സഹകരണ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ: കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തം; അനില്‍കുമാറിന്റെ കുടുംബവും സമരത്തിലേക്ക്
മാനന്തവാടി: തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവക്കാരന്‍ അനില്‍കുമാര്‍ അത്മഹത്യ ചെയ്തിട്ട് ഒരു മാസം പിന്നിട്ടും കുറ്റക്കാര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാവുന്നു. ആക്ഷന്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെ മരിച്ച അനില്‍കുമാറിന്റെ കുടുംബവും പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങുകയാണ്. പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് അനില്‍കുമാറിന്റെ ഭാര്യ ബിന്ദുമോള്‍, അമ്മ ലക്ഷ്മി എന്നിവര്‍ മാനന്തവാടി പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
മരിക്കാനുണ്ടായ കാരണങ്ങള്‍ അനില്‍കുമാറിന്റെ ആത്മഹത്യാകുറിപ്പില്‍ വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ ഇതേ കുറിച്ച് അന്വേഷണം നടത്താന്‍ പൊലീസ് 38 ദിവസം കഴിഞ്ഞിട്ടും തയ്യാറാകുന്നില്ല. കൂടാതെ പ്രതികളായവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനായി പൊലീസ് ഒത്താശ ചെയ്യുകയണെന്നും കുടുംബം ആരോപിക്കുന്നു. അനില്‍കുമാറിനെ ബാങ്കിനുള്ളില്‍ വെച്ച് ക്രുരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.
മരിച്ച ദിവസം പോലും ബാങ്കില്‍ വെച്ച് അനില്‍കുമാറിന് ദുരനുഭവമുണ്ടായിട്ടുണ്ട്. ബാങ്കിന് സമീപത്ത് കച്ചവടം നടത്തുന്ന പലര്‍ക്കും ഈ കാര്യങ്ങളെല്ലാം അറിയാം. എന്നാല്‍ രാഷ്ട്രീയസമ്മര്‍ദ്ദം മൂലം ഇവരുടെയൊന്നും മൊഴിയെടുക്കാന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല. കൂടാതെ അനില്‍കുമാറിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ പോലും പൊലീസ് ശ്രമിച്ചിട്ടില്ലെന്നും കുടുംബം വ്യക്തമാക്കുന്നു. അനില്‍കുമാറിന്റെ ബാധ്യത ബാങ്ക് ഏറ്റെടുക്കണമെന്നും നീതിലഭിക്കണമെന്നും, ഇനിയും നീതി ലഭിക്കുന്നില്ലെങ്കില്‍ തലപ്പുഴ പൊലിസ് സ്റ്റേഷനു മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും കുടുംബം വ്യക്തമാക്കുന്നു.
സി പി എം നേതാവായ ബാങ്ക് പ്രസിഡന്റിന്റെയും ജീവനകാരുടെയും മാനസിക പീഡനം മൂലമെന്നായിരുന്നു രക്തം പതിപ്പിച്ച അനില്‍കുമാറിന്റെ ആത്മഹത്യാ കുറിപ്പ്. ബാങ്ക് പ്രസിഡന്റും ഏരിയാകമ്മിറ്റി മെമ്പറും, സി ഐ ടി യു ജില്ലാകമ്മിറ്റി അംഗവുമായ പി വാസുവിനെതിരെയായിരുന്നു ഗുരുതരമായ ആരോപണങ്ങളുന്നയിച്ചുകൊണ്ടുള്ള അഞ്ച് ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെത്തിയത്. സി പി എം നേതാക്കള്‍, അനില്‍കുമാറിന്റെ കുടുംബക്കാര്‍ എന്നിവര്‍ക്കായായിരുന്നു കുറിപ്പുകളെഴുതിയിരുന്നത്.
കഴിഞ്ഞ 17 വര്‍ഷമായി ബാങ്കിലെ ജീവനക്കാരനെന്ന നിലയില്‍ ഏതാനം വര്‍ഷങ്ങളായി തന്നെ ബാങ്ക് പ്രസിഡന്റ് പി.വാസുവും, ഒപ്പം ബാങ്ക് സെക്രട്ടറി നസീമ മറ്റൊരു ജീവനകാരനായ സുനീഷ് എന്നിവരും തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നായിരുന്നു ആത്മഹത്യകുറിപ്പില്‍ പ്രധാനമായും പരാമര്‍ശിച്ചിരുന്നത്.ബാങ്കിലെ വളം വില്‍പന ഉള്‍പ്പെടെയുള്ള കാര്യങ്ങളടക്കം ചെയ്യാന്‍ പാടില്ലാത്ത പലതും തന്നെ കൊണ്ട് ചെയ്യിപ്പിച്ചുവെന്നും മുന്‍ ജീവനക്കാരനും മുന്‍ തവിഞ്ഞാല്‍ കൃഷി ഓഫീസറും വരുത്തിവെച്ച വന്‍ തുക തന്റെ തലയില്‍ കെട്ടിവെച്ചെന്നും അതിന്റെ പേരില്‍ തന്റെ കൈയില്‍ നിന്നും ഭീമമായ തുക ബാങ്കിലേക്ക് നിര്‍ബന്ധിപ്പിച്ച് അടപ്പിച്ചെന്നും അതുകൊണ്ട് തന്നെ ഇനിയും പിടിച്ചു നില്‍ക്കാന്‍ തനിക്കാവില്ലന്നും അത് കൊണ്ട് ആത്മഹത്യ ചെയ്യുന്നുവെന്നുമാണ് അനില്‍കുമാര്‍ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായതോടെ വാസുവിനെ സി പി എം ജില്ലാസെക്രട്ടറിയേറ്റ് പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് വാസു ബാങ്ക് പ്രസിഡന്റ് സ്ഥാനവും ഡയറക്ടര്‍ സ്ഥാനവും രാജിവെക്കുകയും ചെയ്തു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്ത് നിന്നും മറ്റ് തുടര്‍നടപടികളൊന്നുമുണ്ടായില്ല.