പാചകവാതക സിലിണ്ടറുകളുടെ സുരക്ഷിതത്വം : രണ്ട് വർഷത്തിൽ ഒരിക്കൽ പരിശോധന നിർബന്ധം
പത്തനംതിട്ട: പാചകവാതക സിലിണ്ടറുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് രണ്ടു വർഷത്തിൽ ഒരിക്കൽ വീടുകളിൽ നിർബന്ധമായി പരിശോധന നടത്തണമെന്ന് നിർദേശം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഓപ്പൺ ഫോറത്തിലാണ് ഗ്യാസ് ഏജൻസികൾക്ക് നിർദേശം നൽകിയത്. ഏജൻസികളുടെ മെക്കാനിക്കുകൾ, ഉപഭോക്താക്കളുടെ വീടുകളിലെ സിലിണ്ടർ, സുരക്ഷാ ഹോസ്, പ്രഷർ റെഗലേറ്റർ, ബർണർ എന്നിവ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണം.
ഇതിനായി രണ്ടു ബർണറുകൾ ഉള്ള വീടുകളിൽ നിന്ന് 150 രൂപയും 18 ശതമാനം ജിഎസ്റ്റിയുമാണ് ഇടാക്കുക. സിലിണ്ടർ നൽകുമ്പോൾ സിലിണ്ടറിന് നിശ്ചിത തൂക്കമുണ്ടെന്നും, വാൽവിന് അകത്തുള്ള വാഷർ ഉണ്ടെന്നും, വാഷർ ലീക്ക് ഇല്ലെന്നും ഉറപ്പുവരത്തേണ്ടതാണെന്നും ഫോറം നിർദേശിച്ചു. കാലാവധി കഴിഞ്ഞ സിലിണ്ടറുകൾ ഒരു കാരണവശാലും ഗ്യാസ് ഏജൻസിയിൽ നിന്ന് വിതരണം ചെയ്യരുത്.

പ്രീഡെലിവറി പരിശോധന കഴിഞ്ഞേ സിലിണ്ടറുകൾ അയയ്ക്കാവൂ. മൂന്ന് പരാതികൾ ഫോറം പരിഗണിച്ചു. തൊഴിലാളികൾ സിലിണ്ടർ നൽകുമ്പോൾ അമിതവില ഇടാക്കുന്നു, സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടിൽ വരുന്നില്ല എന്നീ പരാതികൾ തീർപ്പാക്കി. മല്ലപ്പള്ളി താലൂക്കിൽ എഴുമറ്റൂർ കിളിയൻകാവ് മേങ്ങഴ ജംഗ്ഷനിൽ ജനവാസ മേഖലയിൽ ചട്ടം ലംഘിച്ച് എച്ച്പി ഗ്യാസ് ഏജൻസി സ്ഥാപിച്ചെന്ന പഞ്ചായത്ത് അംഗത്തിന്റെ പരാതി അന്വേഷിക്കുന്നതിന് ഫോറം തീരുമാനിച്ചു.












Click it and Unblock the Notifications