മകരവിളക്ക് ആരംഭിക്കുന്നതിന് മുന്നേ ശബരിമലയിൽ ഒരുക്കങ്ങൾ പൂുർത്തിയാകുന്നു...നിലയ്ക്കലിൽ പ്രതിദിനം 65.75 ലക്ഷം ലിറ്റർ ജലം വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ പൂർത്തിയായെന്ന് മന്ത്രി
പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് നിലയ്ക്കലിൽ പ്രതിദിനം 65.75 ലക്ഷം ലിറ്റർ ജലം വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ വാട്ടർ അതോറിറ്റി പൂർത്തിയാക്കിയതായി ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. വാട്ടർ അതോറിറ്റിയുടെ നിലയ്ക്കലിലെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രളയത്തെത്തുടർന്ന് പമ്പയിലെ അടിസ്ഥാന സൗകര്യങ്ങൾ താറുമാറായതിനാൽ നിലയ്ക്കൽ ബേസ് ക്യാമ്പായി നിലനിർത്തിയാണ് ഇത്തവണ ശബരിമല തീർഥാടനം നടക്കുന്നത്. ഈ സാഹചര്യത്തിൽ പമ്പയിലുണ്ടായിരുന്ന അത്രയും ജലവിതരണ സംവിധാനങ്ങൾ നിലയ്ക്കലിൽ ഒരുക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ജലവിഭവ വകുപ്പ് ഏറ്റെടുത്തത്. അഞ്ച് ലക്ഷം ലിറ്റർ ശേഷിയുള്ള രണ്ട് ടാങ്കുകളുടെ നിർമാണം പൂർത്തിയായി. മൂന്നാമത്തെ ടാങ്കിന്റെ നിർമാണം ഉടൻ പൂർത്തിയാകും.

ഇതിന് പുറമേ 5000 ലിറ്ററിന്റെ 215 സിൻടക്‌സ് ടാങ്കുകൾ സ്ഥാപിച്ചുകഴിഞ്ഞു. സീതത്തോട്ടിൽ നിന്നും പമ്പയിൽ നിന്നും ടാങ്കറുകളിലായിരിക്കും ജലം നിലയ്ക്കലിലെത്തിക്കുക. കുടിവെള്ള വിതരണത്തിന്റെ കാര്യത്തിൽ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചകൾക്കും സർക്കാരും വാട്ടർ അതോറിറ്റിയും അനുവദിക്കില്ല. കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള കൃത്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നിലയ്ക്കലിൽ സ്ഥാപിക്കുന്നതിനായി 300 കിയോസ്കുകൾ എത്തി. ഇതിൽ ദേവസ്വംബോർഡ് ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിൽ 170 കിയോസ്കുകൾ സ്ഥാപിച്ചുകഴിഞ്ഞു. മറ്റുള്ളവ തീർഥാടകരുടെ വരവിനനുസരിച്ച് ദേവസ്വം ബോർഡിന്റെ ആവശ്യപ്രകാരം സ്ഥാപിക്കും. ആയിരത്തോളം ടാപ്പുകളാണ് സജ്ജമാക്കുന്നത്. 27 ആർഒ പ്ലാന്റുകളാണ് നിലയ്ക്കലിൽ സജ്ജമാക്കുന്നത്. ഇതിൽ 25 എണ്ണം ടാറ്റ പ്രോജക്ട്‌സ് സ്ഥാപിക്കുന്നതും രണ്ടെണ്ണം വാട്ടർ അതോറിറ്റിയുടേതുമാണ്.
പമ്പയിലെയും സന്നിധാനത്തെയും കുടിവെള്ള വിതരണത്തിനായി ഒരു മണിക്കൂറിൽ 33000 ലിറ്റർ ജലം ശുദ്ധീകരിക്കാൻ കഴിയുന്ന ആർഒ പ്ലാന്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ടോയ്‌ലറ്റുകളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമുള്ള ജലവിതരണത്തിനുള്ള സംവിധാനവും പൂർത്തിയാക്കിയിട്ടുണ്ട്. പമ്പ മണൽപ്പുറം ഒഴികെയുള്ള സ്ഥലങ്ങളിലെ വാട്ടർ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പമ്പയിലെ പ്രവർത്തനങ്ങൾ നാളെയോടെ പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.
വാട്ടർ അതോറിറ്റി എം.ഡി എ കൗശികൻ, ചീഫ് എൻജിനീയർ ശ്രീകുമാർ, ഇറിഗേഷൻ ചീഫ് എൻജിനീയർ ജോഷി, സൂപ്രണ്ടിംഗ് എൻജിനീയർമാരായ ഫിലിപ്പ് മത്തായി, മധു, എക്‌സിക്യൂട്ടീവ് എൻജിനീയർ മനു തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications