വിഴിഞ്ഞത്തെ വിനുവിന്റെ കൊലപാതകം പ്രതികളെ എത്തിച്ച് തെളിവെടുപ്പ്: പ്രതികള്‍ക്ക് നേരെ കയ്യേറ്റ ശ്രമം!
വിഴിഞ്ഞം: അടിമലത്തുറ ജൂബിലി നഗറിൽ പുറംപോക്ക് പുരയിടത്തിൽ വിനുവിനെ കൊലപ്പെടുത്തിയ കേസിലെ ബന്ധുവുൾപ്പെടെയുള്ള നാലു പേരെ അടിമലത്തുറയിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. വിനുവിന്റെ സഹോദരീഭർത്താവായ അടിമലത്തുറ ഫാത്തിമ മാതാ പള്ളിക്ക് സമീപം ജോയി (31), ജോയിയുടെ സുഹൃത്ത് കുഴിവിളാകം സ്വദേശി ഫ്ളക്സിൻ (24), തെന്നൂർകോണം കരയടിവിള സ്വദേശി ജിജിൻ (20), ചൊവ്വര സ്വദേശിയായ സജീവ് (24) എന്നിവരെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.
മൃതദേഹം കണ്ടെത്തിയ വീട്ടിലും സംഘം ഗൂഢാലോചന നടത്തിയ കടയിലും എത്തിച്ചായിരുന്നു പ്രധാന തെളിവെടുപ്പ്. വിനുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുവാനുപയോഗിച്ച തുണി കണ്ടെടുക്കുകയും സംഭവ വിവരങ്ങൾ പൊലീസിന് വിവരിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ 2 നാണ് അടിമലത്തുറയിൽ വിൻസെന്റിന്റേയും നിർമ്മലയുടേയും മകൻ വിനുവിനെ അഞ്ചംഗസംഘം ചേർന്ന് കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് 4 ഓടെ വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
തെളിവെടുപ്പിന് പ്രതികളെ കൊണ്ടുവരുന്ന വിവരം നാട്ടുകാർ അറിഞ്ഞിരുന്നില്ല. എന്നാൽ വൈകിട്ട് 4.30 ഓടെ പ്രതികളെ കൊണ്ടുവന്നതറിഞ്ഞ് അടിമലത്തുറയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ജനം തടിച്ചുകൂടി. വിനുവിനെ കൊന്ന ദുഷ്ടാ എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ട് സ്ത്രീകളുൾപ്പെടെയുള്ളവർ പ്രതികളെ കൈയ്യേറ്റം ചെയ്യുവാനും ശ്രമമുണ്ടായി. വിനുവിന്റെ പിതാവ് വിൻസെന്റ് ഏതാനും വർഷങ്ങൾക്ക് മുമ്പ് വീട്ടുവളപ്പിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവത്തിലും ഇവൻമാരാണെന്ന് ആരോപിച്ച് നാട്ടുകാർ പ്രകോപിതരായി. വിനുവിന്റെ കാര്യത്തിലെന്നപോലെ വിൻസെന്റിന്റെ മരണം സംബന്ധിച്ചും ബന്ധുക്കളോ നാട്ടുകാരോ പരാതിയോ മൊഴിയോ രഹസ്യ വിവരങ്ങളോ ലഭിച്ചിട്ടില്ലെന്നാണ് വിഴിഞ്ഞം പൊലീസ് പറയുന്നത്.