വിനോദസഞ്ചാരികൾക്ക് സുരക്ഷയൊരുക്കുന്നതിൽ കേരളം ഒന്നാമതെത്തും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: വിനോദസഞ്ചാരികൾക്ക് സുരക്ഷയൊരുകുന്നതിൽ കേരളം രാജ്യത്ത് ഒന്നാംസ്ഥാനത്തെത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കോവളം ഈവ് ബീച്ചിൽ ടൂറിസം സുരക്ഷാ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോവളത്ത് അടുത്തിടെ ഉണ്ടായ വിദേശവനിതയുടെ കൊലപാതകം ടൂറിസം മേഖലയ്ക്ക് അപമാനമാണ്. ആ കൃത്യം നടത്തിയവർ ഇന്ന് ഇരുമ്പഴിക്കുള്ളിലാണ്. ഒറ്റപെട്ട സംഭവങ്ങൾ പോലും ടൂറിസം മേഖലയെ പ്രത്യക്ഷത്തിൽ ബാധിക്കും. കോവളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന നടപടികൾ അന്തിമ ഘട്ടത്തിലാണ്. പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുമ്പാൾ സംസ്ഥാന ടൂറിസം അന്തർദേശീയ നിലവാരത്തിലേക്ക് ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
എം.വിൻസന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.മേയർവി.കെ.പ്രശാന്ത് മുഖ്യാഥിതിയായിരുന്നു. സിറ്റി പൊലീസ് കമ്മീഷണർ പി.പ്രകാശ്, കൗൺസിലർ നിസാബീവി, കെ.എച്ച്.ആർ.എ രക്ഷാധികാരി സുധീഷ്‌കുമാർ,എസ്.കെ.എച്ച്.എഫ് സെക്രട്ടറി ജനറൽ മനോജ് ബാബു, കെ.ടി.പി.ഡി.സി രക്ഷാധികാരി ടി.എൻ.സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ടൂറിസം ഡയറക്ടർ പി.ബാലകിരൺ സ്വാഗതവും അഡീഷണൽ ഡയറക്ടർ മൃൺമയി ജോഷി നന്ദിയും പറഞ്ഞു.
വിദേശ വനിതയുടെ കൊലപാതകത്തിന് പിന്നാലെ ടൂറിസം മേഖലയിൽ സർക്കാർ നടത്തിയ അടിയന്തര ഇടപെടലുകളുടെ ഭാഗമായാണ് കോവളത്ത് നിരീക്ഷണ കാമറകളും സോളാർ വിളക്കുകളും സ്ഥാപിച്ചത്. സഞ്ചാരികൾക്ക് 24മണിക്കൂറും സഹായം ലഭ്യമാക്കുന്നതിനായി പുതിയ പൊലീസ് എയ്ഡ് പോസ്റ്റും സജ്ജീകരിച്ചിട്ടുണ്ട്. പാതകളുടെ സൗന്ദര്യവത്കരണം, സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ബീച്ചുകളിൽ സ്ഥാപിച്ചിരിക്കുന്ന കാമകളിലൂടെ പ്രദേശത്തെ ഓരോ ചലനവും ഒപ്പിയെടുക്കുകയാണ് ലക്ഷ്യം. കോവളം പൊലീസ് സ്റ്റേഷനിലെ മോണിറ്ററുകളുമായാണ് കാമറകൾ ബന്ധിപ്പിച്ചിരിക്കുന്നത്. സ്റ്റേഷനിൽ മോണിറ്റർ നിരീക്ഷണത്തിനും സംവിധാനം ഒരിക്കിയിട്ടുണ്ട്.