വീണ്ടും പോലീസ് അക്രമം; ജാമ്യമെടുത്തിട്ടും മർദ്ദനം, യുവാവ് ആശുപത്രിയിൽ... പ്രതിഷേധവുമായി കോൺഗ്രസ്!
ചിറയിൻകീഴ്: ജില്ലാ കോടതി ജാമ്യവുമായി ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെത്തിയ പെരുങ്ങുഴി സ്വദേശി രാജ് സാഗറിനെ പൊലീസ് മർദ്ദിച്ചവശനാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചു. കഴിഞ്ഞ ദിവസം രാവിലെ മാതാപിതാക്കൾ, അഭിഭാഷകൻ, പഞ്ചായത്തംഗം എന്നിവർക്കൊപ്പം ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെത്തിയ രാജ് സാഗറിനെ മാതാപിതാക്കളുടെ മുന്നിലിട്ട് ചിറയിൻകീഴ് എസ്.ഐ മർദ്ദിച്ചുവെന്നും മർദ്ദനത്തിൽ യുവാവിന്റെ അടിവയറ്റിലും നെഞ്ചിലും മാരകമായ ക്ഷതമേറ്റെന്നും വീട്ടുകാർ പറയുന്നു.
സംഭവമറിഞ്ഞെത്തിയ ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ആറ്റിങ്ങൽ സിഐയുമായി നടന്ന ചർച്ചയെ തുടർന്ന് രാജ് സാഗറിനെ ജാമ്യത്തിൽ വിടുകയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതോടെ രണ്ടു മണിക്കൂർ നീണ്ട ഉപരോധ സമരം അവസാനിച്ചു.
തുടർന്ന് നടന്ന പ്രകടനവും പ്രതിഷേധ യോഗവും അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ എൻ.വിശ്വനാഥൻ നായർ, ജെ.ശശി, അഴൂർ വിജയൻ, മോനി ശാർക്കര, ജോഷിബായ്, കെ ഓമന, വികെ ശശിധരൻ, കടയ്ക്കാവൂർ കൃഷ്ണകുമാർ, എം.മനോജ്, മുട്ടപ്പലം സജിത്ത്, മാടൻവിള നൗഷാദ്, അജു കൊച്ചാലുംമൂട്, രഞ്ജിത് പെരുങ്ങുഴി, ജിഷ്ണു ആലംകോട് എന്നിവർ പങ്കെടുത്തു. എന്നാൽ പ്രതിയെ മർദ്ദിച്ചില്ലെന്നും മറിച്ചുള്ള പ്രചാരണം കെട്ടിച്ചമച്ചതാണെന്നുമാണ് പൊലീസിന്റെ വാദം.