തൃശൂരിൽ ഇടഞ്ഞ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു
തൃശൂര്‍: ചേലക്കരയില്‍ ഇടഞ്ഞ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാന്‍ മരിച്ചു. പാലക്കാട് കൊട്ടേക്കാട് കോട്ടപ്പുറം വാസു മകന്‍ ശെല്‍വനാണ് (58) മരിച്ചത്. മായന്നൂര്‍ തിരുമൂലക്കാട് ലക്ഷ്മണ സ്വാമി ക്ഷേത്രത്തില്‍ അയ്യപ്പന്‍ വിളക്ക് ആഘോഷത്തിനിടെയാണ് സംഭവം. പരുക്കേറ്റയുടനെ പഴയന്നൂര്‍ പോലീസാണ് പാപ്പാനെ ആശുപത്രിയിലെത്തിച്ചത്.
ചേലക്കരയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷമാണ് തൃശൂരിലെത്തിച്ചത്. പുലര്‍ച്ചെ 3 മണിയോടെയാണ് ശെല്‍വന്‍ മരിച്ചത്. ആന്തരിക അവയവങ്ങളിലുണ്ടായ പരുക്കുകളാണ് മരണകാരണമെന്നാണ് സൂചന.
തിങ്കളാഴ്ച രാത്രി 8 മണിയോടെ പാലക്കൊമ്പ് എഴുന്നള്ളിച്ചു വരുന്നതിനിടെയാണ് സംഭവം.

ഒന്നാം പാപ്പാനായ ശെല്‍വനെ ആന റോഡിലേക്ക് വലിച്ചിട്ട് കുത്തുകയാണുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിനിടെ ആനപ്പുറത്തുണ്ടായ മൂന്നുപേരെ കുലുക്കി നിലത്തിടാനും ആന ശ്രമിച്ചു. ഏറെ നേരത്തെ പ്രയത്‌നത്തിനൊടുവില്‍ രണ്ടു പേര്‍ ചാടിയിറങ്ങിയും ഒരാളെ നാട്ടുകാര്‍ കെട്ടിടത്തിന് മുകളിലേക്ക് വലിച്ചുകയറ്റിയും രക്ഷപ്പെടുത്തി. രണ്ടാംപാപ്പാന്‍ സംയമനത്തോടെ പ്രവര്‍ത്തിച്ചതിനാല്‍ ആനയെ സമീപത്തെ പറമ്പിലേക്ക് കയറ്റാനായി.
ഇവിടത്തെ തെങ്ങുകളും മതില്‍ക്കാലും ആന തകര്‍ത്തു. എലിഫന്റ് സ്‌ക്വാഡ് എത്തിയശേഷം ഏറെ പണിപ്പെട്ടാണ് രാത്രി 11.30 ഓടെ ആനയെ തളച്ചത്. ശങ്കരനാരായണനാണ് ഇടഞ്ഞ ആന. ഇതിനെത്തുടര്‍ന്ന് മായന്നൂര്‍ ഒറ്റപ്പാലം റൂട്ടില്‍ ഗതാഗത തടസവും ഉണ്ടായി. പരേതനായ കൊട്ടപ്പള്ളം സ്വദേശി വാസുവാണ് ശെൽവന്റെ പിതാവ്. അമ്മ: മുണ്ടൂര്‍ കയറംകോടം സുഭദ്ര. ഭാര്യ: കൊല്ലങ്കോട് വലിയചള്ളയില്‍ ശാരദ. മക്കള്‍: ശരണ്യ, സജിനി, സഞ്ജീവ്.












Click it and Unblock the Notifications