പേപ്പാറയിൽ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
വിതുര: പേപ്പാറ ഡാമിൽ മീൻപിടിക്കുവാൻപോയ അഞ്ചംഗ സംഘത്തിൽപെട്ട ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആര്യനാട് തേവിയാരുകുന്ന് വടക്കേക്കര പുത്തൻവീട്ടിൽ അനിൽകുമാറിൻെറയും, വസന്തയുടെയും മകൻ അനീഷ്(34) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഇന്നലെ ഉച്ചതിരിഞ്ഞ് പേപ്പാറ കുട്ടപ്പാറ കല്ലോട്ടുപാറ ആമൂട് വനമേഖലയിലാണ് അനീഷിനെ വനപാലകർ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബിജെപിക്ക് 17 സീറ്റ്, കോണ്‍ഗ്രസിന് എട്ട്; ഉത്തര്‍ പ്രദേശില്‍ സംഭവിക്കാന്‍ പോകുന്നത്, മമതയുടെ പ്രവചനം
ഞായാറാഴ്ച രാത്രിയോടെ അനീഷിൻെറ അനുജൻ അഭിലാഷും, സുഹൃത്തുക്കളും മീനാങ്കൽ സ്വദേശികളുമായ സന്തോഷ്കുമാറും, സതീഷും, സജുവും ചേർന്നാണ് പേപ്പാറ ഡാമിൽ മീൻ പിടിക്കുവാൻ പോയത്. രാത്രി വൈകി അനീഷ് വീട്ടിലേക്ക് മടങ്ങിയതായി ഒപ്പമുണ്ടായവർ പറയുന്നു. ഇന്നലെ രാവിലെ അനീഷിനെ കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉച്ചതിരിഞ്ഞ് ഫോറസ്റ്റ് ഗാർഡുകളാണ് വനത്തിൽ അനീഷ് മരിച്ചുകിടക്കുന്നത് കണ്ടത്. മീൻ പിടിത്തം കഴിഞ്ഞ് ഒറ്റക്ക് മടങ്ങിയപ്പോൾ ആനയുടെ മുന്നിൽ പെട്ടതാകാമെന്ന് പറയുന്നു.
മൃതദേഹം കിടന്നതിനടുത്ത് ആനയുടെ കാൽപ്പാടുകളുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് വിതുര സി.ഐ വിനോദ്ചന്ദ്രൻ പറഞ്ഞു. സംഭവവവുമായി ബന്ധപ്പെട്ട് മീനാങ്കൽ സന്തോഷ്കുമാർ, സതീഷ്, സജു എന്നിവരെ വിതുര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൂര്യയാണ് അനീഷിന്റെ ഭാര്യ. മകൾ : അനശ്വര.