തലസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, രണ്ട് വയസ്സുളള പെൺകുട്ടിക്കടക്കം രോഗം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് 7 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ചുള്ളിമാനൂര്‍ സ്വദേശിയായ രണ്ടു വയസുള്ള പെണ്‍കുട്ടിക്ക് അടക്കമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റുളള 6 പേരും പുരുഷന്മാരാണ്. വെള്ളറട സ്വദേശിയായ 40 വയസ്സുകാരൻ, നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശിയായ 61 വയസ്സുകാരൻ, കുന്നത്തുകാല്‍ സ്വദേശിയായ 28 വയസ്സുകാരൻ, പൂന്തുറ സ്വദേശിയായ 30 വയസ്സുകാരൻ, വക്കം സ്വദേശിയായ 61 വയസ്സുകാരൻ, പെരുങ്കുളം സ്വദേശിയായ 69 വയസ്സുകാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച എല്ലാവരും പുറത്തു നിന്നു വന്നവരാണ്.. വെളളറട, ചെങ്കല്‍ , കുന്നത്തുകാല്‍ സ്വദേശികള്‍ 23 ന് ബോംബെയില്‍ നിന്ന് ട്രെയിനില്‍ വന്നവരാണ്. ചുള്ളിമാനൂര്‍, പെരുങ്കുളം, വക്കം സ്വദേശികള്‍ അബുദാബിയില്‍ നിന്നും പൂന്തുറ സ്വദേശി മാലിയില്‍ നിന്ന് കപ്പലില്‍ വന്നയാളുമാണ്. ഇന്ന് ജില്ലയില്‍ പുതുതായി 820 പേര്‍ രോഗനിരീക്ഷണത്തിലായി.

584 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 5408 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 12 പേരെ പ്രവേശിപ്പിച്ചു. ഇന്ന് 220 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് ലഭിച്ച 208 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്. ജില്ലയില്‍ 21 സ്ഥാപനങ്ങളില്‍ ആയി 1078 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ച തെലങ്കാന സ്വദേശി ജയ്പുര്‍- തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിയ ആളാണ്. മെയ് 22നാണ് 68കാരൻ തിരുവനന്തപുരത്ത് എത്തിയത്. ആവശ്യമായ രേഖകളില്ലാതെയാണ് ഇദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഇദ്ദേഹം എത്തിയത്. പരിശോധനകള്‍ക്കു ശേഷം പൂജപ്പുര ഐ.സി.എം.ല്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്രവ പരിശോധനാ ഫലം ഇന്ന് വന്നതോടെയാണ് കൊവിഡ് പോസിറ്റീവാണ് എന്ന് വ്യക്തമായത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് മൃതദേഹം മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാനാകില്ല. മതാചാരങ്ങള്‍ പാലിച്ചു കൊണ്ട് ഇവിടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. മരിച്ചയാളുടെ ഭാര്യയും രണ്ടു കുട്ടികളും മറ്റ് രണ്ടു കുടുംബാംഗങ്ങളും പൂജപ്പുരയിലെ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.












Click it and Unblock the Notifications