വയനാട്ടിലെ ഉരുൾപൊട്ടൽ; ആറ് മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം കിട്ടി, തെരച്ചിൽ തുടരുന്നു
താമരശേരി: ദേശീയ ദുരന്തനിവാരണ സേന എത്തിയതോടെ ഉരുൾപൊട്ടൽ മേഖലയിൽ ദുരന്തനിവാരണ പ്രവർത്തനം കൂടുതൽ ഊർജിതമായി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ എല്ലായിടങ്ങളിലും റവന്യു വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും മേൽനോട്ടത്തിൽ നടന്നുവരുകയാണ്. ക്യാമ്പുകളിൽ ഭക്ഷണവും കുടിവെള്ളവും മെഡിക്കൽ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു.
ഉരുൾപൊട്ടലുണ്ടായ കട്ടിപാറ പഞ്ചായത്തിലെ കരിഞ്ചോലമലയിലും പനങ്ങാട് പഞ്ചായത്തിലെ കിനാലൂർ മങ്കയത്തും മന്ത്രിമാരായ ടിപി രാമകൃഷ്ണനും എ കെ ശശീന്ദ്രനും സന്ദർശിച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എംകെ രാഘവൻ, എം പി പുരുഷൻ കടലുണ്ടി എംഎൽഎ എന്നിവരും സ്ഥലം സന്ദർശിച്ചു. കട്ടി പാറകരിഞ്ചോല മലയാൽ എൻഡിആർഎഫ് ,പോലീസ്, ഫയർഫോഴ്സ് എന്നിവർ നടത്തിയ തെരച്ചിലിൽ ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. ഇതോട ഉരുൾപൊട്ടി മരിച്ചവരുടെ എണ്ണം എട്ടായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉരുൾപൊട്ടിയ പ്രദേശം സന്ദർശിച്ചു.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രിമാരായ ടി.പി.രാമകൃഷ്ണൻ എ കെ ശശീന്ദ്രൻ എന്നിവർ പറഞ്ഞു. ഭക്ഷണം, കുടിവെള്ളം, താമസം, മെഡിക്കൽ സംവിധാനങ്ങൾ എന്നിവ ഓരോ ദുരിതശ്വാസ ക്യാമ്പുകളിലും സജ്ജീകരിച്ചിട്ടുണ്ട്. റവന്യൂ വകുപ്പ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപനത്തിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. അതാത് പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരുടേയും ആരോഗ്യ പ്രവർത്തകരുടേയും കൂട്ടായ്മയിലാണ് മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നത്. ദുരിതബാധിതർക്ക് എല്ലാവിധ സഹായവും പിന്തുണയും നൽകുമെന്ന് മന്ത്രി പറഞ്ഞു.