ഗവിയിലേക്ക് സഞ്ചാരികളുടെ പ്രവാഹം, നിരോധനം പിന്‍വലിച്ചു, വനമേഖലയിലേക്ക് ഒരു ദിവസം 30 വാഹനങ്ങൾ മാത്രം, ഓൺലൈൻ ബുക്കിങ് സൗകര്യം!!
പത്തനംതിട്ട: ഫാനി ചുഴലിക്കാറ്റിനൊപ്പം വ്യാപകമായ മഴയും കാറ്റും മണ്ണിടിച്ചില്‍ സാദ്ധ്യതയും മുന്നില്‍ കണ്ട് നിരോധനം ഏര്‍പെടുത്തിയ ഗവിയിലേക്കുള്ള സഞ്ചാരികളുടെ വിലക്ക് പിന്‍വലിച്ചു. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ ഒന്നുവരെയാണ് സഞ്ചാരികള്‍ക്കു ഗു ഡ്രിക്കല്‍ റേഞ്ച് ഉദ്യോഗസ്ഥര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിലക്ക് ഏര്‍പെടുത്തിയതെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു.
നിയന്ത്രണ കാലാവധി അവസാനിച്ച രണ്ടാം തീയതി മുതല്‍ സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. മഹാപ്രളയകാലത്ത് അത്യന്തം അപകടകരമായ നിലയില്‍ ആങ്ങമൂഴി ഗവി റോഡില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാവുകയും കാറ്റത്ത് മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം രണ്ട് മാസത്തോളം നിലയ്ക്കുകയും ചെയ്തിരുന്നു. അന്ന് കക്കി ഭാഗത്ത് 10 കിലോമീറ്ററിലധികം മലയിടിഞ്ഞ് റോഡിലേക്ക് പതിക്കുകയും ചില പ്രദേശത്ത് റോഡ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒലിച്ചുപോകുകയും ചെയ്തിരുന്നു.

ഗവിയാത്രികര്‍ വനയാത്ര ആരംഭിക്കുന്ന ആങ്ങമൂഴി കിളിയെറിഞ്ഞാംകല്ല് ചെക്ക് പോസ്റ്റ് മുതല്‍ ഗവി പിന്നിട്ട് വള്ളകടവു വരെ 70 കിലോമീറ്റര്‍ ദൂരം വനമേഖലയാണ്. നിലവില്‍ ഓണ്‍ലൈന്‍ ബുക്കിംങിലൂടെയാണ് സഞ്ചാരികള്‍ക്ക് ഇവിടെ പാസ് അനുവദിക്കുന്നത്. ഒരു ദിവസം മുപ്പത് വാഹനങ്ങള്‍ മാത്രമേ കടത്തിവിടുകയുള്ളു. 15 ദിവസം മുമ്പ് മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം യാത്രക്കാര്‍ക്ക് പ്രയോജനപെടുത്താം.
gavikakkionline.com എന്ന സൈറ്റില്‍ കയറി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഒരാള്‍ക്ക് 60 രൂപ എന്ന നിലയിലാണ് ടിക്കറ്റ് നിരക്ക്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് കഴിഞ്ഞ് ലഭിക്കുന്ന മൊബൈല്‍ സന്ദേശം ആങ്ങമൂഴിക്കു സമീപം ഗ്രൂഡ്രിക്കല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസില്‍ കാണിച്ച് വേണം പാസ് വാങ്ങാന്‍. എല്ലാ ദിവസവും രാവിലെ 8 മുതല്‍ 11 വരെയെ സഞ്ചാരികളെ കടത്തിവിടുകയുള്ളു.
കടന്നു പോകുന്ന സഞ്ചാരികള്‍ വൈകിട്ട് 4ന് മുമ്പായി വള്ളക്കടവ് ചെക്ക് പോസ്റ്റ് വഴി പുറത്തേക്കു പോകണം. പകല്‍ 3 മണി മുതല്‍ വന്യമൃഗങ്ങള്‍ ഇരതേടാനായി ഇറങ്ങുമെന്നതിനാലാണി നിയന്ത്രണം. അവധിക്കാലമായതിനാല്‍ സ്ത്രീകളും കുട്ടികളും ഉള്‍പെടെയുള്ള സഞ്ചാരികളാണേറയും.












Click it and Unblock the Notifications