62 പേര്‍ക്ക് സമ്പര്‍ക്കം വഴി, മത്സ്യക്കച്ചവടക്കാരനില്‍ നിന്നും 9 പേര്‍ക്ക്, തിരുവനന്തപുരത്ത് ആശങ്ക
തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെയുളള കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നത് തിരുവനന്തപുരത്ത് ആശങ്ക ശക്തമാക്കുന്നു. തലസ്ഥാന ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധ ഉണ്ടായിരിക്കുന്നത്. ഇതില്‍ പലരുടേയും രോഗ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പൂന്തുറയില്‍ ഉളള മത്സ്യക്കച്ചവടക്കാരനില്‍ നിന്നും 9 പേര്‍ക്ക് കൊവിഡ് പകര്‍ന്നു.
ഈ ഘട്ടത്തില്‍ നിയന്ത്രിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മെയ് 3 വരെ ജില്ലയില്‍ 17 പേര്‍ക്കായിരുന്നു രോഗം. എന്നാല്‍ അതിന് ശേഷമുളള രണ്ട് മാസത്തിനിടെ 277 പേര്‍ക്ക് രോഗം കണ്ടെത്തി. തിരുവനന്തപുരത്ത് ഇന്ന് 7 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ ഇങ്ങനെ: പൂന്തുറ സ്വദേശി 33 കാരൻ. കുമരിച്ചന്ത മത്സ്യമാർക്കറ്റിൽ ചുമട്ടുതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. പൂന്തുറയിലുള്ള ആസാം സ്വദേശി 22 കാരൻ. ഹോട്ടൽ ജീവനക്കാരനാണ്. കുമരിച്ചന്തയ്ക്ക് സമീപം രണ്ടാഴ്ച മുൻപ് സന്ദർശിച്ചിരുന്നു. സമ്പർക്കം വഴി രോഗം ബാധിച്ചു. ഖത്തറിൽ നിന്നും ജൂൺ 27ന് നെടുമ്പാശ്ശേരിയിലെത്തിയ വക്കം സ്വദേശി 49 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
പാറശ്ശാല സ്വദേശി 55 കാരൻ. യാത്രാ പശ്ചാത്തലമില്ല. യു.എ.ഇയിൽ നിന്നും ജൂൺ 27ന് നെടുമ്പാശ്ശേരിയിലെത്തിയ പുതുക്കുറിശ്ശി, മരിയനാട് സ്വദേശി 33 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു. പാറശ്ശാല സ്വദേശി രണ്ടുവയസുകാരൻ. ജൂലൈ മൂന്നിന് പാറശ്ശാലയിൽ രോഗം സ്ഥിരീകരിച്ച 25 വയസുകാരിയുടെ മകൻ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. സൗദിയിൽ നിന്നും ജൂലൈ അഞ്ചിന് തിരുവനന്തപുരത്തെത്തിയ കരമന സ്വദേശി 29 കാരൻ. ജൂലൈ അഞ്ചിനുതന്നെ കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.












Click it and Unblock the Notifications