ശബരിമല: നാടുകടത്തിയത് 75 പന്നികളെ, 61 പാമ്പുകളും, സന്നിധാനത്തടക്കം നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്
പത്തനംതിട്ട: ശബരിമല മണ്ഡലകാലം മകരവിളക്ക് മഹോത്സവമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളാണ് സന്നിധാനത്ത് സുരക്ഷ ഒരുക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളിൽ ഒന്നാണ് വനം. മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ വനം വകുപ്പ് സന്നിധാനത്ത് ജാഗരൂകരാണ്. അയ്യപ്പഭക്തന്മാരുടെ സുരക്ഷിത കാനന യാത്ര, കാടിന്റെയും വന്യമൃഗങ്ങളുടെയും സുരക്ഷിതത്വം എന്നിവയ്ക്ക് മുൻകരുതൽ നൽകിയാണ് വനം വകുപ്പ് എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരിക്കുന്നത്.
കോഴിക്കോട് ലഹരി സംഘം കാരിയറാക്കിയത് എട്ടാം ക്ലാസുകാരിയെ; തുടക്കം ബിസ്കറ്റിലെന്നും വെളിപ്പെടുത്തല്
മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സന്നിധാനത്ത് നിന്നും 75 പന്നികളെ പിടികൂടി മാറ്റി. മുൻ വർഷങ്ങളിൽ അയ്യപ്പഭക്തർക്ക് അപകടകരമാകുന്ന രീതിയിൽ കണ്ടുവന്ന പന്നികളെ സന്നിധാനത്ത് നിന്ന് നീക്കം ചെയ്യാൻ കഴിഞ്ഞത് വനംവകുപ്പിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ്. വലിയ കൂടുകളിൽ പിടികൂടിയ പന്നികളെ ഗവി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് തുറന്നുവിട്ടത്. പന്നികളെ പിടികൂടി മറ്റെവിടേക്കെങ്കിലും മാറ്റാൻ പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു.
മണ്ഡലകാലം ആരംഭിച്ചതിനു ശേഷം ഇന്നലെ (ഡിസംബർ 5) വരെ 61 പാമ്പുകളെയാണ് സന്നിധാനത്ത് നിന്ന് മാത്രം പിടികൂടിയത്. പിടികൂടിയവയെ സുരക്ഷിതമായി ഉൾക്കാടുകളിൽ തുറന്നു വിടും. ഇടത്താവളങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എലിഫന്റ് സ്ക്വാഡ്, സ്നേക്ക് സ്ക്വാഡ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രത്യേകം ട്രെയിനിങ് ലഭിച്ച ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണ്.
എന്തോ തകരാറുണ്ടെന്ന ഭാവം, ബ്ലെസ്ലീ അന്ന് ഉറങ്ങിയില്ല, കണ്ണ് വെട്ടിക്കാന് പാടുപെട്ടു: ശാലിനി
എരുമേലി, പുൽമേട് തുടങ്ങിയ കാനനപാതകളിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഉപകരണങ്ങളാൽ സദാസമയവും നിരീക്ഷണം നടത്തുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയാൽ ഇവ ചെറുക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും സജ്ജമാണ്. ഇതിന് പുറമെ, രാത്രി സമയങ്ങളിൽ വനാതിർത്തികളിൽ പ്രത്യേക സ്ക്വാഡുകളുടെ സുരക്ഷാ പെട്രോളിഗും നടത്തുന്നു. കുരങ്ങ്, മലയണ്ണാൻ തുടങ്ങിയ വന്യജീവികൾക്ക് ഭക്ഷണപദാർത്ഥങ്ങൾ നൽകരുതെന്ന് അയ്യപ്പഭക്തരോട് വനം വകുപ്പ് ഉദ്യോഗസ്ഥർ അഭ്യർത്ഥിക്കുന്നു. വനഭൂമിയെ മാലിന്യമാക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഒഴിവാക്കുകയും വേണം.
