Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരിങ്ങാലക്കുടയില്‍ കഞ്ചാവു മാഫിയയുടെ അഴിഞ്ഞാട്ടം: ഏക്‌സൈസ് ഓഫീസും വീടും ആക്രമിച്ചു: ജില്ലയില്‍ കഞ്ചാവ് വ്യാപകം: സ്‌കൂള്‍ കുട്ടികള്‍ക്കു കഞ്ചാവ് വിറ്റ ഫാഷന്‍ ഡിസൈനര്‍ പെരിഞ്ഞനത്ത് പിടിയില്‍

തൃശൂര്‍: ആഡംബര ബൈക്കുകള്‍ ഉപയോഗിച്ചു കഞ്ചാവ് കടത്തുന്ന സംഘം എക്‌സൈസ് പിടിച്ചെടുത്ത ബൈക്കുകള്‍ കടത്തിക്കൊണ്ടു പോകാന്‍ ഇരിങ്ങാലക്കുട ബസ്സ്റ്റാന്‍ഡിന് സമീപത്തെ എക്‌സൈസ് ഓഫീസ് വെള്ളിയാഴ്ച പുലര്‍ച്ചെ ആക്രമിച്ചു. കഴിഞ്ഞദിവസം പൊറത്തിശേരി അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപം അഞ്ചുപേര്‍ ബൈക്കില്‍ കഞ്ചാവുമായി നില്‍ക്കുന്നത് എക്‌സൈസ് സംഘം ശ്രദ്ധിക്കുകയും പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു.

രഹസ്യ അറകളില്‍ സൂക്ഷിച്ച കഞ്ചാവു സഹിതം ലക്ഷങ്ങള്‍ വിലമതിക്കുന്ന ഫോര്‍ രജിസ്‌ട്രേഷന്‍ ഡ്യൂക്ക് ബൈക്കും കെ.എല്‍. 42 എം 4080 ആധുനിക യമഹ ബൈക്കും പിടികൂടിയിരുന്നു. ഇതില്‍ ഡ്യൂക്ക് ബൈക്കിന്റെ ഉടമയുടെ നേതൃത്വത്തില്‍ ആണ് എക്‌സൈസ് ഓഫീസ് ആക്രമിച്ചത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റാഫേല്‍, മനോജ് എന്നിവര്‍ മാത്രമാണ് ആ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ മൂന്നരയോടുകൂടി എക്‌സൈസ് ഓഫീസിന്റെ ഗേറ്റ് വടിവാള്‍ ഉപയോഗിച്ചു തകര്‍ത്തു ബൈക്ക് കടത്തിക്കൊണ്ടുപോകാനാണ് ശ്രമം നടത്തിയത്.

Bike

എക്‌സൈസ് ഓഫീസില്‍ സി.സി.ടി.വി. ക്യാമറ ഉണ്ടായിരുന്നില്ല. ആക്രമണ ശ്രമത്തിനെതിരേ എക്‌സൈസ് സംഘം പോലീസില്‍ പരാതി നല്‍കി. അഞ്ചംഗ സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊറത്തിശേരി സ്വദേശികളായ അസ്മിന്‍ (19), സഹോദരങ്ങളായ ശിവപ്രസാദ് (22), കൃഷ്ണ പ്രസാദ് (20) എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവര്‍ നിരവധി കേസുകളില്‍ പ്രതികളുമാണ്. ഇതിനുമുമ്പും ഇവരില്‍നിന്നു കഞ്ചാവ് പിടികൂടിയിട്ടുണ്ട്.

അതേസമയം കഞ്ചാവ് സംഘത്തിന്റെ വീട് കയറിയുള്ള ആക്രമണത്തില്‍ ഇരിങ്ങാലക്കുട പൊറത്തിശ്ശേരി കോരഞ്ചേരി നഗറില്‍ കുറുപ്പത്ത് വീട്ടില്‍ അശോകന്‍ (55), ഭാര്യ അമ്മിണി (50), മകന്‍ അജിത്ത് (23) എന്നിവര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. കഞ്ചാവ് സംഘം സംഭവത്തിനുമുമ്പ് വേറെയൊരു സംഘവുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇവര്‍ അയല്‍വാസികളായ ഇവരുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്.

