പുൽപ്പള്ളിയിലെ ആദിത്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ആക്ഷന്‍കമ്മിറ്റിയുടെ ശ്രമം ഫലം കണ്ടു
പുല്‍പ്പള്ളി: ദുരൂഹസാഹചര്യത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ മരണം സംബന്ധിച്ച അന്വേഷണം ഒടുവില്‍ ക്രൈംബ്രാഞ്ചിന്. 2017 ഡിസംബര്‍ 14നാണ് പുല്‍പ്പള്ളി കാപ്പിസെറ്റ് മറ്റക്കാട്ട് പുത്തന്‍പുരയില്‍ ഷാജിയുടെ മകളും പുല്‍പ്പള്ളി വിജയാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി യുമായിരുന്ന ആദിത്യയെ (15) കുളിമുറിയില്‍ വീണു മരിച്ചനിലയില്‍ കണ്ടെത്തിയത്.
കുളിമുറിയില്‍ കമിഴ്ന്നു വീണ നിലയിലായിരുന്നു ആദിത്യയുടെ മൃതദേഹം കണ്ടെത്തിയത്. തൂങ്ങി മരിച്ചതാണെന്നും കയറ് പൊട്ടിയതുകൊണ്ടാണ് മൃതദേഹം താഴെ വീണതെന്നുമായിരുന്നു നിഗമനം. ഉച്ചയ്ക്ക് വിജയ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും പരീക്ഷ കഴിഞ്ഞെത്തിയ ആദിത്യ അന്നേദിവസം വൈകിട്ട് ചെറ്റപ്പാലത്തെ മാവേലി സ്റ്റോറില്‍ പോയി അരി വാങ്ങി വന്നിരുന്നു.

പിന്നീട് സന്ധ്യയോടെയാണ് ആദിത്യയെ കാണാതാവുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മാതാവ് കുളിമുറിയില്‍ കമഴ്ന്ന് കിടക്കുന്ന അവസ്ഥയില്‍ ആദിത്യയെ കാണുന്നത്. മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ആത്മഹത്യ ചെയ്തതാണെന്ന സംശയം നിലനില്‍ക്കുമ്പോഴും തുടക്കം മുതലേ സംഭവത്തില്‍ ദുരൂഹത തോന്നിയതിന്റെ പശ്ചാത്തലത്തില്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
ആദിത്യയുടെ ശരീരത്തിലുണ്ടായിരുന്ന ചതവുകളും മുറിവുകളും വീട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായ പരസ്പരവിരുദ്ധമായ സംസാരങ്ങളും പ്രവൃത്തിയുമെല്ലാം പ്രദേശവാസികളെ ആശയക്കുഴപ്പത്തിലാക്കി. തുടര്‍ന്ന് മന്ത്രി, എം എല്‍ എ എന്നിങ്ങനെ ജനപ്രതിനിധികള്‍ക്കടക്കം പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ആദിത്യയുടെ മരണം സംബന്ധിച്ച് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ നിരവധി പ്രതിഷേധ പരിപാടികള്‍ നടത്തുകയും ചെയ്തു.

പ്രതിഷേധവും കാര്യമായ ഫലം കാണാത്ത സാഹചര്യത്തില്‍ ആക്ഷന്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ അന്വേഷണം ഉന്നതസമിതിക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ കോടതി ഉത്തരവിടുകയായിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ എസ് പിക്കാണ് അന്വേഷണ ചുമതല.












Click it and Unblock the Notifications