തലസ്ഥാനത്ത് ആറുകോടി വില വരുന്ന ഹഷിഷുമായി മൂന്നുപേർ പിടിയിൽ
തിരുവനന്തപുരം : രാജ്യാന്തര വിപണിയിൽ ആറുകോടി വില വരുന്ന 6.400 കിലോഗ്രാം ഹാഷിഷ് ഓയിലുമായി മൂന്നുപേർ തലസ്ഥാനത്ത് പിടിയിലായി. തൂത്തുക്കുടി സ്വദേശി ആന്റണി (39), ഇടുക്കി തങ്കമണി സ്വദേശികളായ ബിനോയ് തോമസ് (44), ഗോപി (68) എന്നിവരാണ് അട്ടകുളങ്ങര ഈഞ്ചയ്ക്കൽ ബൈപാസിൽ നിന്ന് എക്സൈസിന്റെ പിടിയിലായത്.

ഇവർ സഞ്ചരിച്ചിരുന്ന 15ലക്ഷം വില വരുന്ന രണ്ട് ആഡംബര കാറുകളും കൈവശം ഉണ്ടായിരുന്ന 6.70 ലക്ഷം രൂപയും പിടികൂടി. തിരുവനന്തപുരം എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിരത്തെ തുടർന്ന് നടത്തിയ വാഹനപരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വെള്ളിയാഴ്ച്ച ഇടുക്കിയിൽവച്ച് ഇടപാട് ഉറപ്പിച്ചതിന് ശേഷം വിദേശത്തേക്ക് അയക്കുന്നതിനായി തലസ്ഥാനത്ത് എത്തിച്ച ഹാഷിഷ് ഓയിൽ കൈമാറ്റം ചെയ്യുന്നതിനിടയിലാണ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.
ഹാഷിഷ് മാലി സ്വദേശി അബ്ദുള്ള എന്ന ആളിന് കൈമാറുകയായിരുന്നു ലക്ഷ്യം. ഇതിനായി അഡ്വാൻസായി കൊണ്ടു വന്ന 6.70 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. ഹാഷിഷിന്റെ ഗുണനിലവാരം ഉറപ്പിച്ചതിന് ശേഷം ബാക്കി തുക പിന്നീട് നൽകുന്നതാണ് രീതീയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. തലസ്ഥാനത്ത് നിന്നും അയക്കാൻ സാധിച്ചില്ലെങ്കിൽ തുത്തൂക്കുടി തുറമുഖം വഴി അയക്കാനും സംഘം പദ്ധതിയിട്ടിരുന്നു. ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മുകേഷ്കുമാർ, പ്രിവന്റീവ് ഓഫീസർമാരായ വി.എസ്.ദീപുക്കുട്ടൻ, ബി.സന്തോഷ്‌കുമാർ, എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ മെയ് 25ന് എക്‌സൈസ് സംഘം തലസ്ഥാനത്ത് നിന്നും 10.5 കോടി വില വരുന്ന 10.202 കിലോഗ്രാം ഹാഷിഷ് ഓയിലും 13.5ലക്ഷം രൂപയും കഴിഞ്ഞ ആഴ്ച്ച കഴക്കൂട്ടത്ത് നിന്നും 700ഗ്രാം ഹാഷിഷ് ഓയിലും 500 ലഹരി ഗുളികകളും കഞ്ചാവും പിടികൂടിയിരുന്നു.












Click it and Unblock the Notifications