തൃശൂരിൽ കൊലപ്പെടുത്തി സ്മശാനത്തിൽ കുഴിച്ചു മൂടിയ കേസ്; ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരെന്ന് കോടതി, ഒളിവിൽപോകാൻ അവസരമൊരുക്കിയ ഡോക്ടർക്കെതിരെ കേസെടുക്കാൻ ഉത്തരവ്!
തൃശൂര്‍: കടപ്പുറംവില്ലേജില്‍ തൊട്ടാപ്പുദേശത്ത് നെടിയിരുപ്പില്‍ പത്മനാഭന്‍ മകന്‍ വിബീഷിനെ (30) കൊലപ്പെടുത്തി ശ്മശാനത്തില്‍ കുഴിച്ചു മൂടുകയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ ഒന്നും രണ്ടും പ്രതികളായ ബ്ലാങ്ങാട് പുതുരുത്തി ദേശത്ത് തൊടുവീട്ടില്‍ വേലായുധന്‍ മകന്‍ രാജു (29), തൊട്ടാപ്പ് ദേശം പണിക്കവീട്ടില്‍ അബൂബക്കര്‍ മകന്‍ (28) റഫീഖ് എന്നിവരെ തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി സോഫി തോമസ് കുറ്റക്കാരെന്ന് കണ്ടെത്തി.
മരണപ്പെട്ട വിബീഷ് ഒന്ന്, രണ്ട് പ്രതികളായ രാജുവിനെയും റഫീഖിനെയും മുമ്പ് വെട്ടിപ്പരുക്കേല്പിച്ച വിരോധത്താലാണ് വിബീഷിനെ കൊലപ്പെടുത്തിയത്. വിബീഷിന്റെ അനുജന്‍ ബിബീഷിനെ പരിചരിക്കുന്നതിനായി തൃശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലില്‍ നിന്നിരുന്ന വിബീഷിനെ മൂന്നാം പ്രതിയായിരുന്ന ഇഗ്‌നേഷ്യസ് മദ്യപിക്കാനെന്ന വ്യാജേനെ വിളിച്ചുകൊണ്ടുപോയി തൃശൂര്‍ ചേലക്കോട്ടുകരയിലുള്ള ഡോ. ഫ്രാന്‍സിസ് ലൂയീസ് തലക്കോട്ടൂര്‍ എന്നയാളുടെ പുതുതായി പണിതുകൊണ്ടിരുന്ന വീടിന്റെ മുന്‍വശം കാര്‍പ്പോര്‍ച്ചിന്റെ മുറ്റത്തുവച്ച്

16-9-2008 ന് രാത്രി 11 ന് പ്രതികള്‍ വെട്ടുകത്തികൊണ്ട് തലയിലും പുറത്തും വെട്ടിക്കൊലപ്പെടുത്തി എന്നും മരണപ്പെട്ട വിബീഷിന്റെ മൃതശരീരം കെ.എല്‍. 5എം. 6073 നമ്പര്‍ ഇന്‍ഡിഗ കാറില്‍ കയറ്റി കടപ്പുറം വില്ലേജ് തൊട്ടാപ്പിലുള്ള കടപ്പുറം പഞ്ചായത്തുവക പൊതുശ്മശാനത്തില്‍ കൊണ്ടുവന്ന് കുഴിയെടുത്ത് മൃതശരീരം മറവുചെയ്യുകയും പ്രതികളെല്ലാവരും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നുമായിരുന്നു ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എസ്. ഷംസുദ്ദീന്‍ ചാര്‍ജു ചെയ്ത കേസിലെ ആരോപണം.
