Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം ഭരിക്കുന്നത് പിണറായി വിജയെന്ന ഏകശിലാവിഗ്രഹം... ന്യൂനപക്ഷ ഹിംസ നടത്തിയ വ്യക്തിയെ വനിതാമതിലിന്റെ ജോ. കണ്‍വീനറാക്കി, പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍

കല്‍പ്പറ്റ: ഒരു മുതലാളിയും കുറെ ഡെയ്‌ലി വേജസുകാരും ചേര്‍ന്നതാണ് സംസ്ഥാന സര്‍ക്കാരെന്ന് കെ പി സി സി പ്രചരണവിഭാഗം തലവന്‍ കെ മുരളീധരന്‍ എംഎല്‍എ. കോണ്‍ഗ്രസിന്റെ 134ാം ജന്മദിന പരിപാടികള്‍ വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍ ഡി എഫ് സര്‍ക്കാര്‍ എന്ന് പോലും പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. പിണറായി വിജയനെന്ന ഏകശിലാവിഗ്രഹമാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ഭരണകക്ഷി എം എല്‍ എമാരായാല്‍ പോലും രക്ഷയില്ല. പ്രളയവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ ഒ ആര്‍ കേളു, രാജു എബ്രഹാം, സജി ചെറിയാന്‍ തുടങ്ങിയ പ്രളയബാധിത പ്രദേശങ്ങളിലെ എം എല്‍ എമാരെ സംസാരിക്കാന്‍ അനുവദിക്കാത്തത് അതിന് തെളിവാണ്. വനിതാമതില്‍ സര്‍ക്കാര്‍ ചിലവിലല്ലെന്ന് പറയുന്നുണ്ടെങ്കിലും പി ആര്‍ ഡിയാണ് മതിലുമായി ബന്ധപ്പെട്ട് നോട്ടീസിറക്കിയത്.

K Muraleedharan

മതങ്ങള്‍ക്ക് പോലും വേര്‍തിരിവില്ലാത്ത ആരാധാനാലയമാണ് ശബരിമല. സവര്‍ണ-അവര്‍ണ, ലിംഗ വ്യാത്യാസങ്ങളില്ലാത്ത ഒരു ക്ഷേത്രം കൂടിയാണിത്. ഏത് മതത്തിന്റെ ആരാധാനാലയമായാലും അവിടെ വ്യത്യസ്തമാര്‍ന്ന ആചാരങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്. 2016-ല്‍ നിലവിലുള്ള ആചാരങ്ങള്‍ നിലനിര്‍ത്തണമെന്നാണ് യു ഡി എഫ് സര്‍ക്കാര്‍ അഫിഡവിറ്റ് നല്‍കിയത്. ഇത് തുടര്‍ന്ന് വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ തിരുത്തുകയാണുണ്ടായത്.

ഇതാണ് ശബരിമലയില്‍ യുവതീപ്രവേശനമാവാം എന്ന വിധി വരാനുള്ള പ്രധാനകാരണം. ഇതില്‍ പ്രതിഷേധിച്ചാണ് എന്‍ എസ് എസ്, എസ് എന്‍ ഡി പിയിലെയും, ദളിത് സംഘടനകളിലെയും ഭക്തജനങ്ങള്‍ നാമജപം ആരംഭിച്ചത്. എന്നാല്‍ വിധി വന്നയുടന്‍ പത്രസമ്മേളനം നടത്തി പിണറായി വിജയന്‍ പറഞ്ഞത് നാളെ മുതല്‍ യുവതികളെ പ്രവേശിപ്പിക്കുമെന്നായിരുന്നു. നടയടഞ്ഞുകിടക്കുമ്പോഴാണ് മുഖ്യമന്ത്രി ഇത് പറഞ്ഞതെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

പിന്നീട് നടന്ന സംഭവങ്ങള്‍ നാരായണത്ത് ഭ്രാന്തന്‍ കല്ലുരുട്ടി മുകളിലെത്തിച്ച് താഴേക്കിടുന്നത് പോലെയായിരുന്നു. ഈ ജന്മം അമ്പലത്തില്‍പോകാത്തവരെ കവചം ധരിപ്പിച്ച് മുകളിലെത്തിപ്പിച്ച് അതുപോലെ താഴേക്കിറങ്ങുകയാണ്. നാരാണത്ത് ഭ്രാന്തന് ഭ്രാന്തില്ലായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ യുവതികളെ കയറ്റി തിരിച്ചിറക്കുന്നവര്‍ക്ക് മുഴുഭ്രാന്താണെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലേക്ക് പോകാനെത്തിയവരില്‍ പലരും ആക്ടിവിസ്റ്റുകളായിരുന്നു. മനിതി സംഘത്തെ നിലക്കലില്‍ തടയാതെ പമ്പയിലെത്തിച്ചതിന് പിന്നില്‍ ഒരജണ്ടയുണ്ട്.

