എസ്എെയുടേയും പോലീസുകാരുടെയും നേതൃത്വത്തിൽ പോലീസ് ജീപ്പിൽ മൃഗവേട്ട; 3 പേർ വനപാലകരുടെ പിടിയിൽ!
കുളത്തൂപ്പുഴ: ഗ്രേഡ് എസ്.എെയുടേയും പൊലീസുകാരുടെയും നേതൃത്വത്തിൽ പൊലീസ് ജീപ്പിൽ മൃഗവേട്ട നടത്തിയ സംഭവത്തിൽ മൂന്നുപേർ വനപാലകരുടെ പിടിയിൽ. കുളത്തൂപ്പുഴ മൈലമൂട് ഒാന്തുപച്ച കരുമ്പുവിളയിൽ ബഷീറിന്റെ മക്കളായ ഷമീർ മൻസിലിൽ സമീർ, സജീർ, ഇവരുടെ മാതൃസഹോദരനും പൊൻമുടി സ്റ്റേഷനിലെ ഗ്രേഡ് എസ്.എെ അയൂബിന്റെ ഭാര്യാസഹോദരനായ മുൻ സൈനികൻ വിതുര ആനപ്പെട്ടിയിൽ നിഷാദ് മൻസിലിൽ നിഷാദ്(37) എന്നിവരാണ് പിടിയിലായത്.
ഇവരുടെ വീട്ടിൽ നിന്ന് പാചകം ചെയ്തതും അല്ലാത്തതുമായ 10 കിലോയോളം മ്ലാവിന്റെ ഇറച്ചിയും നാടൻ തോക്കും എയർഗണ്ണും ആയുധങ്ങളും കണ്ടെടുത്തു. വനപാലകർ പറയുന്നത് ഇങ്ങനെ. അയൂബിന്റെ നിർദ്ദേശപ്രകാരം സമീർ, സജീർ എന്നിവർ കാറിൽ കൊല്ലായിൽ സ്വദേശിയ മനുവിന്റെ ഉടമസ്ഥതയിലുള്ള തോക്കുമായി ഞായറാഴ്ച്ച വൈകിട്ട് പൊൻമുടി പൊലീസ് സ്റ്റേഷനിലെത്തി.

തുടർന്ന് അയൂബ്, ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഒാഫീസർ രാജീവ്, ഡ്രൈവർ വിനോദ് എന്നിവരടങ്ങിയ സംഘത്തോടൊപ്പം പൊലീസ് ജീപ്പിൽ വേട്ടക്കിറങ്ങുകയായിരുന്നു. പൊൻമുടി വിതുര റോഡിൽ കുളച്ചിക്കര ഹെയർപിൻ വളവിന് സമീപം പാതവക്കിൽ തീറ്റതേടുകയായിരുന്ന ജീപ്പിലിരുന്ന് മനു വെടിവച്ച് വീഴ്ത്തുകയും പിന്നീട് മാംസം പങ്കിട്ടെടുക്കുകയും ചെയ്തു.

ഒളിവിലായതിനാൽ മനുവിനെയും കേസിലുൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെയും പിടികൂടാനായിട്ടില്ല. വെടിവയ്ക്കാനുപയോഗിച്ച തോക്കും സഞ്ചരിച്ച ജീപ്പും കസ്റ്റഡിയിൽ എടുത്തിട്ടില്ല. തിരുവനന്തപുരം ഫ്ലയിംഗ് സ്ക്വാഡ് ഡി.എഫ്.ഒയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുളത്തൂപ്പുഴ റേഞ്ച് ഓഫീസർ അബ്ദുൽജലീൽ, ഫോറസ്റ്ര് ഓഫീസർമാരായ എൻ.എസ്. ബിനു, പി. മധു, ആർ. അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഷജീദ്, വൈശാഖ്, സുകേശ്, മേരിദാസൻ, രഞ്ജിത്ത് ഫ്ലയിംഗ് സ്ക്വാഡ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുദർശനൻ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ ഇന്നലെ പുലർച്ചെ മറ്റ് പ്രതികളെ വീടുകളിൽ നിന്ന് പിടികൂടിയത്.












Click it and Unblock the Notifications