രമ്യഹരിദാസിനെതിരെയുള്ള പരാമര്‍ശം: വിജയരാഘവനെതിരേ കോണ്‍ഗ്രസ് നീക്കം ശക്തമാക്കുന്നു
തൃശൂര്‍: സ്ത്രീകളോടു സിപിഎം മോശമായി പെരുമാറുന്നുവെന്നാക്ഷേപിച്ച് കോണ്‍ഗ്രസ് പ്രചാരണം ശക്തമാക്കും. മഹിളാകോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തിയുള്ള സമരത്തിനാണ് ഉദ്ദേശിക്കുന്നത്. വനിതാകമ്മീഷന്‍ അടക്കമുള്ളവരെ പ്രതിക്കൂട്ടിലാക്കാനാണ് കോണ്‍ഗ്രസ് ചരടുവലിക്കുന്നത്. ഇക്കാര്യത്തില്‍ പോലീസ് നടപടി ആവശ്യപ്പെട്ടു രമ്യ പരാതി നല്‍കിയതോടെ വിഷയത്തിന്റെ ഗതി മാറി.
പരിഹാസ പരാമര്‍ശങ്ങള്‍ മൂലം രമ്യഹരിദാസിനോടു സാധാരണ വോട്ടര്‍മാരുടെ സഹതാപം വര്‍ധിക്കാനിടയായി എന്ന വിലയിരുത്തലും കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ട്. ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ഏറ്റുപിടിച്ചതോടെ സംഭവം വലിയ ചര്‍ച്ചയായി.

കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന്!
ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് എ.വിജയരാഘവനെ പുറത്താക്കണമെന്ന് മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് ആവശ്യപ്പെട്ടു. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യഹരിദാസിനെതിരേ മോശം പരാമര്‍ശം നടത്തിയ സി.പി.എം. നേതാവ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നു തെളിയിച്ചതായി അവര്‍ കുറ്റപ്പെടുത്തി. വ്യക്തിഹത്യ ലക്ഷ്യമിട്ടു നടത്തിയ പരാമര്‍ശത്തില്‍ വിജയരാഘവനെതിരേ പോലീസ് നിലപാടു അറിഞ്ഞ ശേഷം മറ്റു നിയമനടപടികളെ കുറിച്ച് ആലോചിക്കും. എല്ലാ പിന്തുണയും രമ്യക്കു നല്‍കുമെന്നും അറിയിച്ചു. വനിതാകമ്മീഷന്‍ എവിടെ പോയി? അവര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്നും ലതിക ആവശ്യപ്പെട്ടു.

വ്യക്തിഹത്യ കയ്യടിക്ക് വേണ്ടി?
സിപിഎം നേതാക്കള്‍ പ്രതിസ്ഥാനത്തു വരുമ്പോള്‍ കമാ എന്നൊരക്ഷരം ബന്ധപ്പെട്ടവര്‍ മിണ്ടുന്നില്ല. കൈയടി കിട്ടുമെന്നു കരുതിയാണോ ഇപ്രകാരം വ്യക്തിഹത്യ നടത്തുന്നതെന്നും ചോദിച്ചു. ജനം ഇത്തരം രീതികള്‍ക്ക് എതിരാണ്. യു.ഡി.എഫിന്റെ ഉന്നത നേതാവിനെ അടക്കം ആക്ഷേപിച്ചു ദുഷ്ടലാക്കോടെ ഇരട്ടത്തെറ്റാണ് ഇടതുമുന്നണി കണ്‍വീനറുടെ ഭാഗത്തുനിന്നുണ്ടായത്.
രമ്യ ആലത്തൂരില്‍ ജയിക്കുമെന്നു കണ്ടാണ് വ്യക്തിഹത്യയ്ക്കുള്ള ശ്രമം. രമ്യ സുഖമായി ജയിക്കും. ഇടതുനേതാക്കളില്‍ പലര്‍ക്കും കണ്‍വീനറുടെ വാക്കുകള്‍ രുചിച്ചില്ലെന്നും ലതിക ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറിമാരായ ബീന രവിശങ്കര്‍, സുബൈദ മുഹമ്മദ് എന്നിവരും അവര്‍ക്കൊപ്പമുണ്ടായി.

വിജയരാഘവന്റെ തൃശൂരിലെ വീട്ടിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് എല്.ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ തൃശൂരിലെ വീട്ടിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. പടിഞ്ഞാറെകോട്ടയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് വിജയരാഘവന്റെ അയ്യന്തോള്‍ ചുങ്കത്തുള്ള വീട്ടിലേക്കായിരുന്നു. എന്നാല്‍ വിജയരാഘവന്റെ വീടിന് സമീപം മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തൃശൂര്‍ പാര്‍ലിമെന്റ് വൈ. പ്രസിഡന്റ് കെ.എ. ജെയ്‌സന്‍ ഉദ്ഘാടനം ചെയ്തു. അഭിലാഷ് പ്രഭാകര്‍, ജമാല്‍ കരിക്കാട്, ജോമോന്‍ കൊള്ളന്നൂര്‍, ജഗശ്യാംകുമാര്‍, എം.എം. സലീം, പി.എസ്. അഭിലാഷ്, ജെലിന്‍ ജോണ്‍, ലിബീഷ് ചെറയത്ത്, ബിജേഷ് കിഴക്കേതില്‍, എ.എം. നീഥീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications