വയനാട്ടില്‍ വീണ്ടും കനത്തമഴ: കുറിച്യര്‍മലയില്‍ മണ്ണിടിച്ചില്‍ തുടരുന്നു, ഭീതിയൊഴിയാതെ വയനാട്ടുകാര്‍!
കല്‍പ്പറ്റ: രണ്ട് ദിവസമായി കുറഞ്ഞ മഴ വയനാട്ടില്‍ വീണ്ടും ശക്തമായി. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ ഷട്ടര്‍ കൂടുതല്‍ തുറന്ന് വെള്ളം ഒഴുക്കിവിടാന്‍ തീരുമാനമായി. ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണി വരെയാണ് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുക. നിലവിലുള്ള 90 സെന്റിമീറ്ററില്‍ നിന്നും 150 സെന്റീമീറ്ററായാണ് ഷട്ടറുകള്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തുന്നത്.
കരമാന്‍തോടിലൂടെ പനമരം പുഴയിലേക്കാണ് ഈ വെള്ളമെത്തുക. പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ബാണാസുര സാഗര്‍ അണക്കെട്ടില്‍ ആദ്യം വെള്ളം തുറന്ന് വിട്ടത് സംബന്ധിച്ച് പ്രദേശവാസികളടക്കം നിരവധി പരാതികളാണ് ഇതിനകം തന്നെ നല്‍കിയിട്ടുള്ളത്. വേണ്ടത്ര മുന്നറിയിപ്പും മുന്നൊരുക്കങ്ങളുമില്ലാതെയാണ് ഷട്ടറുകള്‍ തുറന്നതെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് ജില്ലാകലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറില്‍ വയനാട്ടില്‍ ലഭിച്ചത് 66.3 മില്ലീമീറ്റര്‍ മഴയാണ്. രണ്ട് ദിവസമായി പകുതിയായി മഴ കുറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ രാത്രിയോടെ വീണ്ടും മഴ ശക്തമായി പെയ്യുകയാണ്. വെള്ളമിറങ്ങിയ പ്രദേശങ്ങള്‍ പലതും ഇപ്പോഴും വെള്ളപൊക്ക ഭീഷണിയിലാണ്. അതേസമയം, പൊഴുതന പഞ്ചായത്തില്‍ ഈ മാസം എട്ടാം തിയതി മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ ഉരുള്‍പൊട്ടിയ കുറിച്യര്‍ മലയില്‍ ഇന്നലെ രാത്രിയിലും ശക്തമായ ഉരുള്‍ പൊട്ടലുണ്ടായി. ഇന്നലെ രാതി 10.45-നും അര്‍ദ്ധരാത്രി 1.30 നും പുലര്‍ച്ചെ മൂന്ന് മണിക്കുമാണ് വന്‍ ഉരുള്‍പൊട്ടലുണ്ടായത്. ആളുകള്‍ നേരത്തെ തന്നെ ഒഴിഞ്ഞതിനാല്‍ ജീവന് ഭീഷണിയില്ല. ഭീകരമായ ശബ്ദമാണ് കേട്ടതെന്ന് കഴിയുന്ന പ്രദേശവാസികള്‍ പറഞ്ഞു.
ഇതിന് സമീപത്തെ മേല്‍മുറി പ്രദേശത്ത് നിന്നും ഉരുള്‍പൊട്ടലുണ്ടായ സേട്ടക്കുന്ന് പ്രദേശത്തു നിന്നും ആളൊഴിഞ്ഞിട്ടുണ്ട്. മൂന്നു കുടുംബങ്ങളായിരുന്നു ഇവിടെയുണ്ടായത്. കുറിച്യര്‍മല പ്രദേശത്ത് ഇന്ന് സൈന്യമെത്തും. കൂടാതെ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘവും സന്ദര്‍ശിക്കുന്നുണ്ട്. മഴ ഇനിയും തുടര്‍ന്നാല്‍ ഈ പ്രദേശം അതീവഗുരുതരമായ അവസ്ഥയിലേക്ക് മാറും. ജില്ലയുടെ വിവിധ ഭാഗങ്ങളിലും പ്രധാന റോഡരുകുകളിലുമെല്ലാം മണ്ണിടിച്ചില്‍ ഭീഷണി തുടരുകയാണ്. തൃശ്ശിലേരി തച്ചിറക്കൊല്ലിയില്‍ ഉരുള്‍പൊട്ടലിന് സമാനമായ രീതിയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് 21 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. തലനാരിഴക്കാണ് ആളുകള്‍ രക്ഷപ്പെട്ടത്.