കാലാകാലമായി കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന സീറ്റാണ് തിരുവല്ല.

ജോസഫ് എം പുതുശ്ശേരി
നേരത്തെ കേരള കോണ്‍ഗ്രസ് എമ്മില്‍ കടുത്ത മാണി പക്ഷക്കാരനായ ജോസഫ് എം പുതുശ്ശേരി ജോസ് കെ മാണി- പിജെ ജോസഫ് തര്‍ക്കത്തില്‍ ജോസഫിന് ഒപ്പമായിരുന്നു നിലയുറപ്പിച്ചത്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ജോസഫ് എം പുതശ്ശേരി പിജെ ജോസഫ് വിഭാഗത്തിനൊപ്പം ചേരുകയും ചെയ്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ല സീറ്റ് ലക്ഷ്യമിട്ടാണ് പുതുശ്ശേരിയുടെ കൂടുമാറ്റം എന്ന ആരോപണം അന്ന് തന്നെ ജോസ് വിഭാഗം ഉയര്‍ത്തിയിരുന്നു.

ജോസിനൊപ്പം നിന്നാല്‍
ജോസ് വിഭാഗത്തിനോടൊപ്പം നിന്നാല്‍ തന്‍റെ തട്ടകമായ തിരുവല്ലയില്‍ സീറ്റ് ലഭിക്കില്ലെന്ന കാര്യം ജോസഫ് എം പുതുശ്ശേരിക്ക് വ്യക്തമായി അറിയാം. എല്‍ഡിഎഫില്‍ അവിടെ സീറ്റ് മാത്യൂ ടി തോമസിന് ആയിരിക്കും. ഈ സാഹചര്യത്തില്‍ ജോസഫ് വിഭാഗത്തിലേക്ക് മാറി തിരുവല്ല സീറ്റ് ഉറപ്പിക്കുകയെന്ന തന്ത്രമാണ് പുതുശ്ശേരി പയറ്റിയത്. തിരുവല്ല സീറ്റ് സംബന്ധിച്ച ഉറപ്പ് പുതുശ്ശേരിക്ക് ജോസഫ് അന്ന് തന്നെ നല്‍കിയതായും സൂചനയുണ്ട്.

സീറ്റ് കോണ്‍ഗ്രസിന് പോവുമോ
ഇത്തരത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജോസഫ് എം പുതുശ്ശേരി മണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുമ്പോഴാണ് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് പിജെ കുര്യനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഒരു വിഭാഗം ഉയര്‍ത്തുന്നത്. ഇതിനെതിരെ ശക്തമായ എതിര്‍പ്പ് ജോസഫ് എം പുതുശ്ശേരി ജോസഫ് വിഭാഗത്തെ അറിയിക്കുകയും ജോസഫ് അത് കോണ്‍ഗ്രസില്‍ എത്തിക്കുകയും ചെയ്തതോടെയാണ് പിജെ കൂര്യന്‍ പിന്‍മാറിയതെന്നാണ് യുഡിഎഫ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍ ഏഴായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം ഉള്ളതാണ് ഇടതുമുന്നണിയുടെ ആത്മവിശ്വാസം. എന്നാല്‍ കേരള കോണ്‍ഗ്രസ് എം മുന്നണി മാറിയിട്ടും വോട്ട് വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടില്ലെന്ന് മറുവിഭാഗവും ചൂണ്ടിക്കാട്ടുന്നു. ശക്തമായ മത്സരം കാഴ്ചവെക്കാന്‍ കഴിഞ്ഞാല്‍ 2003 ന് ശേഷം മണ്ഡലത്തില്‍ നിന്നൊരു യുഡിഎഫ് എംഎല്‍എ ഉണ്ടാകുമെന്ന ആത്മവിശ്വാസമാണ് നേതാക്കള്‍ പ്രകടിപ്പിക്കുന്നത്.












Click it and Unblock the Notifications