ആന്‍ലിയയുടെ ദുരൂഹമരണം ചിലര്‍ ആത്മഹത്യയാക്കുന്നുവെന്ന് പിതാവ്: തെളിവുകള്‍ ഉണ്ടെന്ന്!!
തൃശൂര്‍: ആന്‍ലിയയുടെ മരണം ആത്മഹത്യയായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പിതാവ് ഹൈജിനസ്. ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സഹായിക്കുന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുകയാണെന്നും പിതാവ് പറയുന്നു. ക്രൈംബ്രാഞ്ച് ആന്‍ലിയ ആത്മഹത്യ ചെയ്തതാണെന്ന് വിശദമാക്കി, ക്രൈംബ്രാഞ്ച് കേസ് അന്വേഷണം നിര്‍ത്തി തുടങ്ങിയ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചു വിട്ട് കേസില്‍നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തന്റെ മകളുടേത് കൊലപാതകമാണെന്ന് സ്ഥാപിക്കാന്‍ ആവശ്യമായ തെളിവുകള്‍ കൈവശമുണ്ട്. അതെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും ഹൈജിനസ് മാധ്യമങ്ങളോട് പറഞ്ഞു.

കാണാതായത് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്
കഴിഞ്ഞ ഓഗസ്റ്റ് 25 ന് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ആന്‍ലിയയെ കാണാതായത്. താന്‍ ബംഗളൂരുവിലേക്ക് ട്രെയിന്‍ കയറ്റിവിട്ടു എന്നാണ് ഭര്‍ത്താവ് ജസ്റ്റിന്റെ പരാതി. അതേ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പോലീസിന് കൈമാറാത്തത് സംശയാസ്പദമാണ്. അന്നേദിവസം സിസിടിവി പ്രവര്‍ത്തിച്ചിട്ടില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

തെളിവ് നശിപ്പിച്ചെന്ന്!!
സംഭവത്തിന് മുന്‍പും ശേഷവുമുള്ള ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിരുന്നു. അന്നേ ദിവസം മാത്രം സിസിടിവി പ്രവര്‍ത്തിച്ചില്ല എന്ന മറുപടി ദുരൂഹമാണ്. റെയില്‍വേ ജീവനക്കാരിയും ഇക്കാര്യം തന്നോട് സൂചിപ്പിച്ചിരുന്നു. ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ജീവനക്കാരനായ ജസ്റ്റിന്റെ പിതാവ് സ്വാധീനം ഉപയോഗിച്ചു ക്യാമറയിലുള്ള ദൃശ്യങ്ങള്‍ നശിപ്പിക്കുകയോ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു തെളിവ് ഇല്ലാതാക്കുകയോ ചെയ്തുവെന്നാണ് തന്റെ സംശയമെന്നും ആന്‍ലിയയുടെ പിതാവ് ഹൈജിനസ് പാറയ്ക്കല്‍ പറയുന്നു.

ചാടുന്നതിന് മുമ്പ് വിളിച്ചു!!
പെരിയാറിലേക്ക് ചാടുന്നതിന് മുമ്പ് ആന്‍ലിയ തന്നെ വിളിച്ചെന്ന് ജസ്റ്റിന്‍ കള്ളക്കഥ മെനഞ്ഞതാണെന്നും സംശയമുണ്ട്. പ്രശ്‌നത്തില്‍ ഇടപെട്ട വൈദികനോടും ജസ്റ്റിന്‍ ഇക്കാര്യം പറഞ്ഞിരുന്നു. ഓഗസ്റ്റ് 25ന് വൈകിട്ട് 4.28നാണ് ആന്‍ലിയയുടെ ഫോണില്‍നിന്ന് അവസാന കോള്‍ പോയിരിക്കുന്നത്. എന്നാല്‍ വൈദികനോടു സംസാരിച്ചു നില്‍ക്കുന്നതിനിടെ 4.37ന് ജസ്റ്റിന് ഒരു കോള്‍ വന്നിരുന്നു. അത് ആന്‍ലിയയുടേതാണ് എന്നാണ് ജസ്റ്റിന്‍ വൈദികനോട് പറഞ്ഞത്. അവള്‍ പുഴയിലേക്ക് ചാടാന്‍ നില്‍ക്കുകയാണെന്നും പറഞ്ഞത്രേ.

ജസ്റ്റിന്‍ ഫോണ്‍ നല്‍കിയില്ലെന്ന്
ആന്‍ലിയയോട് സംസാരിക്കാന്‍ താന്‍ ഫോണ്‍ ചോദിച്ചിട്ടും ജസ്റ്റിന്‍ തന്നില്ലെന്ന് പിന്നീട് പുരോഹിതന്‍ പറഞ്ഞതായി ഹൈജിനസ് പറയുന്നു. ആന്‍ലിയ അപ്പോഴും ജീവിച്ചിരിക്കുന്നു എന്നും താന്‍ നിരപരാധിയാണെന്നും വരുത്തിത്തീര്‍ക്കാനും തെളിവുണ്ടാക്കാനും ജസ്റ്റിന്‍ കളിച്ച നാടകമാണ് അതെന്നാണ് തന്റെ സംശയമെന്ന് ഹൈജിനസ് പറയുന്നു. വൈദികനെ കണ്ട് സംസാരിച്ചപ്പോള്‍ ഇതേ സംശയം തനിക്കും ഉണ്ടെന്ന് വൈദികന്‍ പറഞ്ഞെന്നാണ് ഹൈജിനസ് അവകാശപ്പെടുന്നത്. മാത്രവുമല്ല ആന്‍ലിയയെ കാണാനില്ല എന്ന് ജസ്റ്റിന്‍ പോലീസില്‍ പരാതിപ്പെട്ടത് രാത്രി 11 നാണ്. എന്തുകൊണ്ട് ചാടാന്‍ നിന്ന നേരത്ത് പോലീസില്‍ പരാതിപ്പെട്ടില്ല എന്നും ഹൈജിനസ് ചോദിക്കുന്നു. ആന്‍ലിയ മരിച്ചു എന്നു പറയുന്ന ദിവസം ട്രെയിനില്‍നിന്ന് എന്തെങ്കിലും വീഴുന്നതായോ, ആരെങ്കിലും അപകടത്തില്‍ പെടുന്നതായോ യാതൊരു അറിയിപ്പും റെയില്‍വേ സ്റ്റേഷനില്‍ ലഭിക്കാത്തതും സംഭവം പകലായിരുന്നിട്ടും ആരും ദൃക്‌സാക്ഷികളില്ലാത്തതും സംശയാസ്പദമാണ്. ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത ജസ്റ്റിന്റെ ഫോണില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഹൈജിനസ്.












Click it and Unblock the Notifications