ഇവരെ മര്‍ദിക്കുകയും വീട്ടുപകരണങ്ങള്‍ കേടുവരുത്തുകയുമായിരുന്നെന്ന് താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അശോകനും കുടുംബാംഗങ്ങളും പറഞ്ഞു. അശോകനെ കസേരകൊണ്ട് മര്‍ദിക്കുകയും ഭാര്യ അമ്മിണിയെ തലയ്ക്ക് മര്‍ദിക്കുകയും തടയാന്‍വന്ന മരുമകള്‍ ഗോപികയുടെ കൈപിടിച്ച് ഞെരിച്ചതായും പറയുന്നു. കഴിഞ്ഞദിവസം വൈകിട്ട് പൊറത്തിശ്ശേരി അയ്യപ്പന്‍കാവ് പരിസരത്ത് എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍നിന്നു രക്ഷപ്പെട്ടവരാണ് ആക്രമണത്തിന്റെ പിന്നിലെന്ന് സൂചന. എക്‌സൈസ് സംഘത്തിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ടവര്‍ പുലര്‍ച്ചെ എക്‌സൈസ് ഓഫീസിനു നേരേയും ആക്രമണം നടത്തിയിരുന്നു.

Asokan, Ajit and Ammini


സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന സംഘത്തിലെ ഫാഷന്‍ ഡിസൈനറായ യുവാവ് പിടിയില്‍. പെരിഞ്ഞനം എടത്തിരുത്തി ചൂലൂര്‍ വലിയകത്ത് വീട്ടില്‍ അഷ്താബിനെ (30)യാണു മതിലകം എസ്.ഐ. കെ.ജെ. ജിനേഷും സംഘവും ചൂലൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്നു രണ്ട് ചെറു പൊതികളിലും വലിയ പൊതിയിലുമായി അരക്കിലോ കഞ്ചാവ് പിടിച്ചെടുത്തു. ബംഗളുരുവിലും കോയമ്പത്തൂരിലുമായി ഉന്നത വിദ്യാഭ്യാസം നേടിയ യുവാവ് കഴിഞ്ഞ പത്തുവര്‍ഷമായി ഉപയോഗിക്കുകയും കഞ്ചാവ് വിപണനം നടത്തുകയും ചെയ്യുന്നു.

ചൂലൂര്‍ ഐ.ടി.ഐ. പരിസരത്ത് കഞ്ചാവ് വില്‍ക്കാന്‍ വന്നതായിരുന്നു പ്രതി. പോലീസിനെ കണ്ടതോടെ കഞ്ചാവ് പൊതികള്‍ കുറ്റിക്കാട്ടിലേക്കു വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും നീക്കം പാളി. ചൂലൂര്‍ പരിസര പ്രദേശങ്ങളിലെ നിരവധി വിദ്യാര്‍ഥികള്‍ ഇയാളുടെ ഉപഭോക്താക്കളാണ്. ബംഗളുരു, കോയമ്പത്തൂര്‍, ഹിമാചല്‍ പ്രദേശ്, മൈസൂര്‍ എന്നിവിടങ്ങളില്‍നിന്നു ബസിലും ട്രെയിനിലുമാണു കഞ്ചാവ് കൊണ്ടുവന്നിരുന്നത്. നിസാര പൈസയ്ക്കു ലഭിക്കുന്ന കഞ്ചാവ് അഞ്ഞൂറുരൂപയുടെ ചെറു പൊതികളാക്കിയാണു വില്‍പ്പന. അധികം ദിവസവും ഇതര സംസ്ഥാനങ്ങളില്‍ കഴിയുന്ന ഇയാള്‍ ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുകയും ചെയ്യും. കഞ്ചാവ് വിറ്റ് കിട്ടുന്ന പൈസ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാണാനും ആഡംബര ജീവിതം നയിക്കാനുമാണ് ഉപയോഗിച്ചിരുന്നത്.

തീരദേശം കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ കഞ്ചാവ് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് രഹസ്യവിവരത്തെ തുടര്‍ന്ന് ഇയാളെ നിരീക്ഷിക്കുകയായിരുന്നു. എന്നാല്‍ നാട്ടില്‍ അധികം ബന്ധം സൂക്ഷിക്കാത്ത ഇയാള്‍ക്ക് തന്റെ കച്ചവടത്തില്‍ മാത്രമായിരുന്നു ശ്രദ്ധ. ആരുടെയും ശ്രദ്ധ ഇയാളില്‍ പതിഞ്ഞില്ല. ഇയാളില്‍നിന്ന് കഞ്ചാവ് വാങ്ങുന്നവരെയും ഉപയോഗിക്കുന്നവരെയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് പോലീസ്. വീട്ടുകാര്‍ അറിയാതിരിക്കാന്‍ വീട്ടില്‍ വരുമ്പോള്‍ കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും പോലീസ് പറഞ്ഞു . സീനിയര്‍ സി.പി.ഒമാരായ സജിപാല്‍, ഷാജു, അഭിലാഷ്, നജീബ് ബാവ ,സി.പി.ഒ. കെ.ജി. ലാല്‍ജി എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+