കാരാപ്പുഴ അണക്കെട്ടില്‍ ജലസംഭരണശേഷി കൂട്ടാന്‍ സ്ഥലം ഏറ്റെടുത്തേക്കും; സാമൂഹിക ആഘാതപഠനം പുരോഗമിക്കുന്നു
കല്‍പ്പറ്റ: ബാണാസുര സാഗര്‍ കഴിഞ്ഞാല്‍ വയനാട്ടിലെ പ്രധാന അണക്കെട്ടുകളിലൊന്നായ കാരാപ്പുഴയില്‍ ജലസംഭരണശേഷി കൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമായി സാമൂഹികാഘാത പഠനം പുരോഗമിക്കുന്നു. നിലവിലെ തീരുമാനമനുസരിച്ച് 5.72 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പതിറ്റാണ്ടുകളോളം ഇഴഞ്ഞുനീങ്ങിയ കാരാപ്പുഴ ജലസേചന പദ്ധതി ഇപ്പോഴും പൂര്‍ണമായി കമ്മീഷന്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല.
എന്നാല്‍ കാരാപ്പുഴയിലെ ജലമാണ് കല്‍പ്പറ്റയടക്കുള്ള ജില്ലാ ആസ്ഥാനത്തെ പല നഗരങ്ങളിലും കുടിവെള്ളമായി എത്തുന്നത്. ടൂറിസവുമായി ബന്ധപ്പെട്ട ഉദ്യോനവും, അക്വോറിയവുമെല്ലാം ഇവിടെ പ്രവര്‍ത്തനസജ്ജമായി കഴിഞ്ഞു. ഈ അണക്കെട്ടില്‍ 55 മിലണ്‍ ക്യുബിക് മീറ്ററിലധികം വെള്ളം സംഭരിച്ചാല്‍ മുങ്ങിപ്പോകുന്നതാണ് ഇപ്പോള്‍ സാമൂഹികാഘാത പഠനം നടക്കുന്ന പ്രദേശം. ഒരു മാസത്തിനകം പഠനം പൂര്‍ത്തിയായി തുടര്‍നടപടികളിലേക്ക് കടക്കും.

ശരിക്കും ഒരു ബൃഹത്പദ്ധതിയായിരുന്നു കാരാപ്പുഴ ആവിഷ്‌ക്കരിച്ചത്. മീനങ്ങാടി, മുട്ടില്‍, അമ്പലവയല്‍, ബത്തേരി പഞ്ചായത്തുകളില്‍ 5221 ഹെക്ടറില്‍ കനാലുകളിലൂടെ ജലം എത്തിച്ച് കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുന്നതിനായിരുന്നു ലക്ഷ്യമിട്ടത്. 1978ലാണ് കാരാപ്പുഴ ജലസേചന പദ്ധതിക്ക് പ്ലാനിംഗ് കമ്മിഷന്റെയും സര്‍ക്കാരിന്റെയും ഭരണാനുമതി ലഭിച്ചത്. 7.60 കോടി രൂപ ചിലവിട്ടായിരുന്നു പ്രവൃത്തിയുടെ ആരംഭിച്ചത്. ഇതിനകം പദ്ധതിക്കായി എത്ര രൂപ ചിലവെട്ടെന്നതില്‍ വ്യക്തതയില്ല.
അതേസമയം, കോടികള്‍ ചിലവഴിച്ചിട്ടും പദ്ധതി പൂര്‍ണമായി കമ്മീഷന്‍ ചെയ്യാന്‍ സാധിച്ചിട്ടുമില്ല. 75.5 മില്യണ്‍ ക്യുബിക് മീറ്റര്‍ ശേഷിയുള്ള കാരാപ്പുഴ അണയില്‍ നിലവില്‍ 40.4 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളമാണ് ഉള്ളത്. അണയുടെ മൂന്നു ഷട്ടറുകളില്‍ ഒന്ന് എട്ട് സെന്റീമീറ്റര്‍ ഉയര്‍ത്തി മാസങ്ങളായി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. മണ്ണൊലിപ്പുമൂലം കാരാപ്പുഴ അണയുടെ ജലസംഭരണശേഷി രണ്ട് മില്യണ്‍ ക്യുബിക് മീറ്റര്‍ കുറഞ്ഞതായി കേരള എന്‍ജിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘം നേരത്തേ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് കാരണം പരിസരപ്രദേശങ്ങളിലെ സ്ഥലം കയ്യേറി കൃഷിയടക്കം നടത്തിയതാണെന്നും പറയുന്നുണ്ട്.












Click it and Unblock the Notifications