ഇന്ധനവിലക്കയറ്റം രൂക്ഷം: തൃശൂരിൽ സര്‍വീസ് നിര്‍ത്തിയത് 2860 സ്വകാര്യ ബസുകള്‍
തൃശൂര്‍: ഇന്ധനവിലക്കയറ്റത്തില്‍ വലഞ്ഞ് സംസ്ഥാനത്ത് 2860 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി. ഒക്‌ടോബര്‍ ഒന്നുമുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാനുള്ള അപേക്ഷ മോട്ടോര്‍വാഹനവകുപ്പിന് സമര്‍പ്പിച്ചാണ് ബസുകള്‍ ഓട്ടം നിര്‍ത്തിവെച്ചത്. ഇന്ധനവില വര്‍ധിച്ചതോടെ നഷ്ടം കുറയ്ക്കാന്‍ കെ.എസ്.ആര്‍.ടി.സി. രണ്ടാഴ്ചയ്ക്കിടെ രണ്ടുലക്ഷം കിലോമീറ്റര്‍ സര്‍വീസ് കുറച്ചിരുന്നു.
ഇതിന് പുറമേയാണ് സ്വകാര്യ ബസുകളും സര്‍വീസ അവസാനിപ്പിക്കുന്നത്. മാര്‍ച്ച് 31-ലെ കണക്കുപ്രകാരം സംസ്ഥാനത്ത് 12,600 സ്വകാര്യബസുകളാണ് സര്‍വീസ് നടത്തുന്നത്. നഷ്ടം കുറയ്ക്കാനാണ് ബസുടമകള്‍ സര്‍വീസ് നിര്‍ത്തിയത്. ടാക്‌സ് അടയ്ക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ ബസുടമകളെന്ന് ബസുടമകളുടെ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ജി-ഫോം നല്‍കി സര്‍വീസ് നിര്‍ത്തിയാല്‍ ശമ്പളം, ക്ഷേമനിധി, നികുതി എന്നിവ നല്‍കേണ്ടതില്ലെന്ന സാഹചര്യം പരിഗണിച്ചാണ് സര്‍വീസുകള്‍ അവസാനിപ്പിക്കുന്നത്.

നവംബര്‍ 1 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ബസുകള്‍ നിരത്തിലിറങ്ങണമെങ്കില്‍ മിനിമം ചാര്‍ജ്ജ് പത്തു രൂപയായി വര്‍ധിപ്പിക്കണം, സബ്‌സിഡി നിരക്കില്‍ ഡീസല്‍ സ്വകാര്യ ബസ് മേഖലയ്ക്ക കൊടുക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ നടപ്പാക്കണം, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണം, മിനിമം ചാര്‍ജ്ജ് ദൂരം അഞ്ച് കിലോമീറ്ററില്‍ നിന്നും രണ്ടര കിലോമീറ്ററായി കുറയ്ക്കണം എന്നു തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ ഉന്നയിക്കുന്നു. ബസ് സര്‍വീസുകള്‍ നിലനിര്‍ത്തണമെങ്കില്‍ ബസ്ചാര്‍ജ്ജ് വര്‍ധിപ്പിക്കാതെ സാധിക്കില്ലെന്ന് കേരള ബസ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കൃഷ്ണകിഷോര്‍ പറഞ്ഞു.
ലാഭകരമല്ലാത്ത സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത് പൊതുജനങ്ങളുടെ യാത്രാ ദുരിതത്തിനിടയാക്കും. ഇക്കാര്യം ഉന്നയിച്ച് സര്‍ക്കാരുമായി അടുത്തയാഴ്ച ചര്‍ച്ച നടത്താനിരിക്കുകയാണ്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ച ചാര്‍ജ്ജ് വര്‍ധനവ് നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ടാക്‌സ് അടക്കാതെ സമരം ചെയ്യാനാണ് തീരുമാനം. ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍, കേരള ബസ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം തുടങ്ങി സ്വകാര്യ ബസ് അസോസിയേഷനുകളെല്ലാം സമരവുമായി സഹകരിക്കും.












Click it and Unblock the Notifications