ഓട്ടം വിളിച്ചതിന് ശേഷം ഓട്ടോറിക്ഷ ഡ്രൈവറെ വിജന സ്ഥലത്ത് വെച്ച് വെട്ടി, മുൻ വൈരാഗ്യമെന്ന് പോലീസ്
പോത്തന്‍കോട്: വഞ്ചിയൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ നടുക്കം മാറുന്നതിന് മുന്‍പ് തലസ്ഥാന ജില്ലയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് നേരെ ആക്രമണം. തോപ്പില്‍ വീട്ടില്‍ അനസ് എന്ന 28കാരനാണ് വെട്ടേറ്റിരിക്കുന്നത്. അനസിനെ ഓട്ടം വിളിച്ചതിന് ശേഷമാണ് ആക്രമിച്ചത്.
മംഗലപുരത്തുളള ഓട്ടോ സ്റ്റാന്‍ഡില്‍ വെച്ചാണ് ഒരു യാത്രക്കാരന്‍ അനസിന്റെ ഓട്ടോറിക്ഷയില്‍ കയറിയത്. മുരുക്കുംപുഴയിലേക്കാണ് ഓട്ടം വിളിച്ചത്. തുടര്‍ന്ന് ഓട്ടോറിക്ഷ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയപ്പോള്‍ അനസിനെ ആക്രമിക്കുകയായിരുന്നു. രാത്രി ഏഴരയോടെയാണ് സംഭവം.

യാത്രക്കാരന്‍ പറഞ്ഞ സ്ഥലമായ മുരുക്കുംപുഴയില്‍ എത്തിയപ്പോള്‍ യാത്രക്കാരന്‍ കാളകണ്‌ഠേശ്വരം ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് പോകാനായി അനസിനോട് ആവശ്യപ്പെട്ടു. ഈ സമയത്തെല്ലാം ഓട്ടോറിക്ഷയ്ക്ക് മുന്നില്‍ രണ്ട് പേര്‍ ബൈക്കില്‍ പോകുന്നുണ്ടായിരുന്നു. എന്നാല്‍ അനസ് അത് കാര്യമാക്കിയിരുന്നില്ല. കാളകണ്‌ഠേശ്വരം ക്ഷേത്രത്തിന്റെ സമീപത്തുളള വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ ബൈക്കിലെത്തിയ ആളുകള്‍ ഓട്ടോ റിക്ഷ തടഞ്ഞ് നിര്‍ത്തി.
തുടര്‍ന്ന് ഓട്ടോയിലെ യാത്രക്കാരനും ബൈക്കില്‍ എത്തിയ രണ്ട് പേരും ചേര്‍ന്നാണ് അനസിനെ ആക്രമിച്ചത്. വാള്‍ ഉപയോഗിച്ച് അനസിനെ വെട്ടുകയായിരുന്നു. അനസിന് ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്. കാലിനും കൈയ്ക്കും നെഞ്ചിലും മുതുകിലും ആണ് വെട്ടേറ്റിരിക്കുന്നത്. വെട്ടേറ്റ അനസ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. അത് വഴി വന്ന കാറാണ് അനസിന് രക്ഷയായത്. ആക്രമിച്ചത് ആരാണ് എന്ന് അറിയില്ലെന്നാണ് അനസ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ആക്രമണത്തിന് കാരണം മുന്‍കാല വൈരാഗ്യം ആണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അനസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.












Click it and Unblock the Notifications