ആഡംബരക്കാറില്‍ കടത്തുകയായിരുന്ന സ്പിരിറ്റ് പിടികൂടി: തൃശൂരിൽ ഒരാള്‍ അറസ്റ്റില്‍
തൃശൂര്‍: ആഡംബരക്കാറില്‍ കടത്തുകയായിരുന്ന സ്പിരിറ്റും കടത്തിയ ആളേയും ചാലക്കുടി പോലീസ് പിടികൂടി. വരന്തരപ്പിള്ളി ശങ്കുണ്ണിമൂല സ്വദേശി തുണ്ടുക്കട വീട്ടില്‍ അനില്‍കുമാര്‍ എന്ന കുട്ടിരാമന്‍(30)നെയാണ് ചാലക്കുടി പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലനും സംഘവും അറസ്റ്റ് ചെയ്തത്.
അങ്കമാലിയില്‍നിന്നും വെള്ളാങ്കല്ലൂര്‍ ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു സ്പിരിറ്റ്. കാറിന്റെ ഡിക്കില്‍ 35ലിറ്റര്‍ വീതം കൊള്ളാവുന്ന 12 കട്ടികൂടിയ കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കായി കൊണ്ടുവരുന്ന അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഒഴുക്ക് തടയാനായി തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ചാലക്കുടി ക്രൈം സ്‌ക്വാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

ദേശീയപാതയില്‍ പൊങ്ങത്തുവച്ച് അതിവേഗത്തില്‍ വന്ന കാര്‍ മറ്റൊരു വാഹനത്തെ തട്ടിയശേഷം നിര്‍ത്താതെ ചാലക്കുടി ഭാഗത്തേക്ക് വരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചാലക്കുടി പോലീസിന്റെ നേതൃത്വത്തില്‍ ദേശീയപാതയില്‍ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കോടതി ജങ്ഷനില്‍ വഹന പരിശോധന നടത്തുന്നതുകണ്ട് മാള ഭാഗത്തേക്ക് അതിവേഗം തിരിഞ്ഞ കാര്‍ തടഞ്ഞ് പോലീസ് ഡ്രൈവറോട് വിവരങ്ങള്‍ തിരക്കി. സംസാരത്തില്‍ പന്തികേട് തോന്നിയ പോലീസ് വാഹനം ഒതുക്കിനിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതിനിടെ വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ച അനില്‍കുമാറിനെ പോലീസ് ഓടിച്ചിട്ട് പിടികൂടി.

അങ്കമാലിയി ദേശീയപാതയില്‍ സ്പിരിറ്റ് കടത്താനായി പാര്‍ക്ക് ചെയ്തിരുന്ന വാഹനം സ്പിരിറ്റ് മാഫിയ ഫോണിലൂടെ നിര്‍ദേശിച്ചതനുസരിച്ചാണ് അനില്‍കുമാര്‍ വെള്ളാങ്കല്ലൂരിലേക്ക് കൊണ്ടുപോയത്. വെള്ളാങ്കല്ലൂര്‍ ജങ്ഷന്‍ എത്തുന്നതിനുമുമ്പ് വഴിയരികില്‍ കാര്‍ ഉപേക്ഷിച്ച് പോകണമെന്നായിരുന്നു മാഫിയ നല്കിയ നിര്‍ദേശം. സ്പിരിറ്റ് കടത്തുന്ന കാറുകളില്‍ ഭാരം കൂടുമ്പോള്‍ പിന്‍ഭാഗം താഴാതിരിക്കാന്‍ എക്ട്രാ ലീഫ് സെറ്റും സസ്‌പെന്‍ഷനും ഫിറ്റ് ചെയ്താണ് കാര്‍ ഒരുക്കുന്നത്.
ഗള്‍ഫില്‍നിന്നു ലീവിനെത്തിയ ആട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദധാരിയായ അനില്‍കുമാര്‍ സ്വകാര്യ ആയുര്‍വേദ ഉല്‍പ്പന്ന കമ്പനിയില്‍ ഡ്രൈവറായി ജോലിനോക്കവെയാണ് സ്പിരിറ്റ് വോബിയുമായി ചങ്ങാത്തതിലാകുന്നത്.
സ്പിരിറ്റിന്റെ ഉറവിടം, ഇതില്‍ ഉല്‍പ്പെട്ടിട്ടുള്ളവര്‍ എന്നിവയെ കുറിച്ച് അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.
അന്വേഷണ സംഘത്തില്‍ എസ്.ഐ: വത്സകുമാര്‍ വി.എസ്, എ.എസ്.ഐമാരായ സുനില്‍ പി.സി, ജിനുമോന്‍ തച്ചേടത്ത്, ക്രൈം സ്‌ക്വാര്‍ഡ് അംഗങ്ങളായ പി.വി. ജോബ്, ജയകൃഷ്ണന്‍, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, മനോജ് ടി.എം, പി.എം. മൂസ, വി.യു. സില്‍ജോ എന്നിവരുമുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications