ഇത് താൻ ഡാ കേരള പോലീസ്... കഴക്കൂട്ടം ഇൻഷുറൻസ് കമ്പനി ഓഫീസ് കുത്തിതുറന്ന് മോഷണം, മോഷ്ടാക്കൾ പിടിയിലായത് മണിക്കൂറുകൾക്കുള്ളിൽ...
തിരുവനന്തപുരം: കഴക്കൂട്ടം യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഓഫീസ് കുത്തിത്തുറന്നു മോഷണം നടത്തിയ രണ്ടു കള്ളന്മാരെ സിറ്റി ഷാഡോ പോലീസ് പിടികൂടി. കാട്ടായിക്കോണം ചന്തവിള നൗഫൽ മൻസിലിൽ താമസം അപ്പൂസ് എന്നു വിളിക്കുന്ന റഹീസ് ഖാൻ (24), പേയാട് ചീലപ്പാറ വാടകക്ക് താമസം ഷാരൂഖ് ഖാൻ (20) എന്നിവരെയാണ് സിറ്റി ഷാഡോ പോലീസ് മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കിയത്.
വ്യാഴാഴ്ച പുലർച്ചെ കഴക്കൂട്ടം മിഷൻ ആശുപത്രിക്ക് എതിർവശത്തുള്ള യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയുടെ ഓഫീസ് കുത്തിത്തുറന്ന് 1,16,000 രൂപ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ പതിനെട്ടാം തീയതി വാഹനത്തിന്റെ ഇൻഷ്വറൻസ് തുക അടയ്ക്കാനായി ഒന്നാം പ്രതി റഹീസ് ഖാൻ ഈ ഓഫീസിൽ എത്തിയിരുന്നു.

ഓഫീസും പരിസരവും നോക്കി മനസിലാക്കിയശേഷം മോഷണം നടത്തുന്നതിനായി ഇയാളുടെ അർദ്ധ സഹോദരനായ ഷാരൂഖ് ഖാനുമായി ചേർന്ന് പദ്ധതി തയ്യാറാക്കി. പുലർച്ചെ ഒരു മണിയോടെ ബൈക്കിലെത്തിയ ഇരുവരും ഇൻഷ്വറൻസ് കമ്പനി ഓഫീസിന് സമീപമുള്ള വീടിന്റെ സ്റ്റെയർകേസ് വഴി കെട്ടിടത്തിനകത്ത് കയറി. മുൻവാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ച് ഓഫീസിൽ കയറിയ ശേഷം അലമാര കുത്തിപ്പൊളിച്ച് പണം സൂക്ഷിച്ചിരുന്ന ഇരുമ്പ് ചെസ്റ്റ് ബോക്സുമായി ബൈക്കിൽ കടന്നുകളയുകയായിരുന്നു.
രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിഞ്ഞത്. മോഷണം ചെയ്‌തെടുത്ത പണവും ചെസ്റ്റ് ബോക്സ് ഇരുമ്പ് കട്ടർ ഉപയോഗിച്ച് അറുത്ത് മുറിച്ച നിലയിലും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഓഫീസിലെ സി.സി ടിവി ദൃശ്യങ്ങളുടെയും, മറ്റു ശാസ്ത്രീയ അന്വേഷണ രീതിയുടെയും സഹായത്താലാണ് സിറ്റി ഷാഡോ പൊലീസ് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കിയത്.
നിരവധി മോഷണക്കേസുകളിൽ പ്രതിയായ റഹീസ് ഖാന്റെ പേരിൽ നേമം, വട്ടിയൂർക്കാവ്, വലിയതുറ, പൂന്തുറ, പേരൂർക്കട, പൂജപ്പുര, വഞ്ചിയൂർ, കന്റോൺമെന്റ് എന്നീ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്ന് കഴക്കൂട്ടം എസ്.ഐ അൻവർ പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിന്റെ നേതൃത്വത്തിൽ ഡി.സി.പി ആർ ആദിത്യ, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി പ്രമോദ് കുമാർ, കൺട്രോൾ റൂം എ.സി ശിവസുതൻ പിള്ള കഴക്കൂട്ടം എസ്.എച്ച്.ഒ അൻവർ, ഷാഡോ എസ്.ഐ സുനിൽ ലാൽ ഷാഡോ എ.എസ്.ഐ മാരായ അരുൺ കുമാർ, യശോധരൻ, കഴക്കൂട്ടം സ്റ്റേഷനിലെ സി.പി.ഒ പ്രസാദ്, ഷാഡോ ടീം അംഗങ്ങൾ എന്നിവരാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications