ദുരിതാശ്വാസ ക്യാമ്പില്‍ ഭരണകക്ഷി നേതാക്കളുടെ ഭീഷണി: ഉദ്യോഗസ്ഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു
കല്‍പ്പറ്റ: ദുരിതാശ്വാസ ക്യാമ്പില്‍ തങ്ങളുടെ സ്വന്തക്കാര്‍ക്ക് വേണ്ടി വില്ലേജ് ഉദ്യോഗസ്ഥനെ ഭരണകക്ഷിയിലെ ചില നേതാക്കള്‍ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്ത് ഉദ്യോഗസ്ഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ദുരിതാശ്വാസക്യാമ്പില്‍ സഹായപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്ന കുന്നത്തിടവക വില്ലേജ് അസിസ്റ്റന്റ് ടി.അശോകനെയാണ് പഞ്ചായത്ത് മെമ്പറും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്. ഇതേതുടര്‍ന്ന് വില്ലേജ് അസിസ്റ്റന്റ് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു.
ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത് 27,167 പേര്‍
വയനാട്ടില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത് 27,167 പേര്‍. 7596 കുടുംബങ്ങളില്‍ നിന്നുള്ളവരാണ് 210 ക്യാംപുകളിലായി കഴിയുന്നത്. വൈത്തിരി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍- 96. മാനന്തവാടിയില്‍ 82ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 32ഉം ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ജനപ്രതിനിധികളുടെയും സന്നദ്ധസംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവര്‍ത്തനം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളെയും സജീവമാക്കുന്നു. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. സന്നദ്ധ സംഘടനകളാകട്ടെ പുതപ്പും ഭക്ഷണ വസ്തുക്കളും കൃത്യമായി എത്തിക്കുന്നു. ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും ക്ഷേമം ഉറപ്പാക്കാനും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഇവര്‍ക്കൊപ്പം സദാസമയം ഉണ്ട്. ക്യാമ്പുകളില്‍ രോഗ പരിശോധനയ്ക്കായി മെഡിക്കല്‍ സംഘവുണ്ട്. മഴ കുറഞ്ഞ് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയതിനു ശേഷം മാത്രമാവും ഇവരെ വീടുകളിലേക്ക് തിരികെയെത്തിക്കുകയെന്ന് ജില്ലാഭരണകൂടംഅറിയിച്ചു. ഓരോ ദിവസം പിന്നിടുമ്പോഴും ദുരിതാശ്വാസ ക്യാംപിലെത്തുന്നവരുടെ എണ്ണം കൂടുകയാണ്. ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപറേറ്റിങ് സെന്ററിന്റെ വാട്സ് ആപ് ഗ്രൂപ്പ് 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. ജില്ലാ കലക്ടര്‍, പോലിസ് മേധാവി, ജില്ലയിലെ മറ്റ് ഉന്നതോദ്യോഗസ്ഥര്‍ മുതല്‍ വില്ലേജ് ഓഫിസര്‍മാര്‍ വരെ സദാസമയവും ഓണ്‍ലൈനിലുണ്ട്. ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് അണക്കെട്ടുകളുടെ ചുമതല വഹിക്കുന്ന എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ മണിക്കൂറുകള്‍ ഇടവിട്ട് റിസര്‍വോയറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. വെള്ളിയാഴ്ചയും കലക്ടറേറ്റിലെ റിലീഫ് സെല്ലിലേക്ക് അവശ്യവസ്തുക്കള്‍ നിരവധിയെത്തി.
പുതിയ വാഹനവുമായി രംജിത്ത് ഓടുന്നത് ദുരിതാശ്വാസക്യാംപുകളിലേക്ക്
പുല്‍പ്പള്ളി ചീയമ്പം കൂടത്തില്‍ വീട്ടില്‍ രംജിത്ത് മഴക്കെടുതിയില്‍ ദുരിതം പേറുന്നവര്‍ക്ക് മുന്നില്‍ വ്യത്യസ്തനാവുകയാണ്. ഇന്ന് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ രംജിത്തിന്റെ പുതിയ കെഎല്‍ 73 ബി 8764 ജീറ്റോ മഹീന്ദ്ര പിക്കപ്പ് കലക്ടറേറ്റ് വളപ്പില്‍ എന്തിനും തയ്യാറായി കാത്തുകിടക്കുകയാണ്. രജിസ്ട്രേഷന്‍ കഴിഞ്ഞുള്ള ഓട്ടം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാത്രമായി വെട്ടിച്ചുരുക്കിയാണ് ഈ യുവാവ് നാടിന് മാതൃകയാവുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വാഹനങ്ങള്‍ ആവശ്യമുണ്ടെ ജില്ലാ ഭരണകൂടത്തിന്റെ അറിയി പ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ഉടന്‍ വാഹനവുമായി രംജിത്ത് കലക്ടറേറ്റിലെത്തിയത്. വയനാട് ജീപ്പ് ക്ലബ്ബിന്റെ വാഹനങ്ങളും കലക്ടറേറ്റില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ഊഴവും കാത്തുകിടക്കുന്നു. എത്തിപ്പെടാന്‍ പ്രയാസമുള്ള ദുര്‍ഘട മേഖലകളിലേക്ക് അവശ്യവസ്തുക്കള്‍ കൊണ്ടുപോകാന്‍ ഏത് സമയത്തും തയ്യാറാണിവര്‍. 40ഓളം ഓഫ്റോഡ് വാഹനങ്ങളുള്ള ജീപ്പ് ക്ലബ്ബിന്റെ 12 ജീപ്പുകള്‍ വ്യാഴാഴ്ച മാത്രം വിവിധ ക്യാംപുകളിലോടി. വെള്ളിയാഴ്ച സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ നിന്നുള്ള ആറെണ്ണമടക്കം പത്തോളം വാഹനങ്ങള്‍ ഊഴം കാത്ത് കലക്ടറേറ്റ് വളപ്പിലുണ്ട്. ഒട്ടേറെ സ്വകാര്യ വ്യക്തികളും വാഹനങ്ങള്‍ സൗജന്യമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിട്ടുനല്‍കികൊണ്ടിരിക്കുകയാണ്.
വാഹനത്തിന് മുന്നില്‍ ചാടാന്‍ ശ്രമിച്ചു
വൈത്തിരി എച്ച്.ഐ. എം.യു.പി സ്‌കൂളിലാണ് സംഭവം. മനംനൊന്ത് വാഹനത്തിനു മുന്നില്‍ ചാടാന്‍ ശ്രമിച്ച അശോകനെ സ്ഥലത്തുണ്ടായിരുന്നവരാണ് തടഞ്ഞത്. നേതാക്കള്‍ അശോകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. അതേസമയം ദുരിതാശ്വാസ ക്യാമ്പുകളിലെ റിലീഫ് പ്രവര്‍ത്തനം തടസപ്പെടുത്തുകയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എ.ആര്‍.അജയകുമാര്‍ അറിയിച്ചു. ക്യാമ്പിലെ റിലീഫ് പ്രവര്‍ത്തനത്തില്‍ ക്യാമ്പ് ഓഫീസറെ സഹായിക്കാന്‍ രണ്ട് പേരെയും ദുരിതാശ്വാസ കേന്ദ്രങ്ങളുടെ പരിസരത്തോ സമീപപ്രദേശങ്ങളിലൊ ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്ക് സാധനങ്ങള്‍ എത്തിക്കാന്‍ രണ്ട് പേരെയുമാണ് നിയോഗിച്ചിട്ടുള്ളത്. ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണമായും ബോധ്യപ്പെട്ടാല്‍ മാത്രമേ സഹായം ലഭിക്കുകയുള്ളു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ യാതൊരുവിധ സമ്മര്‍ദവും അനുവദിക്കില്ല. ക്യാമ്പിനു പുറത്തുളളവരുടെ സഹായ അഭ്യര്‍ത്ഥനയില്‍ തീരുമാനമെടുക്കാനുളള പൂര്‍ണ്ണാധികാരം ക്യാമ്പ് ഓഫീസര്‍ക്കായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.