ഫേസ്ബുക്കിലൂടെ വിദ്യാർത്ഥിനിയുടെ പരാതി; ലഹരി വേട്ടയുമായി തൃശ്ശൂർ ജില്ലാ പോലീസ് മേധാവി
തൃശൂര്‍: ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ ഫെയിസ്ബുക്കില്‍ വിദ്യാര്‍ഥിനി നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ 31 പേരെ അറസ്റ്റ് ചെയ്തു. നിരോധിത പുകയില ഉത്പന്നങ്ങളായ ഹാന്‍സ്, പാന്‍പരാഗ് എന്നിവ സ്‌കൂള്‍ പരിസരങ്ങളില്‍ വില്‍ക്കുന്നുണ്ടെന്നാണ് വിദ്യാര്‍ഥിനി പരാതി നല്‍കിയത്. ഇതോടെ ലഹരി വസ്തുക്കളുടെ വില്‍പ്പന പിടിക്കാനായി ജില്ലയില്‍ ഒരേ സമയം റെയ്ഡ് നടത്താന്‍ കമ്മിഷണര്‍ നിര്‍ദേശിക്കുകയായിരുന്നു.
സ്‌കൂള്‍, കോളജ് പരിസരങ്ങളിലും ചെറുകിട കേന്ദ്രങ്ങളിലുമാണ് റെയ്ഡ് നടന്നത്. 206 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ നിന്നാണ് 31 പേരെ അറസ്റ്റ് ചെയ്തത്. 91 കേസുകളും എടുത്തു. ആകെ 18200 രൂപ ഫൈന്‍ ഈടാക്കി.

വ്യാഴാഴ്ച നാലു മുതല്‍ ആറു വരെയാണ് റെയ്ഡ് നടത്തിയത്. മുമ്പ് പുകയില ഉത്പന്നങ്ങള്‍ വിറ്റഴിച്ച കേസില്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകളെയും പിന്‍തുടരുമെന്നും കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും കമ്മിഷണര്‍ അറിയിച്ചു.












Click it and Unblock the Notifications