വയനാട്ടിൽ കനത്തമഴ: ബാണാസുര ഡാം തുറന്നു; വിദ്യാലയങ്ങൾക്ക് അവധി; മണ്ണിനടിയിൽപ്പെട്ട നാലംഗ കുടുംബത്തെ രക്ഷപ്പെടുത്തി
Recommended Video
കൽപ്പറ്റ: വയനാട്ടിൽ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും അതിശക്തമായ മഴ. തിങ്കളാഴ്ച രാത്രി തുടങ്ങിയ മഴ ഇപ്പോഴും തോരാതെ ചെയ്യുകയാണ്. ജലനിരപ്പുയർന്നതിനാൽ ബാണാസുര സാഗർ അണക്കെട്ടിന്റ നാലാമത്തെ ഷട്ടറും തുറന്നു. വെള്ളപൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്. പ്രദേശവാസികൾ ജാകരൂകരായിരിക്കണമെന്ന് ഡാം സേഫ്ടി വിഭാഗം അറിയിച്ചു. ബാണാസുര സാഗർ ഡാമിന് ഷട്ടറുകൾ 30 സെന്റിമീറ്റർ കൂടി തുറക്കേണ്ടി വരുമെന്ന് കെ എസ് ഇ ബി അറിയിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് നേരത്തെ തുറന്ന ഡാമിന്റെ മൂന്ന് ഷട്ടറുകളും പിന്നീട് അടച്ചിരുന്നില്ല. കനത്ത മഴയിൽ വൈത്തിരിക്കും പഴയ വൈത്തിരിക്കുമിടയിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. പിന്നീട് വഴിതിരിച്ചു വിട്ടാണ് ഗതാഗതം പുനസ്ഥാപിച്ചത്. കനത്ത മഴയിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു.
അതേ സമയം കനത്ത മഴയിൽ മണ്ണിടിഞ്ഞ് വൈത്തിരിയിൽ നാലംഗ കുടുംബം മണ്ണിനടിയിലായി. വൈത്തിരി അറമല മിച്ചംവീട് കോളനിയിലെ മുരുകന്റ വീട്ടിലേക്കാണ് മണ്ണിടിഞ്ഞത്. ഉടൻ തന്നെ നാട്ടുകാർ സ്ഥലത്തെത്തി മുരുകനെയും രണ്ട് മക്കളെയും രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ മുരുകന്റ ഭാര്യ ഗീതയെയും രക്ഷപ്പെടുത്തി.
കനത്ത മഴയെത്തുടർന്ന് വയനാട്ടിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വീണ്ടും വെള്ളത്തിനടിയിലായി. ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകളും തുറന്നു തുടങ്ങിയിട്ടുണ്ട്.