'അങ്ങനെയൊരു ഓഫീസ് അവിടെയുണ്ടോ? ഒരു ബോര്‍ഡ് എങ്കിലും അവിടെയുണ്ടോ'; ബിജെപിയോട് ആര്യ രാജേന്ദ്രന്‍
തിരുവനന്തപുരം: വഞ്ചിയൂരിൽ ബിജെപി പറയുന്നത് പോലൊരു എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നതായി നാട്ടുകാർക്ക് പോലും അറിയില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ. എബിവിപി ഓഫീസ് പ്രവർത്തിക്കുന്നതായി ഒരു ബോർഡ് പോലും കെട്ടിടത്തിൽ സ്ഥാപിച്ചിട്ടില്ലെന്നും നഗരസഭയുടെ രജിസ്റ്ററിൽ അതിനെ ഓഫീസായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്നും ആര്യ ചോദിച്ചു.
ഇതേ കെട്ടിടത്തിൽ നിന്ന് മുൻപ് മാരകായുധങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞിട്ടുണ്ടെന്നും ആര്യ പറയുന്നു. റിപ്പോർട്ടർ ടിവിയോടായിരുന്നു ആര്യയുടെ പ്രതികരണം. ''എന്തിനാണ് എൽഡിഎഫ് പരിപാടി നടക്കുമ്പോൾ ജനപ്രതിനിധിയെ കാണാൻ എബിവിപി പ്രവർത്തകർ അതിന്റെ ഇടയിലേക്ക് പോകുന്നതെന്നും ആര്യ ചോദിച്ചു.
2ാം ക്ലാസുകാരന്റെ ആഗ്രഹം കേട്ട് കയ്യടിച്ച് ഷെഫ് പിള്ള; നിങ്ങള്‍ക്കൊരു എതിരാളിയാവുമോ എന്ന് കമന്റുകള്‍
ആര്യാ രാജേന്ദ്രൻ പറഞ്ഞത്: ''എന്തിനാണ് എൽഡിഎഫ് പരിപാടി നടക്കുമ്പോൾ ജനപ്രതിനിധിയെ കാണാൻ എബിവിപി പ്രവർത്തകർ അതിന്റെ ഇടയിലേക്ക് പോകുന്നത്. ബിജെപിയുടെ ഒരു മന്ത്രി രാഷ്ട്രീയപരിപാടിയിൽ പങ്കെടുക്കുമ്പോൾ ആരെങ്കിലും ആ വേദിയിലേക്ക് പോയി അപേക്ഷ കൊടുത്ത ചരിത്രമുണ്ടോ.വഞ്ചിയൂരിൽ പ്രശ്‌നമുണ്ടായപ്പോൾ എബിവിപി ഓഫീസിലേക്ക് തള്ളി കയറിയെന്നാണ് പറയുന്നത്. അങ്ങനെയൊരു ഓഫീസ് അവിടെയുണ്ടോ. ഒരു ബോർഡ് എങ്കിലും അവിടെയുണ്ടോ.
അങ്ങനെയൊരു ഓഫീസ് അവിടെ പ്രവർത്തിക്കുന്നതായി പ്രദേശവാസികൾക്ക് പോലും അറിയില്ല. നഗരസഭയുടെ രജിസ്റ്ററിൽ അതിനെ ഓഫീസായി രേഖപ്പെടുത്തിയിട്ടുണ്ടോ. അതൊരു ഓഫീസായി പ്രവർത്തിക്കുന്ന കെട്ടിടമാണെന്ന് ബിജെപിക്ക് സ്ഥാപിക്കാൻ പറ്റുമോ. ഓഫീസെന്ന് പറയുമ്പോൾ അതിന് ബോർഡ് ഉണ്ടാകും. ആളുകൾക്ക് അറിയാൻ വേണ്ടിയാണത്. മാരകായുധങ്ങൾ വരെ ഈ കെട്ടിടത്തിൽ നിന്ന് കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു കെട്ടിടം എബിവിപി ഓഫീസാണെന്ന് സ്ഥാപിച്ചാൽ പലതും പറയേണ്ടിവരും.''
വഞ്ചിയൂർ കൗൺസിലർ ഗായത്രി ബാബുവിനെ ആക്രമിച്ച സംഭവം നിസാര കാര്യം പോലെയാണ് ബിജെപി നേതാവ് എസ് സുരേഷ് പറയുന്നതെന്ന് ആര്യ പറഞ്ഞു. ഒരു വനിതാ കൗൺസിലറെ പരസ്യമായാണ് എബിവിപി പ്രവർത്തർ ആക്രമിക്കാൻ ശ്രമിച്ചതെന്നും ആര്യ വ്യക്തമാക്കി. തിരുവനന്തപുരം സിപിഐഎമ്മിലെ പ്രശ്‌നങ്ങളാണ് ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന് പിന്നിലെന്ന സുരേഷിന്റെ വാദവും ആര്യ തള്ളി. ബിജെപിയിലുള്ള അത്ര പ്രശ്‌നങ്ങളൊന്നും സിപിഐഎമ്മിൽ ഇല്ലെന്ന് എസ് സുരേഷ് മനസിലാക്കണം. സ്വന്തം പാർട്ടിയെ തിരുത്തിയ ശേഷം സിപിഐഎമ്മിനെ തിരുത്താൻ വരുന്നതാണ് നല്ലതെന്നും ആര്യ പറഞ്ഞു.
സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമം സമാധാനാന്തരീക്ഷം തകർക്കാനുള്ള ആർഎസ്എസ് - ബിജെപി ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു.കഴിഞ്ഞ ദിവസം നടന്ന എൽഡിഎഫ് ജാഥയിലേക്ക് കടന്നുകയറി അക്രമം നടത്താൻ ആർഎസ്എസ് പ്രവർത്തകർ ശ്രമം നടത്തിയിരുന്നു. രാത്രിയിൽ തിരുവനന്തപുരം നെട്ടയത്ത് സിഐടിയു സ്ഥാപിച്ചിരുന്ന വിശ്രമകേന്ദ്രവും അടിച്ചു തകർത്തു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പാർടി പാലക്കാട് മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഈ സംഭവ വികാസങ്ങൾ എല്ലാം സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ കലാപ ഭൂമിയാക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തിവരുന്നത് എന്നാണെന്ന് കോടിയേരി പ്രതികരിച്ചു.