ഗവി പാക്കേജില്‍ തിളങ്ങി കെഎസ്ആര്‍ടിസി; തകർത്തത് സ്വകാര്യ ഏജന്‍സികളുടെ ആധിപത്യം;കയ്യില്‍ ലക്ഷങ്ങള്‍
കെഎസ്ആർടിസിക്ക് പൊതുവേ ഇപ്പോൾ നല്ലകാലമാണ്. നഷ്ടത്തിന്റെ കണക്കുകൾ മാത്രം പറയാനുണ്ടായിരുന്നു കെഎസ്ആർടിസിക്ക് ഇപ്പോൾ ലാഭത്തിന്റെ കണക്കും വന്നുതുടങ്ങി.. ഇത്തവണ ശബരിമല സർവീസിൽ നിന്നടക്കം മികച്ച വരുമാനമാണ് ഡിസംബർ മാസം കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത്. ആകെ വരുമാനം 222.32 കോടി രൂപ.
ഇപ്പോൾ ടിക്കറ്റിതര വരുമാന മാർഗത്തിനും കെഎസ്ആർടിസി ഏറെ പ്രാധാന്യം നൽകുന്നുമുണ്ട്. പല ടൂർപാക്കേജുകളും കെഎസ്ആർടിസി അവതരിപ്പിച്ചിട്ടുണ്ട്. നല്ല സ്വീകാര്യതയാണ് ഇവയ്ക്ക് ലഭിക്കുന്നതും. ഇനി പറയാൻ പോകുന്നത് സ്വാകര്യ ബസിന്റെ കുത്തക തകർത്ത കെഎസ്ആർടിസി സർവീസിനെക്കുറിച്ചാണ്. ഗവി നമുക്കൊക്കെ അറിയാവുന്ന സ്ഥലമാണല്ലോ... സഞ്ചാരികൾ പോകാൻ ഏറെ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് ഗവി..
ഗവിയിലേക്ക് പോകുന്ന ബസ് വഴിയില്‍ കേടായ സംഭവം അടുത്തിടെ നടന്നിരുന്നു. എന്നാൽ സര്‍വീസുകള്‍ക്കായി പുതിയ മൂന്ന് ബസുകള്‍ ആണ് ഇവിടേക്ക് എത്തിക്കാനൊരുങ്ങുകയാണ്. കെ.എസ്.ആര്‍.ടി.സി. ചീഫ് ഓഫീസില്‍ ഇതുസംബന്ധിച്ച അപേക്ഷ നല്‍കിയിട്ടുണ്ടെന്നും, ബസുകള്‍ ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബജറ്റ് ടൂറിസം സെല്‍ അധികൃതര്‍ പറഞ്ഞു.
പത്തനംതിട്ടയില്‍നിന്നു ഗവിയിലേക്ക് സഞ്ചാരികളുമായി പോയ ബസ് വഴിമധ്യേ കേടായിരുന്നു. എം.എല്‍.എ. ഫണ്ടില്‍നിന്നു പുതിയ ബസുകള്‍ വാങ്ങിനല്‍കണമെന്ന നിവേദനവും ജീവനക്കാര്‍ മന്ത്രി വീണാ ജോര്‍ജിന് നല്‍കിയിട്ടുണ്ട്.
രാജയോഗത്തെക്കാള്‍ നൂറിരട്ടി ഫലം, ഈ രാശിക്കാര്‍ക്ക് ഇനി മാളവ്യരാജയോഗം..ജീവിതം കുബേരന് സമം
ഡിസംബര്‍ ഒന്നിന് ആരംഭിച്ച പാക്കേജ് ടൂറിസം സര്‍വീസ് ഒരു മാസം പിന്നിടുമ്പോള്‍ നടത്തിയ ട്രിപ്പുകളുടെ എണ്ണം 100കടന്നിരിക്കുകയാണ്. വരുമാനം 20 ലക്ഷമായി. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍മേഖല, എറണാകുളം ഉള്‍പ്പെടെയുള്ള മധ്യമേഖല, കോഴിക്കോട് ഉള്‍പ്പെടെയുള്ള വടക്കന്‍മേഖല എന്നിങ്ങനെയുള്ള കെ.എസ്.ആര്‍.ടി.സി.യുടെ മൂന്ന് സോണുകളില്‍നിന്ന് ഇവിടേക്ക് ടൂര്‍ പാക്കേജ് നടത്തുന്നത്.
ഒരു ദിവസം ഗവിയിലേക്ക് മൂന്ന് സര്‍വീസുകളാണ് നടത്തുന്നത്. ഒരു ദിവസത്തെ പാക്കേജാണ് ഇതു. പത്തനംതിട്ട ഡിപ്പോയില്‍നിന്ന് രാവിലെ 6.30നാണ് സര്‍വീസ്. കെ.എസ്.ഇ.ബിയുടെ ഡാമുകളായ മൂഴിയാര്‍, കക്കിആനത്തോട്, കൊച്ചുപമ്പ, ഗവി എന്നിവ കാണാം. കൊച്ചുപമ്പയില്‍ ബോട്ടിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരികെ രാത്രിയോടെ പത്തനംതിട്ടയില്‍ എത്താം.
എന്നാൽ കുറച്ചു നാളുകൾക്ക് മുമ്പ് ഇങ്ങനെയായിരുന്നില്ല കാര്യങ്ങൾ.. ഒരു മാസം മുമ്പ് വരെ സ്വകാര്യ ടൂര്‍ ഏജന്‍സികളുടെ ആധിപത്യമായിരുന്നു ഗവിയിലേക്കുള്ള യാത്ര . 3000 മുതല്‍ 5000 വരെയാണ് യാത്രക്കാരുടെ കൈയില്‍നിന്ന് ഇവർ യാത്രയ്ക്ക് വാങ്ങിയിരുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ കെഎസ്ആർടിസിയുടെ വരവ് കാര്യങ്ങൾ പാടെ അങ്ങ് മാറ്റിമറിച്ചു. കുറഞ്ഞ നിരക്കുമായി കെ.എസ്.ആര്‍.ടി.സി. എത്തിയത്. ടിക്കറ്റ് നിരക്ക്, ഭക്ഷണച്ചെലവ്, ബോട്ടിങ് തുടങ്ങിയവയെല്ലാം ഉള്‍പ്പെടെ 1300 രൂപമാത്രമാണ് കെ.എസ്.ആര്‍.ടി.സി. വാങ്ങുന്നത്.
ടൂറിസം സെല്ലിന്റെ കണക്കുപ്രകാരം 3200ഓളം ആളുകളാണ് ഗവി സന്ദര്‍ശിക്കാനായി എത്തിയത്. ജില്ലയില്‍ ആറന്മുള വള്ളസദ്യ പാക്കേജിന് ശേഷം ഇത്രയുമധികം ആളുകളെത്തുന്ന പാക്കേജാണിത്. ഗവിയിലേക്ക് പോകുന്ന ബസ് വനത്തിനുള്ളില്‍ കേടാകുന്നുവെന്നുള്ള പ്രചാരണത്തിന് പിന്നില്‍ സ്വകാര്യ ലോബി ആണ് കളിക്കുന്നതെന്നാണ് കെഎസ്ആർടിസി പറയുന്നത്...