ഗാനമേളയ്‌ക്കിടെ പൊലീസിനെ ആക്രമിക്കുകയും ജീപ്പ് എറിഞ്ഞ് തകർക്കുകയും ചെയ്‌ത ; രണ്ട് പേർ കൂടി പിടിയിൽ
വിഴിഞ്ഞം: മുല്ലൂരിൽ ക്ഷേത്രത്തിലെ ഗാനമേളയ്‌ക്കിടെയുണ്ടായ സംഘർഷത്തിൽ പൊലീസിനെ ആക്രമിക്കുകയും ജീപ്പ് എറിഞ്ഞ് തകർക്കുകയും ചെയ്‌ത സംഭവത്തിൽ രണ്ട് പേരെക്കൂടി വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്‌തു. സംഭവത്തിലെ പ്രധാന പ്രതികളായ മുല്ലൂർ സ്വദേശികളായ ചോട്ടു എന്ന സുബജ് (23), ആപ്രി എന്ന ആകാശ് (22) എന്നിവരെയാണ് പിടികൂടിയത്. ഗുജറാത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ ഇന്നലെ എറണാകുളത്തെത്തിയെന്ന വിവരമറിഞ്ഞ വിഴിഞ്ഞം സിഐ ടി ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
ഇതോടെ പിടിയിലായവരുടെ എണ്ണം 14ആയി. ഏപ്രിൽ 16ന് രാത്രിയായിരുന്നു സംഭവം. ഗാനമേള നടക്കുന്നതിനിടെ സ്ത്രീകൾ ഇരുന്ന ഭാഗത്ത് യുവാക്കൾ ഡാൻസ് കളിക്കുമ്പോഴാണ് സംഘർഷമുണ്ടായത്. സംഘർഷം നിയന്ത്രിക്കുന്നതിനിടെയാണ് പ്രതികൾ പൊലീസിനെ ആക്രമിച്ചത്. ഗാനമേളയ്‌ക്കിടെ ബഹളമുണ്ടാക്കിയവരെ ജീപ്പിൽ കയറ്റുന്നതിനിടെയാണ് സംഭവം. ബഹളമുണ്ടാക്കിയ അമ്പതോളമടങ്ങുന്ന സംഘത്തിലെ ഏതാനുംപേരെ പൊലീസ് പിടികൂടി ജീപ്പിൽ കയറ്റുന്നതിനിടെ ഒരാൾ പൊലീസ് ജീപ്പിലെ ഗ്ലാസ് എറിഞ്ഞ് തകർക്കുകയും പൊലീസിനുനേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു.

സംഘർഷത്തിൽ വിഴിഞ്ഞം എസ്.ഐ തൃദീപ്ചന്ദ്രൻ, എ.എസ്.ഐ രാജൻ, പൊലീസുകാരായ കൃഷ്‌ണകുമാർ, അജികുമാർ, സുധീർ, മനോജ്, സുമേഷ്, രതീഷ്, സന്തോഷ് എന്നിവർക്ക് പരിക്കേറ്റിരുന്നു. പ്രതികളെ റിമാൻഡ് ചെയ്‌തു.












Click it and Unblock the Notifications