രാത്രിസമയങ്ങളില്‍ ഒറ്റപ്പെട്ടു ബസ് കാത്ത് നില്‍ക്കുന്നവരുടെ മുന്നിൽ കാറിൽ വന്നിറങ്ങും, വിജിലന്‍സ് ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തി ദേഹപരിശോധന നടത്തും, തട്ടിപ്പ് വീരന്മാർ വയനാട് കുടുങ്ങി, സംഭവം ഇങ്ങനെ...
സുല്‍ത്താന്‍ബത്തേരി: വിജിലന്‍സ് ഉദ്യോഗസ്ഥരെന്ന പേരില്‍ പണം തട്ടുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടില്‍ സ്വദേശി ചൂരിപ്ര റഷീദ് (45), കാര്യമ്പാടി സ്വദേശി പുത്തന്‍പുരയ്ക്കല്‍ ഫൈസല്‍ (43) എന്നിവരാണ് അറസ്റ്റിലായത്. രാത്രിസമയങ്ങളില്‍ ഒറ്റപ്പെട്ടു ബസ് കാത്ത് നില്‍ക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് മുന്നിലേക്ക് കാറില്‍ വന്നിറങ്ങി വിജിലന്‍സ് ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തി ലഹരിവസ്തുക്കളുണ്ടോയെന്ന് തിരക്കി ദേഹപരിശോധന നടത്തി പണം തട്ടുന്ന രീതിയായിരുന്നു ഈ രണ്ടംഗ സംഘം പിന്തുടര്‍ന്നുവന്നിരുന്നത്.
ജൂണ്‍ 13ന് നടന്ന ഒരു തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സംഘം ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ജൂണ്‍ 13ന് രാത്രി രണ്ട് മണിയോടെ ബത്തേരി അസംപ്ഷന്‍ ജംഗ്ഷനില്‍ ബസിറങ്ങി കൊളഗപ്പാറയിലെ സ്വകാര്യ വ്യവസായകേന്ദ്രത്തിലേക്ക് പോകാന്‍ കാത്തുനിന്ന ചന്ദ്രന്‍ (62) എന്ന ജീവനക്കാരനെ സമീപിച്ച് 22500 രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തിരുന്നു.

കവര്‍ച്ചാസംഘം മാരുതികാറില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ സമീപത്തെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ തെളിവായി ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. ബത്തേരി എസ് ഐ ഇ അബ്ദുള്ളയുടെ നേതൃത്വത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.












Click it and Unblock the Notifications