തിരുവനന്തപുരത്ത് പോരാട്ടം മുറുക്കി സിപിഎം; മത്സരത്തിന് ഇറങ്ങുക ഇവർ.. കരുതലോടെ കോൺഗ്രസും
തിരുവനന്തപുരം; തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും ശ്രദ്ധേയമായ ത്രികോണ മത്സരത്തിനാകും ഇത്തവണ തിരുവനന്തപുരം കോർപ്പറേഷനിൽ കളമൊരുങ്ങുന്നത്. 2015 ൽ കനത്ത തിരിച്ചടിയായിരുന്നു കോൺഗ്രസ് നേരിട്ടത്. അപ്രതീക്ഷിതമായി കോൺഗ്രസിനെ തള്ളി ബിജെപിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.ഇത്തവണ ഈ പരിക്ക് മറിക്കടക്കാൻ കരുതലോടെ നീങ്ങുകയാണ് കോൺഗ്രസ്.
അതേസമയം മറുവശത്ത് ഭരണ തുടർച്ച നേടാനുള്ള തന്ത്രങ്ങൾ മെനയുകയാണ് സിപിഎം. നിർണായക ചർച്ചകളാണ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടിയിൽ നടക്കുന്നത്. വിശദാംശങ്ങളിലേക്ക്

കരുതലോടെ
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായിട്ടായിരുന്നു ബിജെപി പ്രതിപക്ഷത്ത് എത്തിയത്. ഇത് കോൺഗ്രസിന് ചില്ലറ ക്ഷീണമൊന്നുമല്ല ഉണ്ടാക്കിയത്. ഇക്കുറി അതുകൊണ്ട് തന്നെ തിരിച്ചടി മറികടക്കാനുള്ള ചർച്ചകളിലാണ് കോൺഗ്രസ് നേതൃത്വം. വളരെ കരുതലോടെയാണ് സ്ഥാനാർത്ഥി നിർണയത്തിന് പാർട്ടി ഒരുങ്ങുന്നത്.

പാർട്ടിയിൽ ചേർന്നേക്കും
കായിക താരം പത്മിനി തോമസിന്റെ പേരാണ് മേയർ സ്ഥാനത്തേക്ക് കോൺഗ്രസ് പരിഗണിക്കുന്നതെന്നാണ് സൂചനകൾ. സർവീസിൽ നിന്നും വിരമിച്ച പത്മിനി തോമസിമായി കോൺഗ്രസ് ചർച്ച നടത്തുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇവർ ഉടൻ പാർട്ടിയിൽ ചേർന്നേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.

അന്തിമ തിരുമാനം
യുഡിഎഫ് ഭരണകാലത്ത് കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റായ പത്മിനി തോമസ് റെയിൽവേയിലെ ചീഫ് സൂപ്പർവൈസർ (കംപ്യൂട്ടർ റിസർവേഷൻ) പദവിയിൽ നിന്നും 41 വർഷത്തെ സേവനത്തിനു ശേഷമാണ് വിരമിച്ചത്.നവംബർ ആദ്യവാരം കെപിസിസി ഉപസമിതി സ്ഥാനാർഥി നിർണയത്തിൽ അന്തിമ തീരുമാനമെടുക്കും.

സിപിഎം ആലോചന
അതേസമയം കോൺഗ്രസിൽ സ്ഥാനാർത്ഥി ചർച്ച ശക്തമായതോടെ ഭരണം നിലനിർത്താൻ അതിശക്തരെ തന്നെ ഇറക്കാനാണ് സിപിഎം ആലോചിക്കുന്നത്. ബിജെപിക്ക് സ്വാധീനമുള്ള ഡിവിഷനുകളിൽ പാർട്ടി വിട്ട് വന്നവരെ സ്ഥാനാർത്ഥിയാക്കാണ് സിപിഎം ആലോചന.

പ്രദേശിക നേതാക്കൾ
തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ബിജെപിയിൽ നിന്ന് രണ്ട് പ്രധാന പ്രാദേശിക നേതാക്കളെ പാർട്ടിയിൽ എത്തിക്കാൻ സിപിഎമ്മിന് സാധിച്ചിരുന്നു. പാൽക്കുളങ്ങര കൗൺസിലർ എസ് വിജയകുമാരിയും ബിജെപി മീഡിയ കൺവീനർ വലിശാലപ്രവീണുമാണ് ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിലെത്തിയത്.

സ്ഥാനാർത്ഥിയാക്കാൻ
ഇവരെ അതേ ഡിവിഷനിൽ തന്നെ സ്ഥാനാർത്ഥികളാക്കിയേക്കും. . പ്രവീണിന് വലിയശാലയോ തൊട്ടടുത്ത ഏതെങ്കിലും ജനറല്‍ ഡിവിഷനോ നല്‍കിയേക്കുമെന്നാണ് വിവരം. തിരഞ്ഞെടുപ്പിൽ ഇത് കൂടുതൽ ഗുണം ചെയ്യുമെന്ന് സിപിഎം കണക്ക് കൂട്ടുന്നുണ്ട്.

എതിർപ്പ് ശക്തം
അതേസമയം ബിജെപി വിട്ടെത്തിയവരെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ സിപിഎം പ്രാദേശിക ഘടകത്തിൽ ശക്തമായ എതിർപ്പാണ് ഉയരുന്നത്. ബിജെപി ആശയങ്ങളെ പിന്തുണച്ചവർ സിപിഎമ്മിലെത്തി വോട്ട് തേടുന്നത് ജങ്ങൾ അംഗീകരിക്കില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു

മറികടക്കാൻ ബിജെപി
പാൽക്കുളങ്ങരയിൽ വിജയകുമാരിക്ക് പകരം എസ്എഫ്‌ഐ വഞ്ചിയൂര്‍ ഏരിയ വൈസ് പ്രസിഡണ്ടും ഡിവൈഎഫ്‌ഐ വഞ്ചിയൂര്‍ മേഖല വൈസ് പ്രസിഡണ്ടുമായ സൂര്യ സൂരേഷിനെ മത്സരിപ്പിക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. അതേസമയം പാൽക്കുളങ്ങരയിൽ എന്ത് വിലകൊടുത്തും വിജയിക്കാനുള്ള നീക്കത്തിലാണ് ബിജെപി.

മേയർ സ്ഥാനാർത്ഥി
മുതിര്‍ന്ന നേതാവും മുന്‍ കൗണ്‍സിലറുമായ പി അശോക് കുമാറിനെ മത്സരിപ്പിക്കാനാണ് ബിജെപി തീരുമാനം. യൂത്ത് കോണ്‍ഗ്രസ് നേതാവ് പി ശംഭുവിനെ മത്സരിപ്പിക്കാനാണ് കോൺഗ്രസിന്റെ നീക്കം. അതേസമയം കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയായി മുൻ എംപി ടിഎൻ സീമയെ രംഗത്തിറക്കാനാണ് സിപിഎം ആലോചിക്കുന്നത്.

കാത്തിരുന്ന് കാണാം
ആദ്യഘട്ടത്തിൽ എംജി മീനാംബികയുടേയും പുഷ്പലയുടേയും പേരുകളാണ് സിപിഎം പരിഗണിച്ചിരുന്നത്. എന്നാൽ മത്സരം കടുക്കുന്ന സാഹചര്യത്തിൽ ശക്തയായി സ്ഥാനാർത്ഥി തന്നെ വേണമെന്ന കണക്ക് കൂട്ടലിലാണ് സിപിഎം. അതേസമയം സീമ മത്സരിക്കുമോയെന്നത് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications