കൊടുംചൂടില്‍ ഉരുകി ജനം; രാത്രിയിലും കനത്തചൂട്, സൂര്യാഘാതം കരുതിയിരിക്കണം, പ്രളയശേഷം കാലാവസ്ഥാ മാറ്റം, ജലാശയങ്ങള്‍ വറ്റിവരണ്ടു!
തൃശൂര്‍: പ്രളയത്തിനുശേഷം കൊടുംചൂട്. വേനല്‍ തുടങ്ങിയപ്പോഴേക്കും സംസ്ഥാനമൊട്ടാകെ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. തൃശൂര്‍ നഗരത്തില്‍ ഇന്നലെ രാവിലെ 10 ന് രേഖപ്പെടുത്തിയ ചൂടിന്റെ തോത് 29 ഡിഗ്രി സെല്‍ഷ്യസാണെന്ന് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ കാലാവസ്ഥാ വിഭാഗം അറിയിച്ചു.
ഉച്ചയ്ക്ക് രണ്ടുമണിയോടെ 32 ഡിഗ്രി സെല്‍ഷ്യസായി ചൂടിന്റെ തോത് ഉയരും. കനത്ത ചൂടില്‍നിന്നു സൂര്യാഘാതത്തില്‍നിന്നും രക്ഷ നേടാന്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൂടിനു പുറമേ ശക്തമായ ചൂടുകാറ്റു വീശുന്നതും ജനങ്ങളെ വലയ്ക്കുന്നു. പ്രളയത്തിനുശേഷം കാലാവസ്ഥയില്‍ വ്യതിയാനമുണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ നേരത്തെ പ്രവചിച്ചിരുന്നു. പ്രളയശേഷം ജലാശയങ്ങള്‍ വറ്റിവരണ്ടതും ചൂട് വര്‍ധിപ്പിക്കുന്നു.

എസിക്കു വന്‍ ഡിമാന്‍ഡ്
കഴിഞ്ഞ ആഴ്ചകളിലെ അതിശക്തമായ തണുപ്പിന് വിപരീതമായി കനത്ത ചൂടാണ് രാത്രികാലങ്ങളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. രാത്രിയിലെ താപനില 26 ഡിഗ്രി സെല്‍ഷ്യസായി വര്‍ധിക്കുകയാണ്. ചിലയിടങ്ങളില്‍ ചൂടിനൊപ്പം പുകച്ചിലും ഉണ്ടാകുന്നു. ഇതോടെ എ.സി. വില്‍പ്പന നിരക്ക് വര്‍ധിച്ചെന്ന്് വ്യാപാരികള്‍ പറയുന്നു. പ്രമുഖ വ്യാപാര സ്ഥാപനങ്ങള്‍ ലോണ്‍ മുഖേനയും വിലക്കുറവിലും എ.സി. വിറ്റഴിക്കാനുള്ള പരസ്യങ്ങളുമായി രംഗത്തെത്തിയിട്ടുമുണ്ട്. രാത്രിയിലും പുലര്‍ച്ചെയും കടുത്ത മഞ്ഞുണ്ടാകുന്നത് കാലാവസ്ഥയിലെ പ്രത്യേകതയായിരുന്നു. ഇപ്പോള്‍ മഞ്ഞ് കുറയുകയും ചൂടുകാറ്റ് ഏറിവരികയും ചെയ്യുകയാണ്.
ശീതളപാനീയങ്ങള്‍ക്ക് വിലകൂടി
ശീതളപാനീയങ്ങള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ചൂടു കൂടിയതോടെ ആവശ്യക്കാരേറെയായി. അന്യസംസ്ഥാനങ്ങളില്‍നിന്നും തണ്ണിമത്തന്‍, പനനൊങ്ക് എന്നിവ ധാരാളമായി എത്തുന്നുണ്ട്. പൈനാപ്പിള്‍, ഓറഞ്ച് എന്നിവയും എത്തുന്നു. ഇളനീരിനും വന്‍ ഡിമാന്‍ഡാണ്. ഇളനീര്‍ ജ്യൂസിന് മുപ്പത് രൂപയും തണ്ണിമത്തന്‍ ജ്യൂസിന് 20 രൂപയുമാണ് ഇപ്പോഴത്തെ വില. ഇളനീരിന് 35 മുതല്‍ 40 രൂപ വരേയും തണ്ണിമത്തന് ഇരുപത് രൂപയും ഈടാക്കുന്നു. കുരു കുറഞ്ഞ തണ്ണിമത്തനാണ് ഡിമാന്‍ഡ്.
