കാര്യവട്ടം ഏകദിനം: വിനോദ നികുതി വർദ്ധിപ്പിച്ചത് സർക്കാരുമായി ആലോചിച്ചെന്ന് ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: നികുതി നിരക്ക് വർധനയെ ന്യായീകരിച്ച് മേയർ ആര്യാ രാജേന്ദ്രൻ. കാര്യവട്ടം ഏകദിനത്തിൽ വിനോദ നികുതി വർധിപ്പിച്ചത് സർക്കാരുമായി ആലോചിച്ച് ആണെന്ന് ആര്യാ രാജേന്ദ്രൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മേയറുടെ പ്രതികരണം. വിവാദങ്ങൾ കാരണമല്ല കാണികൾ കുറഞ്ഞതെന്നും നഗരസഭയുടെ വരുമാനം ജനങ്ങൾക്ക് നൽകാനുള്ളതാണെന്നും മത്സരത്തിന്റെ സ്വഭാവം അനുസരിച്ചാണ് നികുതി നിശ്ചയിച്ചത് എന്നും അവർ പറഞ്ഞു.
പരമ്പര നേരത്തെ സ്വന്തമാക്കിയതും 50 ഓവർ മൽസരവും കാണികളുടെ എണ്ണത്തെ ബാധിച്ചുവെന്ന് മേയർ പറഞ്ഞു. 40000 സീറ്റുകളുള്ള ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഏഴായിരം സീറ്റുകളിലെ ടിക്കറ്റാണ് വിറ്റുപോയതെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്.കുമാർ നേരത്തെ പറഞ്ഞിരുന്നു.

ശബരിമല സീസൺ, സിബിഎസ്ഇ പരീക്ഷ, 50 ഓവർ മത്സരം എന്നിവ ടിക്കറ്റ് വിൽപ്പനയെ ബാധിച്ചുവെന്ന് ഇന്നലെ കെസിഎ ജോയിൻറ് സെക്രട്ടറി ബിനീഷ് കോടിയേരി പറഞ്ഞു. കാണികൾക്ക് ആലസ്യമെന്നും പകുതിയോളം കാണികളെങ്കിലും കളി കാണാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിവാദങ്ങൾ ടിക്കറ്റ് വിൽപനയെ ബാധിച്ചിട്ടില്ലെന്നും വരും മൽസരങ്ങൾ കാര്യവട്ടത്തെത്താൻ കാണികളുടെ എണ്ണം തടസമാകില്ലെന്നും ബിനീഷ് പറഞ്ഞിരുന്നു.
ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക് വർധനയെച്ചൊല്ലി നേരത്തെ തന്നെ വിവാദം ഉയർന്നിരുന്നു. പട്ടിണികിടക്കുന്നവർ കളി കാണാൻ പോകേണ്ടെന്നായിരുന്നു വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി ഉയർത്തിയതിൽ കായികമന്ത്രി വി. അബ്ദുറഹ്മാൻ പ്രതികരിച്ചത്.
കാര്യവട്ടത്ത് കളി കാണാൻ ബി സി സി ഐ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക് അപ്പർ ടയറിന് 1000 രൂപയും ലോവർ ടയറിന് 2000 രൂപയുമായിരുന്നു. 18 ശതമാനം ജി എസ് ടിയും കോർപ്പറേഷൻറെ 12 ശതമാനം വിനോദ നികുതിയും ബുക്കിംഗ് ചാർജും കൂടിയാകുമ്പോൾ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയായും ലോവർ ടയർ നിരക്ക് 2860 രൂപയായും ഉയർന്ന നിലയായിരുന്നു.
കഴിഞ്ഞ തവണ അഞ്ച് ശതമാനമായിരുന്നു വിനോദ നികുതി. ഇത്തവണ 12 ശതമാനമായി ഉയർത്തി. പിന്നാലെ വ്യാപകമായ വിമാർശനം ഉയർന്നുവന്നു. വിവാദത്തിനിടെയാണ് വിനോദ നികുതി വർധനവ് ന്യായീകരിച്ച് മന്ത്രി വന്നത്. കാര്യവട്ടത്ത് അവസാനം നടന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20യിൽ നികുതി ഉൾപ്പെടെ 1500ഉം 2750ഉും രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ഇത്തവണ നികുതി വർദ്ധന കൊണ്ട് കാണികൾക്ക് അധിക ഭാരമില്ലെന്നാണ് കായിക മന്ത്രി പറഞ്ഞത്.












Click it and Unblock the Notifications