കഞ്ചാവ് കൈമാറുന്നതിനിടെ ചാലക്കുടിയിൽ 42കാരൻ പിടിയിൽ; പിടിച്ചെടുത്തത് 2 കിലോ കഞ്ചാവ്
തൃശൂര്‍: കഞ്ചാവ് കൈമാറുന്നതിനിടെ മധ്യവയസ്കനെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലംകോട് സജ്‌നി മന്‍സില്‍ അഷറഫലി(42)യെയാണ് ചാലക്കുടി പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലനും സംഘവും അറസ്റ്റ് ചെയ്തത്. വില്പനക്കായി കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവും ഇയാളില്‍ നിന്നും പോലീസ് പിടിച്ചെടുത്തു.
ആനമല ജംഗ്ഷനിലെ സ്വകാര്യ ആശുപത്രിയുടെ വാഹന പാര്‍ക്കിംഗ് സ്ഥലത്ത് വച്ച് കഞ്ചാവ് കൈമാറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കഞ്ചാവ് കൈപ്പറ്റാനെത്തിയവര്‍ രക്ഷപ്പെട്ടു. പ്ലാസ്റ്റിക് കവറില്‍ കഞ്ചാവ് നിറച്ച് പേപ്പറില്‍ പൊതിഞ്ഞാണ് കഞ്ചാവ് കൊണ്ടു വന്നത്. കോയമ്പത്തൂരില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് പോലീസ് അറിയിച്ചു.
ആവശ്യക്കാര്‍ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണം. പണം ലഭിച്ചെന്ന് ഉറപ്പായാല്‍ പറയുന്ന സ്ഥലത്തേക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുകയാണ് ഇവരുടെ രീതി. കുറച്ച് നാളുകളായി ഈ ആശുപത്രിയുടെ പാര്‍ക്കിംഗ് സ്ഥലത്ത് വച്ചാണ് ഇടപാട് നടത്താറ്. ആളൊഴിഞ്ഞതും ആരുടേയും ശ്രദ്ധയില്‍പെടാത്തതുമായ സ്ഥലമായതിനാലാണ് ഈ സ്ഥലം തെരഞ്ഞെടുത്തതെന്ന് പ്രതി പോലീസില്‍ പറഞ്ഞു.
മാസത്തില്‍ മൂന്ന തവണയെങ്കിലും ഇവിടെ കഞ്ചാവ് കൈമാറ്റം നടക്കാറുണ്ടെന്നും പറയുന്നു. കഴിഞ്ഞ ദിവസം കഞ്ചാവുമായി വിദ്യര്‍ത്ഥിയടങ്ങിയ സംഘത്തെ പോലീസ് പിടികൂടിയിരുന്നു. ആശുപത്രി കോമ്പൗണ്ടില്‍ കഞ്ചാവ് കൈമാറ്റം നടക്കുന്നുണ്ടെന്ന സൂചന ഇവരില്‍ നിന്നും പോലീസിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആശുപത്രി പരിസരം പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ഇന്നലെ കഞ്ചാവുമായെത്തിയ പ്രതിയെ പോലീസ് അതിവഗദ്ധമായി പിടികൂടുകയായിരുന്നു.