വസ്ത്രവ്യാപാരസ്ഥാപനത്തിൽനിന്ന് 10 ലക്ഷം മോഷ്ടിച്ച സംഭവം: ഉടമയുടെ സുഹൃത്തും കൂട്ടാളിയും പിടിയിലായി
തിരുവനന്തപുരം: പവർഹൗസ് റോഡിലെ വസ്ത്ര മൊത്ത വ്യാപാരശാലയിൽ നിന്നും പത്ത് ലക്ഷത്തോളം രൂപ മോഷണം നടത്തിയ കേസിൽ രണ്ട് പേരിൽ ഒരാളെ രാജസ്ഥാനിൽ നിന്നും മറ്റെയാളെ തമിഴ്‌നാട്ടിൽ നിന്നും സിറ്റി ഷാഡോ സംഘം പിടികൂടി. രാജസ്ഥാൻ സ്വദേശി ജഗദീഷ് എന്ന ജഗാറാം (41), രാജസ്ഥാൻ, പാലി സ്വദേശി ചത്രാ റാം ( (38) എന്നിവരെയാണ് ഫോർട്ട് പോലീസ് പിടികൂടിയത്.
പവർഹൗസ് റോഡിൽ കെ.എൽ. ബിൽഡിംഗിന്റെ രണ്ടാം നിലയിലുള്ള ഭവാനി ഫാഷൻസ് എന്ന മൊത്തക്കച്ചവട വസ്ത്രസ്ഥാപനത്തിൽ കഴിഞ്ഞ മാർച്ച് ആറിന് രാത്രിയാണ് മോഷണം നടന്നത്.രാജസ്ഥാൻ സ്വദേശി ഗോപിചന്ദിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. മുകളിലത്തെ നിലയിലേക്ക് കയറുന്ന ഗേറ്റിലെ പൂട്ടുകൾ പൊളിച്ച് ഷട്ടർ കമ്പിപ്പാര ക്കൊണ്ട് തകർത്താണ് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷത്തോളം രൂപ കവർന്നത്. സിറ്റി പോലീസ് കമ്മിഷണർ പി. പ്രകാശിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

കടയുടമ ഗോപി ചന്ദിന്റെ സുഹൃത്താണ് പിടിയിലായ ജഗാറാം. ഇയാൾ കടയിൽ വന്നു പോകാറുണ്ടായിരുന്നു. ഇയാൾ രാജസ്ഥാനിലുള്ള ചത്രാ റാമിനെ വിളിച്ചു വരുത്തിയാണ് മോഷണം നടത്തിയത്. കുറച്ച് പണം ചത്രാ റാമിന് നൽകി തിരികെ രാജസ്ഥാനിലേക്ക് വിട്ടു. മൊബൈൽഫോൺ ഉപയോഗിക്കാതെയാണ് രണ്ടാളും എത്തിയതും പോയതും. അതിനാൽ അന്വേഷണം കൂടുതൽ ദുഷ്കരമായിരുന്നു.
തമിഴ്‌നാട്ടിൽ നടന്ന മോഷണക്കേസിൽ പ്രതികളെ പിടിക്കാൻ എത്തിയ പൊലീസ് ഇൻസ്‌പെക്ടറെ വെടിവച്ച് കൊലപ്പെടുത്തിയ പാലിയിലാണ് ചത്രാറാം ഒളിവിലിരുന്നത്. ചത്രാ റാമിനെ അതിസാഹസികമായി പിടികൂടിയപ്പോഴാണ് ജഗാറാമിന്റെ ഒളിസങ്കേതത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്നാണ് നാഗർകോവിൽ കോട്ടാറിൽ നിന്നും ജഗാറാമിനെ പിടികൂടുന്നത്.












Click it and Unblock the Notifications