ഗുരുവായൂര്‍ ഏകാദശി; ദ്വാദശിപ്പണവും കുറഞ്ഞു, വരവ് 60,67,40രൂപ മാത്രം, 18,360 കുറവ്!!
തൃശൂര്‍: ഏകാദശി വ്രതം നോറ്റു ഗുരുവായൂരിലെത്തിയ ആയിരങ്ങള്‍ ദ്വാദശിപ്പണം സമര്‍പ്പിച്ചു മടങ്ങി. 60,67,40രൂപയാണ് വരവായത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 18,360 രൂപ കുറവാണിത്. ചൊവ്വാഴ്ച ത്രയോദശി ഊട്ടോടെ ഏകാദശി ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും. ഏകാദശിയുടെ പ്രധാന ചടങ്ങായ ദ്വാദശിപ്പണ സമര്‍പ്പണം സ്വീകരിക്കാന്‍ യാഗം നടത്തി അഗ്‌നിയെ കെടാതെ സൂക്ഷിക്കുന്ന അഗ്‌നിഹോത്രിമാരാണ് പതിവായെത്തുക. ദ്വാദശിപ്പണം സ്വീകരിച്ച് ഭക്തജനങ്ങളെ ഇവര്‍ അനുഗ്രഹിക്കുന്നു.
1984 ലെ സിഖ് വിരുദ്ധ കലാപം; യശ്പാൽ സിങിന് വധശിക്ഷ, നരേഷ് സെഹ്റാവത്തിന് ജീവപര്യന്തം...
സര്‍വ പാപ നാശവും ദുരിത ശമനവുമാണ് ഐതിഹ്യം. ശുകപുരം, പെരുവനം, ഇരിങ്ങാലക്കുട എന്നീ ഗ്രാമങ്ങളിലെ അഗ്‌നിഹോത്രികളായ കൈമുക്ക് വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാട്, ഭട്ടിപുത്തില്ലത്ത് രാമാനുജന്‍ അക്കിത്തിരിപ്പാട്, പെരുമ്പടപ്പ് ഋഷികേശന്‍ സോമയാജിപ്പാട്, ചെറുമുക്ക് വൈദികന്‍ വല്ലഭന്‍ അക്കിത്തിരിപ്പാട് എന്നിവരുടെ നേതൃത്വത്തില്‍ ഏഴ് പേരാണ് പണം സ്വീകരിക്കാനായി ഉപവിഷ്ടരായിരുന്നത്.
ദക്ഷിണ സ്വീകരിക്കാനെത്തിയ അഗ്‌നിഹോത്രികള്‍ക്ക്, ദേവസ്വം വസ്ത്രവും ദക്ഷിണയും നല്‍കി. ദക്ഷിണയായി വന്ന രൂപയിലെ നാലില്‍ ഒരു ഭാഗം ശ്രീഗുരുവായൂരപ്പനും ബാക്കിവരുന്ന ഭാഗം പങ്കെടുത്ത മൂന്ന് ഗ്രാമങ്ങളിലെ അഗ്നിഹോത്രികള്‍ക്കുമായി വിഭജിച്ചെടുക്കാം. ദ്വാദശിപ്പണ സമര്‍പ്പണ ശേഷം ഭക്തര്‍ക്ക് ദേവസ്വം ദ്വാദശി ഊട്ടൊരുക്കിയിരുന്നു.