മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ആക്രമിച്ച രണ്ടാം പ്രതിക്ക് ജാമ്യമില്ല
തിരുവനന്തപുരം: പോക്സോ കേസിലെ പ്രതികളെ കാണാൻ അനുവദിക്കാത്തതിന് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ അടിച്ചുതകർത്ത കേസിലെ രണ്ടാം പ്രതി മനോജിന്റെ ജാമ്യഹർജി തള്ളി. പ്രതിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്ന് വിലയിരുത്തിയാണ് അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി ജാമ്യഹർജി തളളിയത്. ഈ കേസിൽ ഒന്നാം പ്രതി ഉൾപ്പെടെയുള്ള മറ്റു പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.
പൊലീസ് സ്റ്റേഷൻ പോലെയുള്ള സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇത്തരം ചെയ്തികൾ ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായ നടപടി കൈക്കൊള്ളാൻ കോടതികൾക്ക് ബാദ്ധ്യതയുണ്ട്. അതിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസിൽ പിടിയിലായ അണമുഖം സ്വദേശികളെ കാണാനാണ് ഡി.വെെ.എഫ്.എെ ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തകർ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തിയത്. പ്രതികളെ കണ്ട് സംസാരിക്കണമെന്നായിരുന്നു ആവശ്യം. സ്റ്റേഷനിലെ ജി.ഡി ചാർജ് അതിന് അനുവദിച്ചില്ല. പ്രകോപിതരായ ഡി.വെെ.എഫ്.എെ പ്രവർത്തകർ നടത്തിയ കല്ലേറിൽ സ്റ്റേഷന്റെ ജനൽചില്ല് പൊട്ടി. 2000 രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കണക്ക്.












Click it and Unblock the Notifications