തിരുവനന്തപുരത്ത് ബിജെപിക്ക് തിരിച്ചടിയായത് വോട്ടുകച്ചവടം? മൂന്നിടത്ത് അവിശുദ്ധ കൂട്ടുകെട്ടെന്ന് ആക്ഷേപം
തിരുവനന്തപുരം: 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൌണ്ട് തുറന്ന പ്രതീക്ഷയിൽ ഇത്തവണയിറങ്ങിയ ബിജെപിയ്ക്ക് കേരളത്തിൽ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. നേമത്ത് കഴിഞ്ഞ തവണ അക്കൌണ്ട് തുറന്നതോടെ തിരുവനന്തപുരം ജില്ലയിൽ കൂടുതൽ മണ്ഡലങ്ങൾ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപിയെങ്കിലും കയ്യിലുണ്ടായിരുന്ന ഏക സീറ്റും കൈമോശം വന്ന സ്ഥിതിയാണ് തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ബിജെപിയുടേത്.
തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ
നിയമസഭാ തിരഞ്ഞടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ ബിജെപിയുടെ പരാജയത്തിന് പിന്നിൽ വോട്ട് കച്ചവടം നടന്നുവെന്ന ആരോപണമാണ് ഇപ്പോൾ ശക്തമായിക്കൊണ്ടിരിക്കുന്നത്. ബിജെപി വിജയ പ്രതീക്ഷ പുലർത്തിയ മൂന്ന് മണ്ഡലങ്ങളിൽ വോട്ട് കച്ചവടം നടന്നുവെന്നാണ് പാർട്ടി ഉന്നയിക്കുന്ന വാദം.

സിപിഎമ്മുമായി അവിശുദ്ധ കൂട്ടുകെട്ട്
നേതാക്കളിൽ ചിലർ സിപിഎമ്മുമായി ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടാണ് ബിജെപിയുടെ പരാജയത്തിൽ കലാശിച്ചതെന്നാണ് പാർട്ടിക്കുള്ളിൽ ഉയർന്നുവന്നിട്ടുള്ള ആക്ഷേപം. കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും നേമത്തും ഇതാണ് സംഭവിച്ചിട്ടുള്ളതെന്നും ആരോപണമുയർന്നിട്ടുണ്ട്. ഇതിന് പുറമേ തിരുവനന്തപുരം സെൻട്രലിലും ഇത്തരത്തിലുള്ള നീക്കങ്ങൾ നടന്നിട്ടുള്ളതായി സൂചനകളുണ്ട്.

പാർട്ടിയിൽ പൊട്ടിത്തെറി
തിരഞ്ഞെടുപ്പിന് പിന്നാലെ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത പാർട്ടി യോഗത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷും തമ്മിലും ഇത് സംബന്ധിച്ച് തർക്കം ഉടലെടുത്തിരുന്നു. ഈ പ്രശ്നങ്ങൾ കൂടിയായപ്പോൾ ഈ പ്രശ്നങ്ങളെക്കുറിച്ച് അടിയന്തരമായി ചർച്ച ചെയ്യുന്നതിന് ബിജെപി കോർ കമ്മറ്റി ചേരണമെന്ന ആവശ്യമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉന്നയിച്ചിട്ടുള്ളത്.

അക്കൌണ്ട് പൂട്ടി
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവുമധികം വിജയപ്രതീക്ഷ പുലർത്തിയ ജില്ലയായിരുന്നു തിരുവനന്തപുരം. നേമത്ത് കഴിഞ്ഞ തവണ അക്കൌണ്ട് തുറന്നതുൾപ്പെടെ ജില്ലയിൽ വലിയ നേട്ടമുണ്ടാക്കാൻ ബിജെപിയ്ക്ക് കഴിയുമെന്ന വിലയിരുത്തൽ നിലനിൽക്കെയാണ് ജില്ലയിലോ കേരത്തിലോ ബിജെപിക്ക് ഒറ്റ സീറ്റും നേടാൻ കഴിയാതെ വന്നത്. വോട്ട് വിഹിതം ഉയർത്താൻ കഴിയാത്തതും സ്വന്തം വോട്ടുകൾ തന്നെ ചോർന്നതുമാണ് ഇത്തവണ പാർട്ടിയ്ക്ക് തിരിച്ചടിയായിട്ടുള്ളത്.

റിപ്പോർട്ട് തേടി
ബിജെപിക്ക് കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം എന്നീ എ ക്ലാസ് മണ്ഡലങ്ങളിലേറ്റ തിരിച്ചടിയാണ് ബിജെപിയ്ക്ക് കനത്ത ആഘാതമേൽപ്പിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഈ മൂന്ന് മണ്ഡലങ്ങളിലേയും തോൽവി സംബന്ധിച്ച് ബിജെപി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഉടനടി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഇതോടെയാണ് ഈ മൂന്ന് മണ്ഡലങ്ങളിൽ ബിജെപിക്ക് നേരിടേണ്ടി വന്ന പരാജയം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ തന്നെ ചർച്ചകൾ വ്യാപകമായിട്ടുള്ളത്. കഴിഞ്ഞ തവണ ഒ രാജഗോപാലിലൂടെ പിടിച്ചെടുത്ത നേമത്ത് ബിജെപി അനുകൂല വോട്ടുകൾ യുഡിഎഫിലേക്ക് പോയതാണ് ബിജെപിയുടെ പരാജയത്തിന് ആക്കം കൂട്ടിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൈവിട്ട് നേമം
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയ്ക്ക് പ്രതീക്ഷ നൽകിയ ഏക മണ്ഡലമാണ് നേമം. ഒ രാജഗോപാലിലൂടെ സംസ്ഥാനത്ത് അക്കൌണ്ട് തുറന്നെങ്കിലും ഇത്തവണ ബിജെപിക്ക് മണ്ഡലത്തിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. നേമത്ത് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തുന്നതിനായി എസ്ഡിപിഐയുടെ പതിനായിരത്തിൽപ്പരം വോട്ടുകൾ വി ശിവൻകുട്ടിയ്ക്ക് നൽകിയെന്നുള്ള വെളിപ്പെടുത്തൽ നേരത്തെ പുറത്തുവന്നിരുന്നു. ഇത് ബിജെപിയുടെ റിപ്പോർട്ടിലും പരാമർശിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വോട്ടുകളെക്കുറിച്ച് അന്വേഷണം നടക്കാനുള്ള സാധ്യതയുമുണ്ട്.

നേമത്ത് അടിപതറി
നേമത്തെ സിറ്റിംഗ് എംഎൽഎ ഒ രാജഗോപാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തോട് കാണിച്ച നിസ്സരകരണവും നേമത്ത് ബിജെപിക്കേറ്റ തിരിച്ചടിയ്ക്ക് കാരണമായി കണക്കാക്കപ്പെടുന്നുണ്ട്. അദ്ദേഹം നടത്തിയ പല പ്രതികരണങ്ങളും ബിജെപിക്ക് ലഭിക്കേണ്ട നിഷപക്ഷ വോട്ടുകൾ ഇല്ലാതാക്കിയെന്നും വിലയിരുത്തുന്നുണ്ട്. മുസ്ലിം വോട്ടുകൾ ഏകീകരിക്കപ്പെട്ടതാണ് ബിജെപിക്ക് നേമത്ത് ഏറ്റ പരാജയത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്.
പല്ലവി ദോറയുടെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications