കനത്ത മഴയിൽ വയനാട് ഒറ്റപ്പെട്ടു: അഞ്ചിടത്ത് ഉരുൾപൊട്ടി , ചുരത്തിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു!!!
Recommended Video

കൽപ്പറ്റ: കനത്ത മഴയിൽ വയനാട് പൂർണമായി ഒറ്റപ്പെട്ടു. ചുരം വഴിയുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. വൈദ്യുതി, വാർത്താവിനിമയ ബന്ധം താറുമാറായി. ജില്ലയിലേക്ക് ഇന്ന് പത്രവുമെത്തിയില്ല. ഒടുവിലത്തെ വിവരമനുസരിച്ച് അഞ്ചിടത്ത് ഉരുൾപ്പൊട്ടലുണ്ടായി. മക്കിമല, കാപ്പിക്കളം, എട്ടാംമൈൽ തുടങ്ങിയ അഞ്ചിടത്താണ് ഉരുൾപൊട്ടലുണ്ടായത്. ജില്ലയിൽ നൂറുകണക്കിന് വീടുകളിലെ ആളുകൾ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്.

വൈത്തിരിയിൽ ഒന്നും, തലപ്പുഴയിൽ രണ്ടും പേരെ കാണാതായി. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വൈത്തിരി പോലീസ് സ്റ്റേഷന് സമീപം ഉരുൾപൊട്ടി. പോലീസ് സ്റ്റേഷൻ ഭാഗികമായി തകർന്നു. വെള്ളമുണ്ടയിൽ നിന്നും കൽപ്പറ്റയിലേക്ക് വരികയായിരുന്ന കാർ ഒലിച്ചുപോയതായും റിപ്പോർട്ടുണ്ട്. നാലംഗ സംഘമായിരുന്നു കാറിലുണ്ടായിരുന്നത്.

വയനാട്ടിലേക്കെത്താനുള്ള പ്രധാന ചുരങ്ങളിലൊന്നായ പാൽ ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. താമരശ്ശേരി, കുറ്റ്യാടി ചുരം വഴിയുള്ള യാത്രയും സ്തംഭിച്ചിരിക്കുകയാണ്. താമരശേരി ചുരത്തിലെ എട്ടാം വളവിൽ മൂന്നിടത്ത് മണ്ണിടിഞ്ഞ് ഇന്നലെ അർധരാത്രി മുതൽ കുടുങ്ങി കിടക്കുകയാണ്., കൃഷിയിടങ്ങളും മിക്കയിടത്തും വെള്ളത്തിലാണ്. നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. 25-ഓളം പുതിയ ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും, ജനങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.













Click it and Unblock the Notifications