തിരുവനന്തപുരം: മീൻ പിടിക്കാന്‍ പോയ സംഘം അപകടത്തിൽപ്പെട്ടു, രക്ഷപ്പെടുത്തിയത് നാലംഗസംഘത്തെ!!
വിഴിഞ്ഞം: ശക്തമായ കടൽക്ഷോഭത്തിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച വള്ളം നടുക്കടലിൽ തകർന്നു. പൊട്ടിക്കിടന്ന വള്ളത്തിൽ പിടിച്ച് രക്ഷക്കായി അപേക്ഷിച്ച നാലംഗ സംഘത്തെ തമിഴ് നാട്ടുകാർ രക്ഷപ്പെടുത്തി. വലിയതുറ സ്വദേശികളായ അജി (38), സൈമൺ (49), സൻജയൻ (70), ശബരിയാർ (52) എന്നിവരാണ് കടൽത്തിരയുടെ പിടിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം മൂന്നോടെ വലിയതുറ സ്വദേശി സെബാസ്റ്റ്യന്റെ വള്ളത്തിൽ വിഴിഞ്ഞം തുറമുഖത്ത് നിന്നാണ് സംഘം മീൻ പിടിക്കാൻ വള്ളമിറക്കിയത്.
പതിനെട്ട് കിലോമീറ്റർ ഉൾക്കടലിൽ വലവിരിക്കുന്നതിനിടയിൽ എത്തിയ ശക്തമായ തിര ഇവരുടെ വള്ളത്തെ തകർത്തെറിഞ്ഞു. വെള്ളത്തിൽ തെറിച്ച് വീണ സംഘം പൊട്ടിയ വള്ളത്തിൽ പിടിച്ച് രക്ഷക്കെത്തുന്നവരെയും കാത്തു കിടന്നു. എഴുപത് കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും ശക്തമായ തിരമാലകളുണ്ടാകാനും സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പുണ്ടായിരുന്ന തിനാൽ ബഹുഭൂരിപക്ഷം മത്സ്യത്തൊഴിലാളികളും കഴിഞ്ഞ ദിവസം മീൻ പിടിത്തമുപേക്ഷിച്ചിരുന്നു.
വള്ളമിറക്കിയ ചിലർ തീരത്തിന് സമീപം വലവിരിച്ച ശേഷം തിരികെ മടങ്ങിയതോടെ ഉൾക്കടലിൽ അകപ്പെട്ടവരെ ആരും കണ്ടതുമില്ല. ഇന്നലെ രാവിലെയും സംഘം തീരമണയാതെ വന്നതോടെയാണ് ഇവരെ കണ്ടെത്തണമെന്ന ആവശ്യവുമായി ബന്ധുക്കൾ വിഴിഞ്ഞം മറൈൻ എൻഫോഴ്സ്മെന്റിനെയും തീരദേശ പോലീസിനെയും സമീപിച്ചത്. തമിഴ്നാട്ടിൽ നിന്ന് അടുത്ത കാലത്തായി വാങ്ങിയ ബോട്ടിന് പേരിടാത്തതും കടലിൽ അകപ്പെട്ടവരുടെ കൈയ്യിൽ മൊബൈൽ ഫോണുകളില്ലാത്തതും അന്വേഷണത്തെ ബാധിച്ചു.
മീൻ പിടിക്കാൻ പോയ മറ്റ് വള്ളക്കാർ അപകടത്തിൽപ്പെട്ടവരെ കണ്ടില്ലെന്ന് അറിയിച്ചതോടെ അന്വേഷണം ഉൾക്കടലിലേക്ക് വ്യാപിപ്പിച്ചു. പ്രതീകൂല കാലാവസ്ഥ അവഗണിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയ സേനകളുടെ ബോട്ടുകളെയും കടൽ വെറുതെ വിട്ടില്ല. ശക്തമായ കാറ്റും കടൽത്തിരകളും തീർത്ത പ്രതി ബന്ധങ്ങൾ തരണം ചെയ്ത്ത് പകൽ മുഴുവൻ സംഘത്തെ തിരഞ്ഞു. മണിക്കൂറുകളോളം തിരകളോട് മല്ലടിച്ച് ജീവനുവേണ്ടിയാചിച്ച മീൻ പിടിത്തക്കാരെ ഇതിനോടകം രക്ഷിച്ച തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ ഇവരെ കന്യാകുമാരി ജില്ലയിലെ പട്ടണം തുറമുഖത്ത് എത്തിച്ചിരുന്നു. അവിടെ നിന്ന് സംഘം കരമാർഗ്ഗം നാട്ടിലെത്തി. പ്രതീക്ഷകൾ കൈ വെടിഞ്ഞ അന്വേഷകർ ബോട്ടുകളുമായി വൈകുന്നേരം തിരമണയുമ്പോഴാണ് പുതിയ തുറ പള്ളി വികാരി ഫാ. നെൽസൺ ശുഭവാർത്ത് അധികൃതരെ അറിയിച്ചത്.