അതേസമയം, സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച്ച സന്നിധാനം സ്പെഷ്യൽ ഓഫീസർ കെ. ഹരിശ്ചന്ദ്ര നായിക്കിന്റെ നേതൃത്വത്തിൽ കമാൻഡോസ്, കേരള പോലീസ്, എൻ.ഡി.ആർ.എഫ്, ആർ.എ.എഫ്, എക്സൈസ്, ഫോറസ്റ്റ്, ബോംബ് സ്ക്വാഡ് തുടങ്ങിയ വകുപ്പുകൾ സന്നിധാനം നടപ്പന്തലിൽ നിന്നും മരക്കൂട്ടം വരെ മാർച്ച് പാസ്റ്റ് നടത്തി.
സന്നിധാനത്തിന് പുറമേ നിലയ്ക്കൽ, പമ്പ, മരക്കൂട്ടം എന്നിവിടങ്ങളിൽ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ എല്ലാ അയ്യപ്പഭക്തന്മാരെയും കൃത്യമായി പരിശോധിച്ച ശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. സുരക്ഷ കടുപ്പിക്കുന്നതിന്റെ ഭാഗമായി 100 പേർ അടങ്ങുന്ന പുതിയ കമ്പനി ഡിസംബർ 4 ന് വൈകീട്ട് സന്നിധാനത്ത് റിപ്പോർട്ട് ചെയ്തു. മെറ്റൽ ഡിറ്റക്ടർ, ബോംബ് ഡിറ്റക്ടർ തുടങ്ങിയ പരിശോധനയ്ക്ക് പുറമേ എയർ സർവിയലൻസ്, ഡ്രോൺ നിരീക്ഷണങ്ങളും ശക്തമാക്കി.
ഫോറസ്റ്റ് വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ എയ്ഡ് പോസ്റ്റ് സ്ഥാപിച്ച് പ്രത്യേക നിരീക്ഷണവും നടത്തുന്നുണ്ട്. ഇതിനിടയിൽ മണ്ഡലകാലം തുടങ്ങി ഡിസംബർ അഞ്ച് വരെയുള്ള കണക്കുപ്രകാരം ഏറ്റവും കൂടുതൽ അയ്യപ്പഭക്തർ വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത് തിങ്കളാഴ്ചയാണ്; 89,737 പേർ. നവംബർ 28 ന് 89,580 പേരും നവംബർ 26 ന് 87,492 പേരും വിച്വൽ ക്യുവിലൂടെ ബുക്ക് ചെയ്തിരുന്നു. ഡിസംബർ രണ്ടാം വാരം 90,000 കവിഞ്ഞ് ബുക്ക് ചെയ്ത ദിവസങ്ങളുണ്ട്. എന്നാൽ ശനി, ഞായർ അവധി ദിവസങ്ങളിൽ സന്നിധാനത്ത് തിരക്ക് കുറവായിരുന്നു.
ശബരിമലയിലും പരിസരത്തും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണ പറത്തൽ നടത്തി. പമ്പ, നിലയ്ക്കൽ, പാണ്ടിത്താവളം സന്നിധാന പരിസരം എന്നിവിടങ്ങളിലാണ് ഡ്രോൺ ഉപയോഗിച്ച് പോലീസ് തിങ്കളാഴ്ച നിരീക്ഷിച്ചത്. പാണ്ടിത്താവളത്തിൽ നിന്ന് ഉയർന്ന് പൊങ്ങിയ ഡ്രോൺ വനഭാഗങ്ങൾ ഉൾപ്പെടെ ക്യാമറയിൽ പകർത്തി. 120 മീറ്റർ ഉയരത്തിൽ പറന്ന് 900 മീറ്റർ അകലെ വരെയുള്ള ദൃശ്യങ്ങൾ ലഭ്യമാക്കിയതായി പോലീസ് അറിയിച്ചു. സംശയാസ്പദമായ കാര്യങ്ങൾ ഉണ്ടോ എന്നറിയാനാണ് വനഭാഗങ്ങളിൽ ഉൾപ്പെടെ ആകാശനിരീക്ഷണം നടത്തിയതെന്ന് സന്നിധാനം സ്പെഷ്യൽ ഓഫീസർ കെ ഹരിശ്ചന്ദ്ര നായിക് പറഞ്ഞു. സന്നിധാനത്തിന്റെ പുറത്തുള്ള പ്രദേശങ്ങളാണ് കൂടുതൽ നിരീക്ഷണ വിധേയമാക്കിയത്.