മൂന്നും നാലും പ്രതികളായ ഇഗ്‌നേഷ്യസ്, അമീര്‍ എന്നിവരെ കുറ്റക്കാരല്ലെന്നുകണ്ട് കോടതി വെറുതെവിട്ടു. കൂട്ടായി കൊലപാതകം നടത്തിയെന്നും മൃതശരീരം കുഴിച്ചിട്ട് തെളിവു നശിപ്പിച്ചു എന്നുമുള്ള കുറ്റകൃത്യങ്ങള്‍ 1, 2 പ്രതികള്‍ക്കെതിരേ തെളിഞ്ഞതായി കണ്ടെത്തിയ കോടതി കേസ് ശിക്ഷ വിധിക്കുന്നതിനായി 20 ലേക്ക് മാറ്റിവച്ചു. ഒന്നാംപ്രതി വിധി പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഒളിവില്‍ പോയതായും ഹാജരായ രണ്ടാം പ്രതിയെ വിയ്യൂര്‍ ജയിലിലേക്കും അയച്ചു. വിധിക്ക് കാത്തുനില്‍ക്കാതെ ഒളിവില്‍പ്പോയ ഒന്നാം പ്രതി ജാമ്യസംഖ്യയായ ഒരുലക്ഷം രൂപയും രാജുവിന്റെ ജാമ്യക്കാര്‍ അരലക്ഷം രൂപ വീതവും കോടതിയിലടയ്ക്കണമെന്നും ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി.
കൊലക്കേസ് പ്രതിക്ക് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടര്‍ക്കെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്. കടപ്പുറം തൊട്ടാപ്പ് വിബീഷിനെ കൊന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ ഒന്നാം പ്രതിയായ രാജുവിന് ഡെങ്കിപ്പനി ആണെന്നും ഏഴുദിവസത്തെ വിശ്രമം ആവശ്യമുണ്ടെന്നും കാണിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടര്‍ എസ്.എസ്. സുബ്രഹ്മണ്യനെതിരേയാണ് കേസ്. കളവായ തെളിവ് കോടതിയില്‍ നല്‍കിയതിനാണ് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ നടത്താന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സോഫി തോമസ് നിര്‍ദേശം നല്‍കിയത്.
ഒന്നാംപ്രതി രാജു സ്ഥിരമായി വിചാരണവേളയില്‍ കോടതിയില്‍ ഹാജരായി വന്നിരുന്ന ആളായിരുന്നു. കേസ് വിധിപറയുന്നതിന് വച്ചദിവസം പ്രതി ഹാജരാകാതെ ഡോക്ടര്‍ സുബ്രഹ്മണ്യന്‍ നല്‍കിയ പ്രതിക്ക് ഡെങ്കിപ്പനിയാണെന്നും ഏഴുദിവസം റസ്റ്റ് വേണമെന്നുമുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയാണുണ്ടായത്. കളവായിട്ടുള്ള രോഗവിവരം കാണിച്ച് പ്രതിയെ ഒളിവില്‍ പോകുന്നതിന് സഹായിക്കുന്നതിനു വേണ്ടിയാണ് ഇല്ലാത്ത രോഗത്തിന് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ജില്ലാ കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡോക്ടര്‍ക്കെതിരായ നടപടി. ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കിയ ഉടനെതന്നെ പ്രതി ഗള്‍ഫിലേക്ക് രക്ഷപ്പെട്ടു.
കളവാണെന്നറിഞ്ഞിട്ടും മനഃപൂര്‍വം വ്യാജസര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കുന്നതിനായി നല്‍കിയ ഡോക്ടറുടെ നടപടി പ്രതിക്ക് ഒളിവില്‍ പോകാനുള്ള സാഹചര്യം ഒരുക്കാനാണെന്ന് കോടതി കണ്ടെത്തി. പ്രതിക്ക് വാറണ്ട് പുറപ്പെടുവിച്ചതിനുശേഷം പ്രതി ഗള്‍ഫിലേക്ക് കടന്നുകളഞ്ഞുവെന്ന റിപ്പോര്‍ട്ട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു കോടതിയില്‍ ഹാജരാക്കിയിരുന്നു.












Click it and Unblock the Notifications