നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ആളില്ലാത്ത വീട്ടിലേയ്ക്ക് ഇടിച്ചു കയറി: 16 പേർക്ക് പരിക്ക്
ആറ്റിങ്ങൽ: ദേശീയപാതയിൽ പൂവൻപാറ പാലത്തിനു സമീപത്തെ വളവിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ്സ് പൂട്ടിക്കിടന്ന വീട്ടിലേയ്ക്ക് ഇടിച്ചു കയറി. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ പതിനാറ് പേർക്ക് പരിക്കേറ്റു. ഇതിൽ ഗുരുതരമായി പരിക്കേറ്റ കിളിമാനൂർ സ്വദേശി അനിൽകുമാർ( 49) നെ മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ്സിന്റെ ഡ്രൈവർ ശശിധരൻ( 51), കണ്ടക്ടർ നിഷാദ്( 28) പാപ്പാല സ്വദേശികളായ സുബി(24) അംബിക(44) കിളിമാനൂർ സ്വദേശികളായ ഷൈനി (32), അനിൽകുമാർ(49), രോഹിണി( 21), ലിജി( 38), സുധർമ്മ( 58) , വെള്ളല്ലൂർ സ്വദേശി ദീപ(39), നഗരൂർ സ്വദേശികളായ ജുബിന( 23), ലക്ഷ്മി(21), ആറ്റിങ്ങൽ സ്വദേശികളായ കൃഷ്ണ( 20), സിജി( 20), സുധീർ( 35) എന്നിവരാണ് വലിയകുന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ സുബി, രോഹിണി, ജൂബീന എന്നിവർ ഗർഭിണികളാണ്.
പാലോട് നിന്നും ആറ്റിങ്ങലിലേക്കു വരികയായിരുന്ന കെ എസ് ആർ റ്റി സി വേണാട് ബസ്സാണ് ചൊവ്വാഴ്ച രാവിലെ രാവിലെ എട്ടു മണിയോടെ അപകടത്തിൽപ്പെട്ടത്. എതിരെ അമിത വേഗതയിൽ വന്ന ബൈക്കിനെ ഇടിയ്ക്കാതിരിക്കാൻ ബസ്സ് വെട്ടി ഒഴിച്ചതാണ് നിയന്ത്രണം വിടാൻ കാരണമെന്ന് ഡ്രൈവർ പറഞ്ഞു. ബസ് റോഡ് സൈഡിൽ നിന്ന ഇലക്ട്രിക് പോസ്റ്റ് തകർത്ത് തൊട്ടടുത്ത വീടിന്റെ സിറ്റ്ഔട്ടിലേക്കു ഇടിച്ചു നിൽക്കുകയായിരുന്നു

ഇടിയുടെ ആഘാതത്തിൽ ഷറഫുദ്ദീന്റെ ചരുവിള വീട്ടിനും കാറിനും സാരമായി കേടു സംഭവിച്ചു. വീടിന്റെ മതിലും ഗേറ്റും സിറ്റൗട്ടും തകർന്നു. കാർപോർച്ചിൽ ഉണ്ടായിരുന്ന കാറിന്റെ പകുതിഭാഗം പൂർണമായും തകർന്നിട്ടുണ്ട്. ഷറഫും കുടുംബവും വിദേശത്തായതിനാൽ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി ബന്ധം കട്ടായതിനാൽ വൻ ദുരന്തം ഒഴിവായി. ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ഒന്നായി പരിശ്രമിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.












Click it and Unblock the Notifications