ജിവി രാജാ സ്കൂളിൽ സംഘർഷം: കെട്ടിടത്തിനു മുകളിൽ കയറി വിദ്യാർത്ഥികളുടെ ആത്മഹത്യാഭീഷണി
അരുവിക്കര: തുടർച്ചയായി ഭക്ഷ്യവിഷബാധയുണ്ടായ പശ്ചാത്തലത്തിൽ പ്രിൻസിപ്പലിനെ സ്ഥലംമാറ്റിയതിനു പിന്നാലെ, ജി.വി രാജാ സ്പോർട്സ് സ്കൂളിൽ പ്രിൻസിപ്പലിനെ അനുകൂലിക്കുന്ന ഒരു വിഭാഗം വിദ്യാർത്ഥികൾ സ്കൂൾ കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത് മണിക്കൂറുകളോളം നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. പ്രിൻസിപ്പലിനെയും അദ്ധ്യാപകരെയും മറ്റ് വിദ്യാർത്ഥികളെയും സ്കൂളിനുള്ളിലാക്കി സമരക്കാർ നാല് ഗേറ്റുകൾ പൂട്ടി. പൊലീസിനെയും ഫയർഫോഴ്സിനെയും അകത്തുകയറ്റാതെ പ്രധാന ഗേറ്റും പൂട്ടിയിട്ടു. സ്കൂളിനു മുന്നിൽ വൻ പൊലീസ് സംഘം തമ്പടിച്ചിരിക്കുകയാണ്. പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റം പിൻവലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
ഭക്ഷ്യവിഷബാധ ആസൂത്രിതമാണന്ന് സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തതോടെയാണ് പ്രിൻസിപ്പൽ സി.എസ് പ്രദീപിനെ കണ്ണൂർ സ്പോർട്സ് ഡിവിഷനിലേക്ക് സ്ഥലംമാറ്റിയത്. ഇതിനെതിരേ സ്കൂൾ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധ സമരം നടത്തിയിരുന്ന കുട്ടികൾ ഇന്നലെ രാത്രി ഏഴോടെ സ്കൂൾ കെട്ടിടത്തിനു മുകളിലേക്ക് കയറി. താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയതോടെ നെടുമങ്ങാട് ഡിവൈ.എസ്.പി യുടെ നേതൃത്വത്തിൽ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ആരെയും കുട്ടികൾ അകത്തുകടത്താതിരുന്നതോടെ രംഗം വഷളായി. പൊലീസ് ഉദ്യോഗസ്ഥർ അനുനയത്തിന് ശ്രമിച്ചെങ്കിലും കുട്ടികൾ വഴങ്ങിയില്ല. രാത്രി എട്ടരയായതോടെ ചർച്ചയ്ക്ക് തയ്യാറാവണമെന്ന് പൊലീസ് മൈക്ക് അനൗൺസ്‌മെന്റ് നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.

നേരത്തേ, സമരക്കാരെ പിന്തിരിപ്പിക്കാൻ സ്പോർട്സ് കൗൺസിൽ അഡിഷണൽ ഡയറക്ടർ അജിത് എത്തിയെങ്കിലും അകത്തേക്ക് കയറ്റിവിടാൻ കുട്ടികൾ തയ്യാറായില്ല. ഏറെ നേരം കഴിഞ്ഞ് അദ്ദേഹം മടങ്ങിപ്പോയി. സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിക്കുമെന്ന ഉറപ്പ് ലഭിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലായിരുന്നു വിദ്യാർത്ഥികൾ.












Click it and Unblock the Notifications