രണ്ടു കിലോ ഓറഞ്ചിന് 100 രൂപയ്ക്കാണ് വില്‍ക്കുന്നത്. നല്ല ഇനത്തിന് വില കൂടും. 50 രൂപ നിരക്കിലാണ് പത്തെണ്ണം വീതമുള്ള പനനൊങ്ക് വില്‍ക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും നാളികേരം ധാരാളമായി ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. ചൂട് കൂടുന്നതോടെ ഇവയുടെ വില വര്‍ധിക്കാനാണ് സാധ്യത.
സൂര്യാഘാതം: കരുതലെടുക്കണം
അന്തരീക്ഷ ഊഷ്മാവ് വര്‍ധിച്ച സാഹചര്യത്തില്‍ സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.ജെ. റീന നിര്‍ദേശിച്ചു. ഉച്ചയ്ക്ക് 11 മുതല്‍ 3 വരെ നേരിട്ട് വെയില്‍ കൊള്ളുന്നത് കഴിയുന്നതും ഒഴിവാക്കണം. വയോധികര്‍, കുഞ്ഞുങ്ങള്‍, അസുഖബാധിതര്‍, വെയില്‍ കൊള്ളുന്ന ജോലിചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് സൂര്യാഘാതം ഏല്‍ക്കാന്‍ കൂടുതല്‍ സാധ്യത.
ലക്ഷണങ്ങള്‍
ക്ഷീണം, തലകറക്കം, രക്തസമ്മര്‍ദം താഴുക, തലവേദന, പേശിവേദന, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറത്തിലാകുകയും ചെയ്യുക, ദേഹത്ത് പൊള്ളലേറ്റതുപോലെ പാടുകള്‍ കാണപ്പെടുക തുടങ്ങിയവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍
സൂര്യാഘാതമേറ്റാല്‍ കൃത്യമായ പരിചരണം ഉറപ്പുവരുത്തണം. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാം. തലച്ചോറ്, ഹൃദയം, ശ്വാസകോശം, കരള്‍, വൃക്കകള്‍ എന്നിവയെ ബാധിച്ച് മരണകാരണമായി മാറാം. സൂര്യാഘാതമേറ്റാല്‍ തണലത്തോ, എ.സിയിലോ വിശ്രമിക്കണം, അനാവശ്യമായ വസ്ത്രങ്ങള്‍ നീക്കംചെയ്ത് ശരീരത്തെ തണുപ്പിക്കണം, വെള്ളം നന്നായി കുടിക്കണം. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കില്‍ ഉടന്‍ വിദഗ്ധ ചികിത്സ നല്‍കണം.
പാലക്കാട്ടും ചൂട് കനക്കുന്നു
പാലക്കാട് ജില്ലയില്‍ വേനല്‍ ചൂട് കനക്കുന്നു. മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ രേഖപ്പെടുത്തിയ 39 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ കൂടിയ താപനില. കുറഞ്ഞ താപനില 25 ഡിഗ്രിയും ആര്‍ദ്രത 45 ഡിഗ്രിയും രേഖപ്പെടുത്തി. 35.7 ഡിഗ്രി സെല്‍ഷ്യസാണ് മലമ്പുഴയിലെ കൂടിയ താപനില. കുറഞ്ഞത് 24.8 ഡിഗ്രിയും ആര്‍ദ്രത 45 ഡിഗ്രിയും രേഖപ്പെടുത്തി. വ്യാഴാഴ്ചയും ജില്ലയില്‍ 39 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്.
വേനല്‍ക്കാലം അടുക്കുമ്പോഴേക്കും ദിനവും ചൂട് വര്‍ധിക്കുന്നത് സൂര്യാതപം, ചിക്കന്‍പോക്‌സ് തുടങ്ങിയവയ്ക്ക് കാരണമാകും. പൊടിക്കാറ്റും അത്യുഷ്ണവുംമൂലം പകല്‍ പുറത്തേക്കിറങ്ങാന്‍ കഴിയാതായിട്ടുണ്ട്. രാത്രിയും ചൂടിന് ശമനമില്ല. വെയിലത്ത് പണിയെടുക്കുന്നവര്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. വരും ദിവസങ്ങളില്‍ ചൂട് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ചൂട് കനത്തതോടെ ജില്ലയില്‍ പലഭാഗങ്ങളിലും വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതും പതിവായിട്ടുണ്ട്. വെളളവും തീറ്റയും തേടിയാണ് മൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലെത്തുന്നത്.












Click it and Unblock the Notifications