അഴിമതി ചോദ്യം ചെയ്യരുതെന്ന് പറയാന്‍ ഇത് കമ്മ്യൂണിസ്റ്റ് ചൈനയല്ല, ജനാധിപത്യ കേരളമാണ്; ചെന്നിത്തല
തിരുവനന്തപുരം: ചോദിക്കാനും പറയാനും ആരും വരരുത് എന്നു പറയാന്‍ ഇത് കമ്മ്യൂണിസ്റ്റ് ചൈനയല്ല, ജനാധിപത്യ കേരളമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള സര്‍ക്കാരിന്റെ ഒരോ പദ്ധതിയിലും അഴിമതിയും കൊള്ളയുമാണെങ്കില്‍ അത് അന്വേഷിക്കുക തന്നെ ചെയ്യണം. അഴിമതികള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ വന്‍കിട പദ്ധതികളെ മുഴുവന്‍ തടസ്സപ്പെടുത്തുന്നു എന്നു പറഞ്ഞു വിലപിക്കുന്നത് പരിഹാസ്യമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തലയുടെ പ്രതികരണം.
കുറിപ്പിന്റെ പൂര്‍ണരൂപം
എന്തുകൊള്ളയും നടത്തും, ഏജന്‍സികള്‍ ഒന്നും അന്വേഷിക്കാന്‍ പാടില്ല എന്നാണ് സി.പി.എമ്മിന്റെ നിലപാട്. ചോദിക്കാനും പറയാനും ആരും വരരുത് എന്നു പറയാന്‍ ഇത് കമ്മ്യൂണിസ്റ്റ് ചൈനയല്ല, ജനാധിപത്യ കേരളമാണ്.സമസ്ത മേഖലകളിലും സര്‍ക്കാര്‍ കൊള്ള നടത്തുകയാണ്. ഈ അഴിമതികള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ വന്‍കിട പദ്ധതികളെ മുഴുവന്‍ തടസ്സപ്പെടുത്തുന്നു എന്നു പറഞ്ഞു വിലപിക്കുന്നത് പരിഹാസ്യമാണ്. കേരള സര്‍ക്കാരിന്റെ ഒരോ പദ്ധതിയിലും അഴിമതിയും കൊള്ളയുമാണെങ്കില്‍ അത് അന്വേഷിക്കുക തന്നെ ചെയ്യണം.
കോവിഡിന്റെ മറവില്‍ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കുത്തക കമ്പനിയായ സ്പ്രിംഗ്ളറിനു കൊടുത്തപ്പോള്‍ അതിനെ ഞങ്ങള്‍ എതിര്‍ത്തു. ഞങ്ങള്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് പിന്നീട് തെളിഞ്ഞു. ശിവശങ്കര്‍ ചെയര്‍മാനായ കമ്മിറ്റിയായിരുന്നു ബെവ്ക്യു ആപ്പിലെ അഴിമതിക്ക് പിന്നില്‍. പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍ റിട്ടയര്‍ ചെയ്യുന്നതിന്റെ തലേദിവസം മുന്‍ ചീഫ് സെക്രട്ടറിയെ ഉപയോഗിച്ചു സ്വകാര്യ വ്യക്തിക്ക് കച്ചവടം ന്നടത്താന്‍ തീരുമാനിച്ചതില്‍ അഴിമതിയുണ്ടായിരുന്നു.
ഇ-മൊബിലിറ്റി അഴിമതി നടത്താനുള്ള മറ്റൊരു പദ്ധതിയായിരുന്നു. തലങ്ങും വിലങ്ങും കണ്‍സള്‍ട്ടന്‍സികളാണ്. കണ്‍സള്‍ട്ടന്‍സികള്‍ വഴി സ്വപ്ന സുരേഷ് ഉള്‍പ്പെടെ ഭരണക്കാര്‍ക്ക് വേണ്ടവരെ പിന്‍വാതിലിലൂടെ നിയമിക്കുന്നു. ലൈഫ് മിഷനിലെ 20 കോടിയുടെ പദ്ധതിയില്‍ ഒന്‍പതര കോടി കമ്മീഷനാണ്.
പാവപ്പെട്ടവര്‍ക്കുള്ള പദ്ധതിയില്‍ പാതി പണവും മുഖ്യമന്ത്രിയുടെ ഓഫീസിനെ ഭരിച്ച മാഫിയക്ക് കമ്മീഷനായി കിട്ടുന്നു. കിഫ്ബിയില്‍ കോടികളുടെ അഴിമതി നടക്കുന്നു. കിഫ്ബിയുടെ പദ്ധതികളെപ്പറ്റി നിയമസഭ അറിയണ്ട, മന്ത്രിസഭയും അറിയണ്ട, സി.എ.ജി ഓഡിറ്റ് പോലും വേണ്ട എന്ന സര്‍ക്കാര്‍ നിലപാട് അഴിമതിക്ക് കുടപിടിക്കാനാണ്. സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു കൊണ്ടു വന്ന ഓരോ പദ്ധതിയും ജനങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല,സര്‍ക്കാരിന് കമ്മീഷന് പറ്റാന്‍ മാത്രം ഉദ്ദേശിച്ചാണ്. ഇത് അനുവദിച്ചുതരാന്‍ പറ്റില്ല.
തദ്ദേശ തിരഞ്ഞെടുപ്പ്; മലയോരമേഖലകളിൽ സ്ഥാനാർത്ഥികളുടെ പരസ്യ ബോർഡുകൾ റെഡി