സെക്രട്ടറിയേറ്റിന് മുമ്പില്‍ സത്യാഗ്രഹം നടത്തി നാണം കെട്ട് തളര്‍ന്നുകിടക്കുന്ന ബി ജെ പി-ആര്‍എസ് എസ് സമരത്തിന് ജീവന്‍ വെപ്പിക്കാനുള്ള നീക്കമാണിതിന് പിന്നില്‍. ഇത് മൂന്ന് വര്‍ഷത്തെ ഭരണപരാജയം മറക്കാനാണ്. സി പി എമ്മും ആര്‍ എസ് എസും തമ്മിലാണ് പോരാട്ടമെന്നും അങ്ങനെ ന്യൂനപക്ഷങ്ങളുടെ വോട്ട് തട്ടാനുള്ള നീക്കവുമാണിതിന് പിന്നില്‍. നവോത്ഥാനത്തിന് വേണ്ടി മതില് കെട്ടാന്‍ പോകുന്നവരുടെ പാര്‍ട്ടിയില്‍ പോലും വനിതകള്‍ക്ക് അവസരമില്ല. പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന പേരില്‍ ബൃന്ദകാരാട്ട് പോളിറ്റ് ബ്യൂറോയിലെത്തിയതൊഴിച്ചാല്‍ ഒരു വനിതക്കും ദേശീയതലത്തില്‍ സി പി എമ്മില്‍ അവസരമില്ല.

മതില് കെട്ടാന്‍ ചെയര്‍മാനാക്കിയ വെള്ളാപ്പള്ളിയെ കുറിച്ച് ബി ഡി ജെ എസുണ്ടാക്കിയപ്പോള്‍ മൈക്രോഫിനാന്‍സ് കേസില്‍ കട്ടപണം കെട്ടിവെക്കാനാണ് വി എസ് ആവശ്യപ്പെട്ടത്. ബാബറി മസ്ജിദ് തകര്‍ന്നതിന്റെ ഒരിഷ്ടിക വീട്ടില്‍ വെച്ച് പൂജിക്കുന്നയാളാണ് മതിലിന്റെ മുന്നില്‍ നില്‍ക്കുന്ന വി പി സുഗതന്‍. ന്യൂനപക്ഷഹിംസ നടത്തിയ വ്യക്തിയെ മതിലിന്റെ ജോയിന്റ് കണ്‍വീനറാക്കുകയാണ് സി പി എം ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്ത്രിമാരുടെ അടിവസ്ത്രം പരിശോധിക്കാനും, തെറിപറയാനുമാണ് ചില മന്ത്രിമാര്‍ക്ക് തിടക്കും. സത്യത്തില്‍ ശബരിമലയില്‍ അലഞ്ഞുതിരിയുന്ന കഴുതയുടെ ബുദ്ധിയാണ് മന്ത്രിമാര്‍ക്കെന്നും അദ്ദേഹം പരിഹസിച്ചു.

സര്‍വമേഖലയിലും പരാജയപ്പെട്ട സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതികള്‍ ഓടിനടന്ന് ഉദ്ഘാടനം ചെയ്യുകയാണ് പിണറായി വിജയനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതേതരത്വവും ജനാധിപത്യവും വേണോയെന്നതാണ് അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചിന്തിക്കേണ്ടത്. ഇന്ത്യയില്‍ നാല്‍ക്കാലികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പോലും മനുഷ്യന് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നോട്ടുനിരോധനവും, അപ്രായോഗികമായി ജി എസ് ടി നടപ്പിലാക്കിയതും, ഇന്ധനവിലവര്‍ധനവും രാജ്യത്തെ തകര്‍ത്തിരിക്കുകയാണ്.

ഒരു മതത്തില്‍ ജനിച്ചുവെന്നചിന്റെ പേരില്‍ കൊല്ലുന്ന അവസ്ഥയാണ്. ശബരിമലയുടെ പേരില്‍ കപടഭക്തി കാണിക്കുന്നവരാണ് കാശ്മീരില്‍ എട്ടുവയസുകാരിയെ ക്ഷേത്രത്തില്‍ ബലാത്സംഗം ചെയ്തതെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+