മന്ത്രിമാരും പിബി അംഗങ്ങളും ഭവന സന്ദർശനം നടത്തും; ലോക്സഭാ തിരഞ്ഞെടുപ്പിന് കച്ചകെട്ടി സിപിഎം
തിരുവനന്തപുരം: 2024-ൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്ക് തുടക്കമിടാൻ സിപിഎം. ഇതിൻ്റെ ആദ്യപടിയായി സർക്കാരിൻ്റെ ഭരണനേട്ടങ്ങൾ നേരിൽ ജനങ്ങളിലെത്തിക്കാൻ മന്ത്രിമാരും സിപിഎം പിബി അംഗങ്ങളും മുന്നിട്ടിറങ്ങും.
പിണറായി സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ വിശദീകരിക്കുന്ന ലഘു രേഖകളുമായിട്ടാവും മന്ത്രിമാരുടേയും പിബി അംഗങ്ങളുടേയും ഭവന സന്ദർശനം. ജനുവരി ഒന്ന് മുതൽ 21 വരെയാണ് ഭവന സന്ദർശം. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഭവനസന്ദർശനം നടത്തി ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള തീരുമാനമുണ്ടായത്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗൃഹസമ്പർക്ക പരിപാടികളും ക്ഷേമപരിപാടികളുമാണ് തുടർഭരണത്തിലേക്ക് നയിച്ചതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. 2021 ലെ തിരഞ്ഞെടുപ്പിലെ തന്ത്രങ്ങൾ തന്നെയാണ് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും സിപിഎം പ്രയോഗിക്കാൻ പോകുന്നെതന്നണ് റിപ്പോർട്ട്. കഴിഞ്ഞതവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിൽ ഒതുങ്ങിയെങ്കിൽ ഇത്തവണ 20ൽ പകുതിയെങ്കിലും പിടിക്കാനാണ് പാർട്ടി ശ്രമം.
രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര, ബഫർസോൺ വിഷയം, വിഴിഞ്ഞം, പിപിഇ കിറ്റ് വിവാദമെല്ലാം മറികടന്ന് ജനവികാരം തിരിച്ചുപിടിക്കാനാകും സിപിഎം ശ്രമിക്കുക. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിനെ മുന്നോടിയായി ഓരോ ജില്ലയിലേയും ലോക്സഭാ മണ്ഡലങ്ങളിലേയും പാർട്ടിയുടെ പ്രവർത്തനങ്ങൾ സംസ്ഥാന സമിതി വിലയിരുത്തും.
യുഡിഎഫിന് ബഫർ സോൺ വിഷയത്തിൽ ഇരട്ടത്താപ്പന്ന് സിപിഎം സംസ്ഥാന കമ്മിറ്റി വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി .യുഡിഎഫ് സർക്കാരിൻറെ കാലത്തെ ബഫർ സോൺ നിലപാട് വ്യക്തമാക്കുന്ന രേഖ പുറത്തുവിടാൻ സി പി എം സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. പഴയ നിലപാട് മറച്ചുവെച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ യുഡിഎഫ് ശ്രമിക്കുന്നുവെന്നും സിപിഎം വിലയിരുത്തി. കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിലേക്ക് എത്തിക്കുവെന്ന കാര്യം ചൂണ്ടിക്കാട്ടി പ്രചാരണം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കിയതിൽ ഇന്നത്തെ സിപിഎം സംസ്ഥാന കമ്മിറ്റി യോഗം സർക്കാരിനെ അനുമോദിച്ചു. വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ സർക്കാർ നടത്തിയത് മികച്ച ഇടപെടലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി വിശദീകരിച്ചു. വലിയ ക്രമസമാധാന പ്രശ്നമുണ്ടായേക്കാവുന്ന സമരം സർക്കാർ നല്ല നിലയിൽ അവസാനിപ്പിച്ചെന്നും നേതൃയോഗം വിലയിരുത്തി.












Click it and Unblock the Notifications